പാലാ ബിഷപ്പിന്റേത് വികലമായ ചിന്ത; ഈ മതഭ്രാന്തിനെ പുറത്ത് നിർത്തുക തന്നെ വേണമെന്ന് ചിദംബരം
തിരുവനന്തപുരം; നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ വിമർശിച്ച് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. ഇന്ത്യൻ എക്സ്പ്രസിലെഴുതിയ ലേഖനത്തിലാണ് ചിദംബരത്തിന്റെ വിമർശനം. 'പ്രണയവും' 'മയക്കുമരുന്നും' യഥാർത്ഥമാണെങ്കിലും ജിഹാദ് എന്ന വാക്ക് സ്നേഹത്തോടും മയക്കുമരുന്നിനോടും ചേർത്ത് വായക്കുന്നത് വികലമായ ചിന്തയാണ് വെളിപ്പെടുത്തുന്നതെന്ന് ചിദംബരം ലേഖനത്തിൽ കുറിച്ചു.
വർഗീയവാദികൾ യുവാക്കാളേയും യുവതികളേയും ഭയപ്പെടുത്താൻ കണ്ടെത്തിയ രാക്ഷസനാണ് ലവ് ജിഹാദ് എന്ന് ലേഖനത്തിൽ ചിദംബരം പറഞ്ഞു. നർക്കോട്ടിക് ജിഹാദ് എന്നത് പുതിയൊരു രാക്ഷസനാണ്. ജോസഫ് കല്ലറങ്ങാട്ട് എന്ന പാലായിലെ ബിഷപ്പ് ആണ് അത് പറഞ്ഞതെന്നതിൽ ദശലക്ഷണക്കിന് ഇന്ത്യക്കാരെ പോലെ തന്നെ തനിക്കും വേദന തോന്നുന്നുണ്ട്. ഉദ്ദേശ്യം വ്യക്തമാണ്. ഒരു വശത്ത് ഒരു മതത്തിന്റെ അനുയായികളും (ഹിന്ദുമതം അല്ലെങ്കിൽ ക്രിസ്തുമതം) മറുവശത്ത് ഇസ്ലാമിനേയും നിർത്തി അവിശ്വാസവും സാമുദായിക സംഘർഷവും ഉത്തേജിപ്പിക്കാനാണ് നീക്കം. മതഭ്രാന്തൻമാരെ സംബന്ധിച്ച് ഇസ്ലാം അപരവും മുസ്ലീങ്ങൾ അപരൻമാരുമാണ്. സമൂഹത്തിൽ വിവേചനം പ്രകടിപ്പിക്കുന്ന ഇത്തരം മതഭ്രന്തുകളെ മതേതര രാജ്യങ്ങൾ തീർച്ചയായും അകറ്റിനിർത്തണമെന്നും ചിദംബരം ലേഖനത്തിൽ കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ഇസ്ലാം ജനസംഖ്യ ക്രമാധീതമായഇ ഉയരുന്നു എന്നതിന് തെളിവുകളൊന്നുമില്ല. 2021 ജൂണിൽ പ്രസിദ്ധീകരിച്ച പിഇഡി ഡബ്ല്യു സർവ്വേ, പല കെട്ടുകഥകളും അസത്യങ്ങളും കാറ്റിൽ പറത്തുന്നതാണെന്നും ചിദംബരം പറഞ്ഞു. 1951 നും 2011 നും ഇടയിൽ ഇന്ത്യയുടെ മതപരമായ ഘടന ന്യായമായി സ്ഥിരതയുള്ളതാണെന്നാണ് സർവ്വേയിൽ വ്യക്തമാക്കുന്നത്. ഇവിടെ കുടിയേറ്റം കാരണം മുസ്ലീങ്ങളുടെ അനുപാതത്തിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കാരണം മുസ്ലീങ്ങൾക്കിടയിലെ പ്രത്യുൽപാദന നിരക്കാണ്. എന്നിരുന്നാലും ഇത് 4.4 (1992) ൽ നിന്ന് 2.6 (2015) ആയി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. അതേസമയം ഹിന്ദുക്കൾക്കും മറ്റ് മതവിഭാഗങ്ങൾക്കുമിടയിലുള്ള പ്രത്യുൽപാദന നിരക്കിനേക്കാൾ അല്പം കൂടുതലാണ് ഇത്.
എന്നിരുന്നാലും 2050 ഓടെ ജനസംഖ്യയുടെ 77 ശതമാനവും (1,300 ദശലക്ഷം) ഹിന്ദുക്കളാകും. ഇസ്ലാമിലേക്ക് കൂട്ട മതമാറ്റം ഉണ്ടാകുന്നുവെന്നതാണ് നുണയാണ്. പാലാ ബിഷപ്പിന്റെ പ്രചരണത്തെ ഹിന്ദു വർഗീയവാദികൾ പിന്തുണച്ചുവെന്നതിൽ യാതൊരു അതിശയോക്തിയുമില്ല. കാരണം രണ്ടുപേരുടേയും ലക്ഷ്യം മുസ്ലീങ്ങളാണ്. എന്നാൽ ക്രിസ്ത്യൻ വിഭാഗങ്ങളേയും മുസ്ലീങ്ങളെ പോലെ തന്നെ ഹിന്ദുത്വ വർഗീയ വാദികൾ പരിഗണിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്നത് നമ്മൾ ഓർക്കണം,ചിദംബരം പറഞ്ഞു.
അതേസമയം ബിഷപ്പിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടുകളെ അഭിനന്ദിക്കുന്നുവെന്നും ചിദംബരം ലേഖനത്തിൽ പറഞ്ഞു. തെറ്റായ പ്രചാരണം നടത്തുന്നവരെ വെറുതെവിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പിന്തുണച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ചിദംബരം പറഞ്ഞു. നർക്കോട്ടിക്ക് ജിഹാദിനെ കുറിച്ച ്പറയുന്നവർ ഗുജറാത്തിലെ തുറമുഖത്ത് നിന്ന് 3000 കിലോ ഹെറോയിൻ പിടിച്ചെടുത്ത സംഭവത്തെ കുറിച്ച് പ്രതികരിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. അധികൃതരുടെ സഹായമില്ലാതെ ഇത്രയും വലിയ അളവിൽ 'ഇറക്കുമതി' ചെയ്യാൻ ആരും ധൈര്യപ്പെടില്ലെന്നും ചിദംബരം പറഞ്ഞു.പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജിഹാദിനെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ മയക്കുമരുന്നിനെക്കുറിച്ചോ ഉള്ള സംസാരം നിരസിക്കണമെന്നും ലേഖനത്തിൽ ചിദംബരം പറഞ്ഞു.
Recommended Video
നേരത്തേ നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരിൽ വിവാദങ്ങൾക്ക് തീക്കൊടുത്ത് നമ്മുടെ നാടിന്റെ എെക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തൽപ്പരകഷികളുടെ വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കുകയേ ഉള്ളൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.