മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ഘര്‍വാപ്പസി? രാഹുലിനെ കാണാന്‍ പടോലെ, ദില്ലിയില്‍ രഹസ്യനീക്കം!!
മുംബൈ: മഹാരാഷ്ട്രയില്‍ വന്‍ നീക്കവുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ കാണാനായി സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ ദില്ലിയിലേക്ക് തിരിച്ചിരിക്കുകയാണ്. ബിജെപിയില്‍ നിന്ന് വലിയൊരു കൊഴിഞ്ഞുപോക്ക് ഉണ്ടാവുമെന്ന കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. എന്നാല്‍ വേറൊരു ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന. മൂന്നാം മുന്നണി സംബന്ധിച്ച ചര്‍ച്ചകളും ഇതിനൊപ്പം നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ആകാശത്ത് കൗതുകക്കാഴ്ചയായി സ്‌ട്രോബറി മൂണ്‍- ചിത്രങ്ങള്‍
മഹാരാഷ്ട്ര സഖ്യത്തില്‍ പടോലെ ഉണ്ടാക്കിയ വിള്ളല്‍ ശരിക്കും ഹൈക്കമാന്‍ഡിനെ വരെ ഞെട്ടിച്ചിരിക്കുകയാണ്. പക്ഷേ രാഹുല്‍ ഗാന്ധിക്ക് ഈ സഖ്യം തുടരുന്നതില്‍ താല്‍പര്യമില്ല. ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന വിലയിരുത്തലിലാണ് രാഹുല്‍. പക്ഷേ മഹാരാഷ്ട്ര പോലൊരു വലിയ സംസ്ഥാനത്തിന്റെ അധികാരം നഷ്ടമാകുന്നത് കോണ്‍ഗ്രസിന് വെല്ലുവിളിയാണെന്ന് രാഹുലിന് അറിയാം.
സ്പീക്കര്‍ തിരഞ്ഞെടുപ്പാണ് ദില്ലിയിലേക്കുള്ള പടോലെയുടെ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ട. മണ്‍സൂണ്‍ സെഷനിലാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസിന്റെ പിണക്കം പരിഹരിക്കാന്‍ സ്പീക്കര്‍ സ്ഥാനം എന്‍സിപിയും ശിവസേനയും വിട്ടുകൊടുത്തിട്ടുണ്ട്. കെസി പദ്‌വി, സംഗ്രം തോപ്‌തെ എന്നിവരെയാണ് പരിഗണിക്കുന്നത്. മുന്‍ഗണന ഇവര്‍ക്ക് തന്നെയാണ് പാര്‍ട്ടി പറയുന്നത്. എന്നാല്‍ പൃഥ്വിരാജ് ചവാന്‍, നിതിന്‍ റാവത്ത് എന്നിവരുടെ പേരും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.
പടോലെ നേരത്തെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. പകരം സംസ്ഥാന അധ്യക്ഷ പദവിയും അദ്ദേഹത്തിന് നല്‍കിയിരുന്നു. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഗാഡി സഖ്യം വിജയിക്കുമെന്ന് ഉറപ്പാണ്. സ്വതന്ത്രര്‍ അടക്കം 169 പേരുടെ പിന്തുണ സഖ്യത്തിനുണ്ട്. എതിരില്ലാതെ തിരഞ്ഞെടുക്കാന്‍ സഖ്യം ബിജെപിയെ സമീപിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്നാണ് ആവശ്യം. എന്നാല്‍ ബിജെപി ഈ ആവശ്യത്തിന് യെസ് മൂളിയിട്ടില്ല.
പടോലെയുടെ ലക്ഷ്യം വേറെ രണ്ട് കാര്യങ്ങളാണ്. മൂന്നാം മുന്നണിയെന്ന ആശയം ശിവസേന ഉയര്‍ത്തുന്നുണ്ട്. 2024 മുന്നില്‍ കണ്ട് കോണ്‍ഗ്രസ് പല നീക്കങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി അണിയറയില്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ശിവസേന സൂചിപ്പിച്ചത് പോലെ യുപിഎ മോഡല്‍ സഖ്യം പുനരുജീവിപ്പിക്കാനുള്ള നിര്‍ദേശം രാഹുല്‍ ഗാന്ധി സ്വീകരിച്ചേക്കും. പടോലെയോട് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യവും രാഹുല്‍ ചോദിച്ചറിയും. ശിവസേനയില്‍ നിന്ന് പിന്തുണ കിട്ടുന്നതില്‍ രാഹുല്‍ തൃപ്തനാണ്. ബിജെപിയുടെ തീവ്ര ഹിന്ദുത്വം ശിവസേനയില്‍ നിന്ന് വരാത്തതും സഖ്യത്തില്‍ തുടരാമെന്ന തോന്നല്‍ കോണ്‍ഗ്രസിലുണ്ടാക്കിയിട്ടുണ്ട്.
രണ്ടാമത്തെ ലക്ഷ്യം നിരവധി ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. ഈ കൂടുമാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത് പടോലെയാണ്. ബിജെപിയുടെ എംഎല്‍എമാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. രാഹുലിനോട് ഇക്കാര്യത്തില്‍ അനുമതി വാങ്ങേണ്ടതുണ്ട്. അതേസമയം ഈ നേതാക്കള്‍ ആരാണെന്ന അഭ്യൂഹം മഹാരാഷ്ട്രയില്‍ ശക്തമാണ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് എംഎല്‍എ ആയവരാണ് തിരിച്ചെത്തുന്നതെന്നാണ് സൂചന.
ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടിയാണ് പല നേതാക്കളെയും അവരുടെ പാര്‍ട്ടിയിലെത്തിച്ചതെന്ന് പടോലെ പറയുന്നു. ഇവര്‍ തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പടോലെ വ്യക്തമാക്കി. ഇതോടെ പത്തിലധികം നേതാക്കള്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്നും അഭ്യൂഹങ്ങളുയര്‍ന്നിരിക്കുകയാണ്. പാര്‍ട്ടിയിലേക്ക് തിരിച്ചുവരേണ്ടവര്‍ക്ക് അങ്ങനെയാവാമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണെന്ന പടോലെയുടെ പരാമര്‍ശവും ചര്‍ച്ചയാവും.
Recommended Video
ശരത് പവാറിന്റെ വസതിയില്‍ വെച്ച് നടന്ന മൂന്നാം മുന്നണി പൊളിഞ്ഞ കാര്യവും പടോലെ രാഹുലിനെ അറിയിച്ചേക്കും. 2024 മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാനാണ് രാഹുലിന്റെ നിര്‍ദേശം. അതേവര്‍ഷം തന്നെ മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. ജില്ലാ സമിതികളില്‍ പുതിയ നേതാക്കളെ നിയമിക്കാനാണ് രാഹുല്‍ താല്‍പര്യപ്പെടുന്നത്. മഹാരാഷ്ട്രയില്‍ കേരളാ മോഡല്‍ പൊളിച്ചെഴുത്താണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇടഞ്ഞ് നില്‍ക്കുന്ന മിലിന്ദ് ദേവ്‌റയെ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ രാഹുല്‍ തയ്യാറായേക്കും.
അതീവ ഗ്ലാമറസായി വീണ്ടും സോഫിയ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ