നെഞ്ചുലച്ച് വിശാഖപട്ടണത്തെ ദൃശ്യങ്ങൾ; വഴിയിലും ഓടയിലും ബോധരഹിതരായി ജനം,പ്രതികരിച്ച് മോദിയും രാഹുലും
ഹൈദരാബാദ്: വിശാഖപട്ടണത്തെ പോളിമര്‍ കമ്പനയില്‍ രാസവാതകം ചോര്‍ന്നുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവരാണ അതോറിറ്റി ഉദ്യോഗസ്ഥരുമായി സംസ്ഥാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ആന്ധ്രാ മുഖ്യമന്ത്രി ജഗ്ഗന്മോഹന് റെഡ്ഡിയുമായും മോദി സംസാരിക്കുകയും എല്ലാ വിധ സഹായങ്ങള്‍ വാഗ്ധാനം ചെയ്തിട്ടുണ്ട്. എല്ലാവരുടേയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷവാതക ചോർച്ചയെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ദുരന്തബാധിത മേഖലയിൽ ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകാൻ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും അഭ്യര്‍ത്ഥിച്ചു. വിഷവാതക ദുരന്തത്തില്‍ ഇതുവരെ ഏഴുപേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആരേയും നടുക്കുന്ന വാര്‍ത്തകളും ചിത്രങ്ങളുമാണ് വിശാഖ പട്ടണത്ത് നിന്നും ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും ഇങ്ങനെ..
ഏഴുപേര്‍
എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയുടേത് ഉള്‍പ്പടെ ഏഴുപേരാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. നിരവധി പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയുണ്ട്. അമ്പതോളം പേരാണ് അതീവ ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്. നിരവധിപ്പേര്‍ക്ക് വിഷവാതകം ശ്വസിച്ച് ബോധം നഷ്ടമായത്.
എല്‍ജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
ആര്‍എര്‍ വെങ്കടപുരം ഗ്രാമത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന എല്‍ജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റിലാണ് ഇന്ന് പുലരര്‍ച്ചെ മൂന്ന് മണിയോടെ വാതക ചോർച്ചയുണ്ടായത്. ശ്വസന തടസ്സം ഉള്‍പ്പടേയുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ട ആയിരത്തോളം ആളുകളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാസവാതകം ചോർന്നതോടെ ചിലർക്ക് കണ്ണിന് നീറ്റലും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെടുകയായിരുന്നു.
ബോധരഹിതരായി വീണു
ഗ്രാമത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച പലരും വഴിയില്‍ ബോധരഹിതരായി വീണു. ഓവുചാലിലടക്കം ആളുകൾ ബോധരഹിതരായി വീണു. ബോധരഹിതരായ കുഞ്ഞുങ്ങളെയുമായി മാതാപിതാക്കൾ നെട്ടോട്ടമോടുന്നതിന്റെ ദൃശ്യങ്ങള്‍ ആരുടേയും ഹൃദയം തകര്‍ക്കുന്നതാണ്.ബൈക്കിൽ സഞ്ചരിക്കുന്നതിനിടിയിലടക്കം ബോധരഹിതരായി വീണ് ഗുരുതരമായി പരിക്കേറ്റവരും ഏറെയാണ്.
അഞ്ച് കിലോമീറ്റർ ദൂരത്തിലധികം
ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെയും വാതകച്ചോര്‍ച്ച സാരമായി ബാധിച്ചിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇരുപതോളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് പോലീസ് തുടര്‍ച്ചയായി അറിയിപ്പ് നടത്തുന്നുണ്ട്.
അടിച്ചിട്ട ഫാക്ടറി
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് അടിച്ചിട്ട ഫാക്ടറി ഇന്നലെ വീണ്ടും തുറന്നിരുന്നു. സ്റ്റൈറീൻ എന്ന വിഷവാതകമാണ് ഇവിടെ നിന്നും ചോര്‍ന്നിരിക്കുന്നതെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. കണ്ണുകളിലൂടെയും, ത്വക്കിലൂടെയുമാണ് ഈ വാതകം ശരീരത്തെ ബാധിക്കുന്നത്. ശരീരത്തിൽ എത്തുന്നതോടെ അത് സ്റ്റൈറീൻ ഓക്സൈഡ് എന്ന അപകരമായ വിഷമായി മാറും.
Recommended Video
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
അതേസമയം, മുഖ്യമന്ത്രി ജഗൻമോൻ റെഡ്ഡി വിശാഖപട്ടണത്ത് എത്തിയിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി. സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിശാഖപട്ടണം സിറ്റി പൊലീസ് കമീഷണർ ആർകെ മീണ അറിയിച്ചു.
കോവിഡ് ബാധിതനായ മലയാളിയെ തേടി ദുബായ് ഭരണാധികാരിയുടെ ഫൗണ്ടേഷന്റെ അപൂര്‍വ്വ ആദരം; അഭിമാന നിമിഷം