പ്രിയങ്കയല്ല സിദ്ദുവാണ് പ്രചാരണത്തിലെ താരം, സിദ്ദുവിനായി മുറവിളി കൂട്ടി സംസ്ഥാനങ്ങൾ, കാരണം ഇതാണ്
Recommended Video
ദില്ലി: പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്കിറങ്ങണമെന്നത് കോൺഗ്രസ് അണികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. സഹോദരൻ രാഹുൽ ഗാന്ധി മുന്നിൽ നിന്ന് നയിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കരുത്തേകാൻ ഒടുവിൽ പ്രിയങ്കാ ഗാന്ധി എത്തുകയായിരുന്നു. നിർണായക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പുറത്തെടുത്ത ബ്രഹ്മാസ്ത്രമായിരുന്നു പ്രിയങ്കാ ഗാന്ധി.
ഉത്തർപ്രദേശിനാണ് പ്രഥമ പരിഗണന നൽകുന്നതെങ്കിലും തിരഞ്ഞെടുപ്പിനായി പ്രിയങ്കാ ഗാന്ധിയും എത്തണമെന്ന ആവശ്യം മിക്ക സംസ്ഥാന നേതൃത്വങ്ങളും മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പ്രിയങ്കയെക്കാൾ ജനപ്രീതിയുള്ള തിരഞ്ഞെടുപ്പ് പ്രചാരകൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദുവാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മണിപ്പൂരില്‍ കോണ്‍ഗ്രസിന് പിന്തുണ നല്കി 4 കക്ഷികള്‍; ത്രിപുരയിലും കോണ്‍ഗ്രസിലേക്ക് കൂടുമാറ്റം
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി
ഏറ്റവും കൂടുതൽ സംസ്ഥാന നേതൃത്വങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നവജ്യോത് സിംഗ് സിദ്ദുവെത്തണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചതെന്നാണ് റിപ്പോർട്ട്. ഇതോടെ ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള നേതാവായി മാറിയിരിക്കുകയാണ് അദ്ദേഹം.
ആവശ്യം മുന്നോട്ട്
എല്ലാ സംസ്ഥാനങ്ങളിലെയും നേതൃത്വത്തോട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വരേണ്ട നേതാക്കളുടെ പേര് നിർദ്ദേശിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പേരുകൾ മിക്ക സംസ്ഥാനങ്ങളും നിർദ്ദേശിച്ചിരുന്നു.
ഉത്തർപ്രദേശിൽ
ഉത്തർപ്രദേശിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് പ്രിയങ്കയുടെ ലക്ഷ്യം. സംസ്ഥാനം ഇതുവരെ കാണാത്ത പ്രചാരണ രീതികളുമായി മുന്നോട്ട് പോവുകയാണ് പ്രിയങ്കാ ഗാന്ധി. അതുകൊണ്ട് മറ്റിടങ്ങളിൽ പ്രചാരണത്തിനായി പ്രിയങ്കയെത്താൻ സാധ്യത കുറവാണ്. ദില്ലിയിലും ഉത്തരാഖണ്ഡിലും പ്രചാരണത്തിന് പ്രിയങ്ക എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രിയങ്കയുടെ ജനപ്രീതി ചൂണ്ടിക്കാട്ടിയാണ് എല്ലാ സംസ്ഥാനങ്ങളും പ്രിയങ്കയുടെ പേര് നിർദ്ദേശിച്ചത്.
താരം സിദ്ദു തന്നെ
എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമെല്ലാം കൂടുതൽ ആളുകൾ ആവശ്യപ്പെട്ടത് നവജ്യോത് സിംഗ് സിദ്ദു പ്രചാരണത്തിനെത്തണമെന്നാണ്. ചില വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിദ്ദുവിനെ അയക്കണമെന്ന ആവശ്യം ഉയർന്നതായാണ് സൂചന.
മികച്ച പ്രാസംഗികൻ
രസകരമായ പ്രസംഗങ്ങളിലൂടെ ആളുകളെ കൈയ്യിലെടുക്കാൻ മിടുക്കനാണ് സിദ്ദു. രാഷ്ട്രീയവും സിനിമയും ക്രിക്കറ്റുമെല്ലാം ഇടകലർത്തി ആളുകളെ കൈയ്യിലെടുക്കുന്ന സിദ്ദുവിന് ആരാധകരും ഏറെയാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും സിദ്ദുവിന് ആരാധകരുണ്ടെന്ന് സംസ്ഥാന ഘടകങ്ങൾ എഐസിസിയെ അറിയിച്ചിരിക്കുകയാണ്.
മൂന്ന് സംസ്ഥാനങ്ങൾ
ആസാം, അരുണാചൽ പ്രദേശ്, മേഘാലയ എന്നീ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളാണ് നവജ്യോത് സിംഗ് സിദ്ദുവിനെ പ്രചാരണത്തിന് അയക്കണമെന്ന് ആവശ്യപ്പെട്ടതെന്നാണ് വിവരം.
നിയമസഭാ തിരഞ്ഞെടുപ്പിൽ
കഴിഞ്ഞ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നവജ്യോത് സിംഗ് സിദ്ദുവും പ്രചാരണത്തിനായി എത്തിയിരുന്നു. പ്രധാനമന്ത്രിയെ പരിഹസിച്ച് അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഹിന്ദി ഹൃദയഭൂമി തിരിച്ചുപിടിക്കാൻ കോൺഗ്രസിന് സാധിച്ചതിൽ നിർണായക പങ്ക് സിദ്ദുവിനും ഉണ്ടായിരുന്നു.
സിന്ധ്യയും പൈലറ്റും
രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുമാണ് മറ്റ് പ്രമുഖ താര പ്രചാരകർ. മിക്ക സംസ്ഥാനങ്ങളും ഇരുവരെയും പ്രചാരണത്തിന് അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ പൂർണ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ്. സോണിയാ ഗാന്ധിയുടെ പേരും സംസ്ഥാനങ്ങൾ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും സോണിയാ ഗാന്ധിയെത്താൻ സാധ്യതയില്ല.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ