നബന്ന ചലോ മാർച്ച് സംഘർഷഭരിതം: ദൃശ്യങ്ങൾ പരിശോധിച്ച് മമത, നൂറോളം ബിജെപി പ്രവർത്തകർക്ക് പരിക്ക്!!
കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി പ്രതിഷേധം തുടരുന്നതിനിടെ ഉന്നതതല യോഗം വിളിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തിന്റെ 20ലധികം വീഡിയോകളാണ് മമതാ ബാനർജി പരിശോധിച്ചത്. ഹോം സെക്രട്ടറി, ചീഫ് സെക്രട്ടറി, കൊൽക്കത്ത പോലീസ് കമ്മീഷണർ, ഡിജിപി എന്നിവരാണ് സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തുന്നതിനായി സിഐഡി ആസ്ഥാനമായ ഭവാനി ഭവനിൽവെച്ച് യോഗം ചേർന്നത്. ബിജെപി പ്രവർത്തകർ സംഘർഷത്തിനിടെ പോലീസുമായി ഏറ്റുമുട്ടിയെന്നും മമതാ ബാനർജി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം സംസ്ഥാനത്ത് ഭാവിയിൽ ഇത്തരം റാലികൾ ഉണ്ടാകുമ്പോൾ ഏത് തരത്തിലാണ് കൈകാര്യം ചെയ്യേണ്ടതെന്ന് വിലയിരുത്തുന്ന തിരക്കിലാണ്.
നേരത്തെ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് കണ്ട് ബംഗാൾ സർക്കാർ കരുതൽ നടപടികൾ സ്വീകരിച്ച് വരികയാണ്. ബംഗാളിൽ ഇന്നുണ്ടായ ബിജെപിയുടെ പ്രതിഷേധ മാർച്ച് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാനും മമതാ ബാനർജി നിർദേശിച്ചിട്ടുണ്ട്. ഭാവിയിൽ ഇത്തരം പ്രതിഷേധങ്ങൾ ഉടലെടുക്കുമ്പോൾ ഏത് തരത്തിൽ കൈകാര്യം ചെയ്യുമെന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകാനും നിർദേശിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ കാണുന്നതിന് മുമ്പായി മമതാ ബാനർജി തന്റെ ഓഫീസിലേക്കാണ് പോയത്.
പ്രതിഷേധത്തിനിടെ നൂറോളം ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇവരിൽ ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ബിജെപിയുടെ യൂത്ത് വിങ്ങായ യുവമോർച്ച നബണ്ണ ചലോ അഭിജാൻ എന്ന ബാനറിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിലാണ് വ്യാഴാഴ്ച സംഘർഷമുണ്ടായത്. സംസ്ഥാനത്തെ ആയിരക്കണക്കിന് ബിജെപി പ്രവർത്തകരാണ് സെക്രട്ടറിയേറ്റിലേക്ക് എത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തത്. പ്രതിഷേധ മാർച്ച് പോലീസ് തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുക്കുന്നത്. ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിൽ മമതാ സർക്കാർ സ്വന്തം പാർട്ടിക്കാരായ പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് ബിജെപി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.
ഉച്ചയ്ക്ക് 12.30 ഓടെ ഹേസ്റ്റിംഗ് പ്രദേശത്ത് വെച്ച് പ്രതിഷേധക്കാർ ഒരു പൊലീസ് വാഹനം ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ജിടി റോഡ് ഹൌറ മൈതാനം, സത്രഗാച്ചി, എന്നിവിടങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിഷേധക്കാർ പോലീസിന് നേരെ ബോംബും കത്തിച്ച ടയറുകൾ എറിയുകയും പോലീസ് ബാരിക്കേഡുകൾ തകർക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പോലീസ് പ്രതിഷേധക്കാരെ ലാത്തിയും കണ്ണീർ വാതകവും കൊണ്ട് നേരിട്ടത്. ബിജെപിയുടെ യുവജനനേതാക്കൾ പോലീസുമായി സംഘർഷം ആരംഭിച്ചതോടെയാണ് സ്ഥിതി രൂക്ഷമായത്.
ഇതിനിടെ ഹൌറയിലുണ്ടായ വെടിവെയ്പനിടെ തോക്കുമായി ബിജെരി നേതാവായ ബൽവീന്ദർ സിംഗ് ഹൌറയിലെ ജിടി റോഡിൽ വെച്ച് പിടിയിലായിരുന്നു. നോർത്ത് 24 പർഗാനാസിലെ ഭട്ട്പാര സ്വദേശിയാണ് ഇയാൾ. ബിജെപി എംപി അർജുൻ സിംഗിന് സ്വാധീനമുള്ള പ്രദേശമാണിത്. പ്രതിഷേധക്കാരിൽ നിന്ന് ആയുധവും ബോംബും കണ്ടെടുത്തത് പോലീസിലും പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ സ്വയരക്ഷയ്ക്കായി പോലീസ് നിരവധി തവണ വെടിയുതിർത്തുന്നു. ബിജെപി പ്രവർത്തകരോട് ക്രമസമാധാനം നിലനിർത്താൻ പോലീസ് ഉച്ചഭാഷിണിയിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.