രാജിക്ക് പിന്നാലെ ഫട്നാവിസിന് അടുത്ത കുരുക്ക്, ക്രിമിനൽ കേസ് വിവരം മറച്ചുവെച്ചതിന് സമൻസ്
നാഗ്പൂർ: രാജിക്ക് പിന്നാലെ ദേവേന്ദ്ര ഫട്നാവിസിന് അടുത്ത തിരിച്ചടി. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തനിക്കെതിരായ ക്രിമിനൽ കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചെന്നാരോപിച്ച് ഫട്നാവിസിന് സമൻസ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 3 80 മണിക്കൂറിനകം രാജിവച്ചൊഴിയേണ്ടി വന്നതിന് പിന്നാലെയാണ് ഫട്നാവിസിന് അടുത്ത കുരുക്ക്.
കർഷകർക്കുള്ള തീരുമാനം രണ്ട് ദിവസത്തിനകമെന്ന് ഉദ്ധവ് താക്കറെ: റായ്ഗഡ് കോട്ടയ്ക്ക് 20 കോടി
നാഗ്പൂർ പോലീസ് ഫട്നാവിസിന്റെ വസതിയിലെത്തി സമൻസ് കൈമാറി. മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാർ അധികാരത്തിലെത്തിയ ദിവസം തന്നെയാണ് ഫട്നാവിസിന് സമൻസ് ലഭിച്ചിരിക്കുന്നത്. നാഗ്പൂരിൽ നിന്നുള്ള എംഎൽഎയാണ് ദേവേന്ദ്ര ഫട്നാവിസ്.
അഭിഭാഷകനായ സതീഷ് ഉകെയാണ് ക്രിമിനൽ കേസിന്റെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചതിന് ഫട്നാവിസിനെതിരെ നടപടി വേണമന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഉകെയുടെ ഹർജി തള്ളിക്കൊണ്ടുള്ള കീഴക്കോടതിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതിയും ശരിവെച്ചിരുന്നു. എന്നാൽ അഭിഭാഷകന്റെ അപേക്ഷയിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി മജിസ്ട്രേറ്റ് കോടതിയോട് നിർദ്ദേശിക്കുകയായിരുന്നു.
ഇതിനെ തുടർന്നാണ് ഹർജി പരിഗണിച്ച് ഫട്നാവിസിന് നോട്ടീസ് അയക്കാൻ മജിസ്ട്രേറ്റ് കോടതി തീരുമാനിച്ചത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 125 എ വകുപ്പ് പ്രകാരമാണ് ഫട്നാവിസിന് നോട്ടീസ് അയച്ചിരിക്കുന്നത്. വഞ്ചന,, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്ക് 1996ലും 1998ലുമാണ് ഫട്നാവിസിനെതിരെ കേസെടുത്തത്. എന്നാൽ കുറ്റം ചുമത്തിയിട്ടില്ല. ഈ വിവരങ്ങൾ സത്യവാങ്മൂലത്തിൽ നിന്നും മറച്ചുവെച്ചതിനാണ് എന്നാണ് സതീഷ് ഉകെയുടെ ഹർജിയിൽ പറയുന്നത്.