സിബിഐ തലപ്പത്ത് തമ്മിലടി, ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ നീക്കി, സിബിഐയിൽ കൂട്ടസ്ഥലം മാറ്റം
ദില്ലി: സിബിഐ തലപ്പത്തെ തമ്മിലടിക്കൊടുവില്‍ സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ സ്ഥാനത്ത് നിന്ന് നീക്കി. സിബിഐ ജോയിന്റ് ഡയറക്ടര്‍ എം നാഗേശ്വര റാവുവിന് ആണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. അഴിമതി ആരോപണം നേരിടുന്ന സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ അര്‍ധരാത്രിയോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കോഴക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ രാകേഷ് അസ്താന കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് അലോക് വര്‍മ്മയുടെ നിര്‍ദേശം പ്രകാരം കേസെടുത്തിരുന്നു. സിബിഐ ഉദ്യോഗസ്ഥനായ ദേവേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അസ്താനയും ദേവേന്ദ്ര കുമാറും ഹൈക്കോടതിയെ സമീപിച്ചു. അലോക് വര്‍മ്മയുടേയും അസ്താനയുടേയും സിബിഐ ആസ്ഥാനത്തെ ഓഫീസുകള്‍ അടച്ച് പൂട്ടിയിരിക്കുകയാണ്.
ഇവര്‍ ഇരുവരേയും തങ്ങളുടെ ഓഫീസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പരിശോധന നടത്തിയ ശേഷം ഓഫീസുകള്‍ സീല്‍ ചെയ്തിരിക്കുകയാണ്. അസ്താനയ്ക്ക് എതിരായ കൈക്കൂലിക്കേസ് അന്വേഷിക്കുന്ന പന്ത്രണ്ട് ഉദ്യോഗസ്ഥരേയും കൂട്ടമായി സ്ഥലം മാറ്റിയിരിക്കുകയാണ്. കേന്ദ്രത്തിന്റെ അടുപ്പക്കാരനായ അസ്താനയെ രക്ഷിക്കാനുളള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അന്വേഷണ സംഘത്തെ അപ്പാടെ സ്ഥലം മാറ്റിയതോടെ കോഴക്കേസ് അന്വേഷണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കിയ നടപടിക്കെതിരെ അലോക് വര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 26ന് സുപ്രീം കോടതി കേസ് പരിഗണിക്കും. സര്‍ക്കാര്‍ നടപടി നിലനില്‍ക്കില്ല എന്നാണ് അലോക് വര്‍മ്മ വ്യക്തമാക്കുന്നത്. അതിനിടെ റാഫേല്‍ അഴിമതിയില്‍ അന്വേഷണം തടയുന്നതിന് വേണ്ടിയാണ് സിബിഐ ഡയറക്ടറെ മാറ്റിയത് എന്നാണ് സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന്റെ ആരോപണം. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധ മന്ത്രാലയത്തോട് അലോക് വര്‍മ്മ ആവശ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്. അസ്താനയുടേത് അടക്കമുളള കേസുകള്‍ അട്ടിമറിക്കാനാണ് ശ്രമം എന്നും പ്രശാന്ത് ഭൂഷണ് ആരോപിച്ചു.