നാരായണ്‍ റാണെയ്ക്ക് രാജ്യസഭാ സീറ്റ്: 12ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും, ഇനി ബിജെപിയ്ക്കൊപ്പം!
ദില്ലി: ബിജെപിയുടെ രാജ്യസഭാ സീറ്റ് വാഗ്ധാനം സ്വീകരിച്ച് നാരായണ്‍ റാണെ. മാര്‍ച്ചില്‍ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ക്വാട്ടയിലാണ് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി മത്സരിക്കാനൊരുങ്ങുന്നത്. തിങ്കളാഴ്ച റാണെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് റാണെയോട് അടുത്ത വൃത്തങ്ങളാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ബിജെപിയുടെ ക്ഷണം സ്വീകരിച്ച റാണെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാര്‍ച്ച് 12ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി. മാര്‍ച്ച് 23നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. രാജ്യത്ത് 58 സീറ്റുകളിലേയ്ക്കായി നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ മഹാരാഷ്ട്രയില്‍ നിന്നാണ് ഒഴിവുവരുന്നത്. എന്നാല്‍ ഇതില്‍ റാണെയില്‍ നിന്നുള്ള പ്രതികരണം ലഭ്യമല്ല.
നേരത്തെ 2005ല്‍ ശിവസേന വിട്ട റാണെ കോണ്‍ഗ്രസിനൊപ്പം ചേരുകയായിരുന്നു. എന്നാല്‍ ഒരു ദശാബ്ദത്തിലധികം നീണ്ട കോണ്‍ഗ്രസിനൊപ്പമുള്ള രാഷ്ട്രീയ യാത്ര കഴിഞ്ഞ സെപ്തംബറിലാണ് റാണെ ഉപേക്ഷിച്ചത്. തുടര്‍ന്ന് സ്വാഭിമാന്‍ പക്ഷ് എന്ന പാര്‍ട്ടി രൂപീകരിച്ച് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്കൊപ്പം ചേരുകയായിരുന്നു. കഴിഞ്ഞ ആഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കൊപ്പം ദില്ലിയിലെത്തിയ റാണെ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിജെപി തനിക്ക് രാജ്യസഭാ വാഗ്ധാനം നല്‍കിയതായി റാണെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 16 സംസ്ഥാനങ്ങളിൽ നിന്നായി 58 രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്, ധര്‍മേന്ദ്ര പ്രധാന്‍, ജെപി നഡ്ഡ, താവർചന്ദ് ഘെലോട്ട്, രാംദാസ് ആത് വാലെ എന്നിവരുടേയും ഔദ്യോഗിക കാലാവധിയാണ് 2018ല്‍ അവസാനിക്കുന്നത്.