എന്തുകൊണ്ട് രാഷ്ട്രീയത്തിലേക്കിറങ്ങുന്നില്ല; കാരണം ഭാര്യയുടെ ഭീഷണി, വെളിപ്പെടുത്തി രഘുറാം രാജൻ
ദില്ലി: രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. രാഷ്ട്രിയത്തിലേക്കിറങ്ങിയാൽ തന്റയൊപ്പം ജീവിക്കില്ലെന്നാണ് ഭാര്യ പറയുന്നത്. രാഷ്ട്രീയത്തിൽ ഒരു മാറ്റങ്ങളുമില്ല, അതെല്ലായിടത്തും ഒരുപോലെയാണ്. തനിക്കതിൽ യാതൊരു അഭിരുചികളുമില്ല. താൽപര്യമുള്ളവർ അത് ചെയ്യട്ടെ- രഘുറാം രാജൻ പറയുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ താൻ പൂർണ സന്തോഷവാനാണ്, ഇതാണെനിക്കിഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ പ്രശസ്തമായ ബൂത്ത് ബിസിനസ് സ്കൂളിൽ സാമ്പത്തിക വിഭാഗം പ്രൊഫസറായി അനുഷ്ഠിക്കുകയാണ് നിലവിൽ അദ്ദേഹം. അതേ സമയം സാഹചര്യം ആവശ്യപ്പെടുന്ന പക്ഷം താൻ ഇന്ത്യയിലേക്ക് മടങ്ങിവരുമെന്നും എന്ത് സേവനങ്ങൾ നൽകാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രഘുറാം രാജന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന അഭ്യൂഹങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കാനാണ് തന്റെ താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; കരുത്തേകി എൻഡിഎ നേതൃനിര
പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നതിനോടോ ഒരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നതിനോടോ താൽപര്യമില്ല. തന്റെ കാഴ്ചപ്പാടുകൾ എല്ലാവർക്കും അറിയുന്നതാണ്. തന്റെ എഴുത്തുകളിൽ അത് വ്യക്തമാക്കിയിട്ടുമുണ്ട്. ഒരു രാഷ്ട്രീയ പ്രവർത്തകനാകാൻ ആഗ്രഹമില്ലെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന സർക്കാർ ആരുടേതായാലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടത്. മികച്ച ശമ്പളം ലഭിച്ചിരുന്ന മിഡിൽ ക്ലാസ് ജോലികൾ ഇപ്പോൾ ഇല്ലാതായിരിക്കുന്നത് സാധാരണക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഭാവിയിലേക്ക് സജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 2013- 16 കാലയളവിലാണ് റിസർവ് ബാങ്ക് ഗവർണറായി രഘുറാം രാജൻ സേവനം അനുഷ്ഠിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ