മോദി മന്ത്രിസഭയിൽ നിറയെ ക്രിമിനൽ കേസ് പ്രതികളും കോടീശ്വരന്മാരും! അമിത് ഷായും വി മുരളീധരനുമടക്കം!
ദില്ലി: രണ്ടാം മോദി സര്‍ക്കാരില്‍ ക്രിമിനല്‍ കേസ് പ്രതികളുടേയും കോടീശ്വരന്മാരുടേയും നീണ്ട നിര. 57 അംഗ മോദി മന്ത്രിസഭയില്‍ 22 പേരാണ് ക്രിമിനല്‍ കേസ് പ്രതികള്‍. അതായത് സര്‍ക്കാരിലെ അംഗസംഖ്യയുടെ 39 ശതമാനവും ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ്. ഇക്കൂട്ടത്തില്‍ തന്നെ 16 മന്ത്രിമാര്‍ ഭീകരവാദം, കൊലപാതകം, ബലാത്സംഗം അടക്കമുളള ഗുരുതര കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുളളവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതാപ് ചന്ദ്ര സാരംഗി, ബാബുല്‍ സുപ്രിയോ, ഗിരിരാജ് സിംഗ്, നിത്യാനന്ദ് റായ്, അമിത് ഷാ, പ്രഹ്ലാദ് ജോഷി എന്നീ മന്ത്രിമാരുടെ പേരില്‍ സമുദായ സ്പര്‍ധ ഉണ്ടാക്കാനും മതസൗഹാര്‍ദ്ദം തകര്‍ക്കാനും ശ്രമം നടത്തി എന്നതടക്കമുളള കേസുകളുണ്ട്.
കേരളത്തില്‍ നിന്നുളള ഏക മന്ത്രിയും മഹാരാഷ്ട്രയില്‍ നിന്നുളള ബിജെപി എംപിയുമായ വി മുരളീധരന്റെ പേരില്‍ കൊലപാതക ശ്രമത്തിനാണ് കേസുളളത്. ക്രിമിനല്‍ കേസുളളവരെ പോലെ തന്നെ കോടിപതികളുടെ എണ്ണവും രണ്ടാം മോദി സര്‍ക്കാരില്‍ ഒട്ടും കുറവല്ല. 57 മന്ത്രിമാരില്‍ 51 പേരും കോടിപതികളാണ്. അതായത് മന്ത്രിസഭയിലെ 91 ശതമാനം പേരും കോടീശ്വരന്മാരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. 14.72 കോടിയാണ് കോടീശ്വരന്മാരായ മന്ത്രിമാരുടെ ആവറേജ് സ്വത്ത് കണക്ക്. നാല് മന്ത്രിമാര്‍ 40 കോടിക്ക് മുകളില്‍ സ്വത്തുളളവരാണ്. ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ ആണ് കോടീശ്വരന്മാരായ മന്ത്രിമാരില്‍ മുന്നില്‍. 217 കോടിയാണ് ഹര്‍സിമ്രത്ത് കൗര്‍ ബാദലിന്റെ സ്വത്ത്. രണ്ടാമത് 95 കോടി സ്വത്തുമായി മന്ത്രി പിയൂഷ് ഗോയലാണ് ഉളളത്.