'ഡികെ ശിവകുമാറിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'.. 'ഞെട്ടിച്ച്' കര്‍ണാടക ബിജെപി അധ്യക്ഷന്‍, പിന്നില്‍
ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡികെ ശിവകുമാറിനെ ഹവാല ഇടപാട് കേസില്‍ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ശിവകുമാറിന്റെ അറസ്റ്റ് ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
അതേസമയം ഡികെയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി യെഡിയൂരപ്പ സ്വീകരിച്ചത്. ഇപ്പോള്‍ ഡികെയുടെ അറസ്റ്റില്‍ ഒരു പ്രതികരണവും നടത്തരുതെന്ന നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍.

ഡികെയെ പിന്തുണച്ച് യെഡിയൂരപ്പ
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് ഡികെ ശിവകുമാര്‍ കുറ്റവിമുക്തനായാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനായിരിക്കുമെന്നായിരുന്നു ബിജെപി നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെഡിയൂരപ്പ പ്രതികരിച്ചത്. നിയമം നിയമത്തിന്‍റെ വഴിക്ക് പോവും. കേസുകളില്‍ നിന്ന് അദ്ദേഹം പുറത്തുവന്നാല്‍ എറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനാകും എന്നായിരുന്നു യെഡ്ഡിയുടെ പ്രതികരണം.

പരസ്യ പ്രതികരണം വേണ്ടെന്ന്
ഇതിന് പിന്നാലെയാണ് ഡികെയുടെ അറസ്റ്റില്‍ ബിജെപി നേതാക്കള്‍ പ്രതികരണം നടത്തരുതെന്ന് നിര്‍ദ്ദേശവുമായി ബിജെപി അധ്യക്ഷനായ നളിന്‍ കുമാര്‍ കട്ടീല്‍ രംഗത്തെത്തിയത്. ബിജെപി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് കട്ടീല്‍ ഇക്കാര്യം പറഞ്ഞത്. ഡികെയുടെ അറസ്റ്റില്‍ ബിജെപി നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്നുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.

വൊക്കാലിംഗ സമുദായാംഗം
ശിവകുമാറിന്‍റെ അറസ്റ്റില്‍ കടുത്ത ആശങ്കയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ ജെഡിഎസ് നേതൃത്വവും ശിവകുമാറിനായി രംഗത്തെത്തിയതാണ് ബിജെപിയെ പ്രതിസന്ധിയിലാക്കിയത്. വൊക്കാലിംഗ സമുദായാംഗമാണ് ഡികെ ശിവകുമാര്‍.

കനത്ത തിരിച്ചടി
ഡികെയുടെ അറസ്റ്റ് ഉയര്‍ത്തി ബിജെപിയെ വൊക്കാലിംഗ വിരുദ്ധ പാര്‍ട്ടിയായി മുദ്രകുത്താനാണ് കോണ്‍ഗ്രസിന്‍റേയും ജെഡിഎസിന്‍റേയും നീക്കമെന്നാണ് ബിജെപിയുടെ നഗമനം. കോണ്‍ഗ്രസും ജെഡിഎസും ഇറക്കുന്ന 'ഡികെ' തുറുപ്പില്‍ വൊക്കാലിംഗ സമുദായം വീണാല്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ബിജെപി നേരിടും.
പ്രത്യേകിച്ച് പഴയ മൈസൂര്‍ മേഖലയില്‍.

ആയുധമാക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും
അതുകൊണ്ട് തന്നെ ഡികെയുടെ അറസ്റ്റ് സംബന്ധിച്ച വിഷയത്തില്‍ കരുതലോടെ ഇടപെടാനാണ് നേതൃത്വത്തിന്‍റെ നീക്കം. യെഡിയൂരപ്പയുടെ ഡികെ അനുകൂല പ്രസ്താവനയും ഇതിന്‍റെ ഭാഗമായിട്ടാണെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം വൊക്കാലിംഗ രാഷ്ട്രീയത്തെ ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസും ജെഡിഎസും.

തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ജെഡിഎസ്
വൊക്കാലിംഗ സ്വാധീന മേഖലകളില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്നേറാന്‍ ജെഡിഎസിന് സാധിച്ചിരുന്നു. ഇത് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസുമായുള്ള അകല്‍ച്ചയ്ക്ക് ഇടയിലും ഡികെയുടെ അറസ്റ്റില്‍ ജെഡിഎസ് നേതൃത്വം വ്യാപക പ്രതിഷേധം നടത്തിയത്.

അസ്വസ്ഥമാക്കുന്നുണ്ട്
അതേസമയം ശിവകുമാറിന്റെ അറസ്റ്റിൽ ജെഡിഎസിന്റെ ഇടപെടലുകൾക്കെതിരെ കോൺഗ്രസ് ക്യാമ്പിൽ അതൃപ്തി പുകയുന്നുണ്ട്. വൊക്കലിംഗ സമുദായംഗങ്ങൾ കൂടുതലുള്ള മൈസൂർ മേഖലയിൽ ജെഡിഎസിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പങ്കെടുത്തതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ജെഡിഎസ് പ്രതിഷേധങ്ങൾക്ക് വലിയ വാർത്താ പ്രാധാന്യം ലഭിക്കുന്നതും കോൺഗ്രസ് ക്യാംപിനെ അസ്വസ്ഥ്യമാക്കുന്നുണ്ട്.












Click it and Unblock the Notifications