നഗ്രോത ഭീകരാക്രമണം: അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിനുള്ള പ്രതികാരം, തെളിവുകള്‍ ഭീകരരില്‍ നിന്ന്
പാക് ഭീകരരാണ് സൈനിക യൂണിറ്റിനുള്ളില്‍ കയറി സൈനികരുടെ കുടുബാംഗങ്ങളെ ബന്ദികളാക്കി ആക്രമണം നടത്തിയത്
ദില്ലി: നഗ്രോതയിലെ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണം അഫ്സല് ഗുരുവിന്റെ വധശിക്ഷയ്ക്കുള്ള പ്രതികാരമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പാകിസ്താനില്‍ നിന്ന് നുഴഞ്ഞുകയറിയ ഭീകരരാണ് സൈനിക യൂണിറ്റിനുള്ളില്‍ കയറി സൈനികരുടെ കുടുബാംഗങ്ങളെ ബന്ദികളാക്കി ആക്രമണം നടത്തിയത്.
സൈന്യം വധിച്ച ഭീകരരില്‍ നിന്ന് കണ്ടെടുത്ത വസ്തുക്കള്‍ക്കിടയില്‍ നിന്നാണ് സൈനിക ക്യാമ്പ് ആക്രമിച്ചത് പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിനുള്ള പ്രതികാരമായാണ് ആക്രമണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പ് ലഭിച്ചത്. ഉറുദുവിലായിരുന്നു കുറിപ്പ്.
ഭീകരര്‍ വന്ന വഴി
ഉദ്ധംപൂരിലെ ടോള്‍ പ്ലാസ വഴിയാണ് ഭീകരര്‍ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കടന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലം എങ്ങനെയാണ് ഭീകരര്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നതെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.
വരവ് പാകിസ്താനില്‍ നിന്ന്
സൈന്യം വധിച്ച ഭീകരരില്‍ നിന്ന് പാക് നിര്‍മിത ആയുധങ്ങള്‍, സ്ഫോടക വസ്തുക്കള്‍, ഭക്ഷണ സാധനങ്ങള്‍, കയര്‍, വയര്‍ കട്ടര്‍, മൊബൈല്‍ ഫോണ്‍, പോളിത്തീന്‍ കവറുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഇതിലൂടെ പാകിസ്താനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിക്കഴിഞ്ഞു.
കൊല്ലപ്പെട്ടത് പത്ത് പേര്
രണ്ട് ഓഫീസര്‍മാരും അഞ്ച് സൈനികരുമാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. സൈനിക ക്വാര്‍ട്ടേഴ്സിനുള്ളില്‍ കയറി 12ഓളം പേരെ ബന്ദികളാക്കിയായിരുന്നു ആക്രമണം. പൊലീസ് യൂണിഫോമി 166 മീഡിയം റെജിമെന്റിലെത്തിയ ഭീകരരായിരുന്നു ആക്രമിച്ചത്
സ്ത്രീകളുടെ തന്ത്രം
ക്വാര്‍ട്ടേഴ്സിലുണ്ടായിരുന്ന സ്ത്രീകളാണ് പ്രധാന കെട്ടിടത്തിന്റെ പ്രവേശന കവാടം അകത്തുനിന്ന് അടച്ചിട്ട് ഭീകരരെ തടഞ്ഞത്. വാതിലിന് പിന്നില്‍ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ളവ വച്ചാണ് ഭീകരരെ പ്രതിരോധിച്ചത്.
പാകിസ്താന് അടവു മാറ്റുന്നു
ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിക്കാന്‍ ഉചിതമായത് ഇന്ത്യന്‍ സൈനിക ക്യാമ്പുകളും പ്രതിരോധ കേന്ദ്രങ്ങളും ആക്രമിക്കുക എന്ന തന്ത്രമാണ് പാകിസ്താന് പയറ്റുന്നത്. പഠാന്‍കോട്ട് ഭീകരാക്രമണം, ഉറി ഭീകരാക്രമണം എന്നിവയ്ക്ക് പിന്നാലെ നഗ്രോത ഭീകരാക്രമണവും നല്കുന്ന സന്ദേശം ഇതുതന്നെയാണ്.