യൂബറിനും ഓലയ്ക്കും പണി കൊടുത്ത് ജനതാദൾ എസ് നേതാവ്; ഇനി 'നമ്മ ടൈഗറും' നിരത്തിലോടും, ആദ്യ സംഭവം!
ബെംഗളൂരു: യൂബറിനും ഓലയ്ക്കും മുട്ടൻ പണികൊടുത്ത് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമി. നമ്മ ടൈഗർ എന്ന് പേരിൽ കമാരസ്വാമിയുടെ നേതൃത്വത്തിൽ വെബ് ടാക്സി സർവ്വീസ് ആരംഭിക്കുന്നു. 'നമ്മ ടൈഗർ' വെബ് ടാക്സിയുടെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. 5000 ടാക്സികളാണ് ആദം നിരത്തിലിറങ്ങുക. . ഓല, ഊബർ വെബ് ടാക്സി കമ്പനികളിൽനിന്ന് പിരിഞ്ഞുവന്നവരാണ് നമ്മ ടൈഗർ വെബ് ടാക്സിയിലെ ജീവനക്കാരിൽ ഏറെയും. കൂടുതൽ ആനൂകൂല്യങ്ങൾ ആവശ്യപ്പെട്ട് ഓല, ഊബർ ടാക്സി ഡ്രൈവർമാർ കഴിഞ്ഞ ഫ്രെബുവരിയിൽ ഒരാഴ്ച നീളുന്ന പ്രതിഷേധ സമരം നടത്തിയിരുന്നു. ഇതിനിടയിലാണ് ഇവരെ ഒന്നിപ്പിച്ച് പുതിയ വെബ് ടാക്സി കമ്പനി ആരംഭിക്കുമെന്ന് കുമാരസ്വാമി ഉറപ്പ് നൽകിയത്.
തിരക്കേറുന്ന സമയത്ത് നിരക്കു കൂട്ടുന്ന സർജ് പ്രൈസിങ് നമ്മ ടൈഗറിൽ ഈടാക്കുകയില്ലെന്ന പ്രഖ്യാപനത്തോടെയാണ് പുതിയ സംരംഭവുമായി കുമാരസ്വാമി രംഗത്തെത്തിയിരിക്കുന്നത്. കുമാരസ്വാമി , ദൾ ദേശീയ പ്രസിഡന്റ് എച്ച്ഡി ദേവഗൗഡ, നമ്മ യൂണിയൻ ഡ്രൈവേർസ് യൂണിയൻ പ്രസിഡന്റ് ൻവീർ പാഷ എന്നിവർ ചേർന്നാണ് ആപ്പ് ഉദ്ഘാടനം ചെയ്യുന്നത്. നമ്മ ടൈഗറിനു കീഴിൽ ഉടൻ തന്നെ 10000 കാബുകൾ നിരത്തിലിറങ്ങുമെന്നും അടുത്ത വർഷാവസാനമാകുമ്പോഴേക്കും 25000 കാബുകൾ ഓടി തുടങ്ങുമെന്നും കുമാരസ്വാമി അറിയിച്ചു.
വളരെ കുറഞ്ഞ കമ്മീഷൻ തുക
മറ്റു വെബ് ടാക്സികൾ ഡ്രൈവർമാരിൽനിന്നു യാത്രക്കൂലിയുടെ 25-30 % കമ്മിഷനായി വാങ്ങുമ്പോൾ നമ്മ ടൈഗർ ആപ്പ് ഡ്രൈവർമാരിൽ നിന്ന് 12% മാത്രമേ വാങ്ങൂ. ഇങ്ങനെ പിക്കുന്ന തുക ഇൻഷൂറൻസ്, വണ്ടികളുടെ അറ്റകുറ്റപ്പണി, ഡ്രൈവർമാരുടെ ക്ഷേമം എന്നിവർക്കായി വിനിയോഗിക്കാനാണ് തീരുമാനം. ഡ്രൈവർമാർക്ക് അഞ്ചു ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ്, അഞ്ചു ലക്ഷത്തിന്റെ അപകട ഇൻഷുറൻസ്, രണ്ടു ലക്ഷത്തിന്റെ മെഡിക്കൽ ഇൻഷുറൻസ്, രാത്രി സർവീസ് നടത്തുന്ന ഡ്രൈവർമാർക്ക് അവശ്യഘട്ടത്തിൽ സഹായത്തിനായി സുരക്ഷ ഉദ്യോഗസ്ഥരടങ്ങിയ പട്രോൾ കാർ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കാൻ പദ്ധതികളുണ്ട്.
നമ്മ ടൈഗർ ജനപ്രിയമാകും
മറ്റു കമ്പനികൾ തിരക്കനുസരിച്ച് അമിത നിരക്ക് ഈടാക്കുമ്പോൾ ഡ്രൈവർമാരുടെ കമ്പനി സ്ഥിരം നിരക്കിലാണ് സർവീസ് നടത്തുക. ഹാച്ച്ബാക്ക് എസി കാറുകൾക്ക് കിലോമീറ്ററിനു 12.50 രൂപയും സെഡാനുകൾക്കു 14.50 രൂപയുമാണ് ഈടാക്കുക. നോൺ എസി ക്യാബുകൾക്കു 14.50 രൂപയും എസി ക്യാബുകൾക്കു 19.50 രൂപയുമാണ് സർക്കാർ നിശ്ചയിച്ച ഫിക്സഡ് റേറ്റ്. ഇതിൽ കുറഞ്ഞ നിരക്കിലുള്ള നമ്മ ടൈഗർ ജനപ്രിയം ആകുമെന്നാണ് ഡ്രൈവർമാർ പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ ആദ്യ സംഭവം
രാജ്യത്താദ്യമായാണ് ഒരു രാഷ്ട്രീയ കക്ഷിയുടെ പിന്തുണയോടെ ടാക്സി കമ്പനി രൂപീകരിക്കുന്നത്. വെബ് ടാക്സി രംഗത്തെ അതികായന്മാരാണ് യൂബറും ഓലയും. നമ്മ ടൈഗർ ആരംഭിക്കുന്നതോടെ കടുത്ത മത്സരമായിരിക്കും ഇവർ നേരിടാൻ പോകുന്നത്. മണ്ഡ്യ, ഹാസൻ, സൈസൂരു, തുമകുരു, കോലാർ, ബെംഗളൂരു റൂറൽ, ചാമരാജനഗർ തുടങ്ങിയ പഴയ മൈസൂർ മേഖലകളിലെ ഡ്രൈവർമാരാണ് നമ്മ ടൈഗറിന്റെ ചുക്കാൻ പിടിക്കുന്നത്. ജനതാദളിന് ഏറെ രാഷ്ട്രീയ പിന്തുണയുള്ള മേഖലകൾ കൂടിയാണിത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റഎ കൂടി ഭാഗമാണോ ഇതിന്റെ പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്.
ഡ്രൈവർമാർക്ക് തണലാകുന്ന പദ്ധതി
വലിയ ടാക്സി കമ്പനികൾ ചൂഷണം ചെയ്തിരുന്ന ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള ഡ്രൈവർമാർക്ക് തണലാകുകയാണ് പദ്ധതിയുടെ ലക്ഷ്യം. അല്ലാതെ ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്ന് കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. ദളിന്റെ മനുഷ്യ സേവന പ്രവർത്തനത്തിന്റെ ഭാഗമായി ഇതിനെ കണ്ടാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. നഗരം വിട്ടു പോകാനുള്ള ഔട്ട് സ്റ്റേഷൻ, വാടകയ്ക്ക് എടുക്കാനുള്ള റെന്റൽ സർവ്വീസുകളും ഉടൻ തന്നെ ആരംഭിക്കുമെന്ന് തൻവീർ പാഷ പറഞ്ഞു.
ഡ്രൈവർമാരെ ചൂഷണം ചെയ്തു
ഗ്രാമീണ മേഖലയിൽ നിന്നുള്ള യുവാക്കളെ വെബ് ടാക്സി രംഗത്തേക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായി യുഎസ് കമ്പനിയായ യൂബറും ബെംഗളൂരു ആസ്ഥാനമായുള്ള ഓലയും വലിയ ആനുകൂല്യങ്ങളായിരുന്നു ഡ്രൈവർമാർക്ക് ആദ്യകാലത്ത് പ്രഖ്യാപിച്ചിരുന്നത്. മാസം ഒരു ലക്ഷം രൂപ വരുമാനം ഉണ്ടാക്കാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ പിന്നീട് ആനുകൂല്യങ്ങൾ കുറഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് പല ഡ്രൈവർമാരും കമ്പനി വിടുകയായിരുന്നു. പ്രതിമാസം 2000 രൂപ പോലും ലഭിക്കാത്ത സ്ഥിതിയാണെന്ന് പല ഡ്രൈവർമാരും പറഞ്ഞിരുന്നു. ഈ സാഹചര്യം മുലതെടുത്തായിരുന്നു നമ്മ ടൈഗർ ആരംഭിച്ചത്.