മമതക്കെതിരെ നരേന്ദ്ര മോദി: അടിത്തറ തിരിച്ചുപിടിക്കാൻ ഗുണ്ടകൾക്ക് അവസരം നൽകുന്നുവെന്ന്
കൊൽക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ''സ്പീഡ് ബ്രേക്കര്‍ ദീദി'' കേന്ദ്ര പദ്ധതികള്‍ക്ക് ബ്രേക്ക് വെച്ചതോടെ രാജ്യത്തെ മറ്റു പല ഭാഗങ്ങളിലെ ജനങ്ങള്‍ക്കും ലഭിച്ച വിവിധ പദ്ധതി ആനുകൂല്യങ്ങളും ബംഗാളിലെ ജനങ്ങള്‍ക്ക് ലഭിക്കാതെ വന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കൂച്ച് ബീഹാറിലെ റാഷ് മേള ഗ്രൗണ്ടിലെ റാലിയില്‍ സംസാരിക്കവെയാണ് മോദി മമതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. സംസ്ഥാനമെമ്പാടും ഗുണ്ടകളെ അഴിച്ച് വിട്ടതോടെ മമതയ്ക്ക് ജനങ്ങളുടെ പിന്തുണ നഷ്ടമായെന്നും ഇതോടെ ബംഗാളിലെ അടിത്തറ ഇല്ലാതായെന്നും മോദി പറഞ്ഞു.
''ശാരദ ചിട്ടി തട്ടിപ്പ് കേസ്, റോസ് വാലി അഴിമതി, നാരദ കുംഭകോണം എന്നിവയിലെല്ലാം ദീദിയുടെ പങ്ക് വെളിവായതാണ്. അതിനാല്‍ നിങ്ങള്‍ക്ക് നഷ്ടമായ ഓരോ രൂപയ്ക്കും ഈ ചൗക്കീദാര്‍ ( മോദി) കണക്ക് ചോദിക്കുമെന്ന് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു'' മോദി പറഞ്ഞു.

''ഇന്നത്തെ റാലിക്കായി ദീദി അനുവദിച്ചത് ചെറിയൊരു വേദിയാണ്. ഇതുവഴി വലിയൊരു തോതിലുള്ള ജനപങ്കാളിത്തം ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ഇത്തരം ബാലിശമായ പ്രവര്‍ത്തികളിലൂടെ തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്''. രാഷ്ട്രീയ അടിത്തറ നഷ്ടമായാല്‍ ഒരാള്‍ എന്തു ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് ദീദിയുടെ ദേഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 'തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ദേഷ്യം പ്രകടിപ്പിച്ച രീതി മാത്രം പരിശോധിച്ചാല്‍ മതിയാകും എത്രത്തോളം കുഴപ്പം പിടിച്ച വ്യക്തിത്വമാണ് മമതയ്ക്കുള്ളതെന്ന് തിരിച്ചറിയാന്‍. ബംഗാളിലെ അടിത്തറ ദീദിക്ക് വളരെ വേഗത്തില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
പശ്ചിമ ബംഗാളില്‍ ഏഴ് ഘട്ടങ്ങളായി ലോക്‌സഭ തിരഞ്ഞെടുപ്പ് നടത്തുന്നതിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത രംഗത്തെത്തിയിരുന്നു. ''മോദി മോദി എന്ന് മന്ത്രിച്ച് ചിലര്‍ക്ക് ഉറക്കം പോലും നഷ്ടപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്കറിയാമോ ആരാണ് അതെന്ന്? സ്പീഡ് ബ്രേക്കര്‍. 'പശ്ചിമ ബംഗാളിലെ സ്പീഡ് ബ്രേസര്‍ - ദീദി. ഉറക്കം നഷ്ടപ്പെട്ട അവര്‍ ഓഫീസര്‍മാരോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും ദേഷ്യം തീര്‍ക്കുകയാണെന്നും മോദി പരിഹസിച്ചു.












Click it and Unblock the Notifications