ജനപ്രിയമായ ആത്മനിര്‍ഭര്‍ ഭാരത് ബജറ്റെന്ന് പ്രധാനമന്ത്രി, പൊള്ളയായ സീറോ ബജറ്റെന്ന് രാഹുൽ ഗാന്ധി
ദില്ലി: കൊവിഡ് പ്രതിസന്ധിക്കിടെ ജനപ്രിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെയാണ് നിര്‍മ്മല സീതാരാമന്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ബജറ്റ് പുരോഗമനപരവും ജനപ്രിയവുമാണ് എന്നാണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ദരിദ്രരുടെ ക്ഷേമത്തിലൂന്നി, പിന്നോക്കക്കാര്‍ക്ക് ഗുണകരമാകുന്ന ബജറ്റാണെന്നും പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. ആത്മനിര്‍ഭര്‍ ഭാരത് ബജറ്റ് എന്നും മോദി ബജറ്റിനെ വിശേഷിപ്പിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ഈ ബജറ്റ് ശക്തിപ്പെടുത്തുമെന്നും ഇന്ത്യയെ സ്വയംപര്യാപ്തമാക്കും എന്നുമാണ് ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുടെ പ്രതികരണം. ആത്മനിര്‍ഭര്‍ ഭാരതിലുളള സര്‍ക്കാരിന്റെ ശ്രദ്ധയും വികസനത്തെ കുറിച്ചുളള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും ഉള്‍ക്കൊള്ളുന്നതാണ് ബജറ്റ് എന്നാണ് പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.

അതേസമയം പ്രതിപക്ഷ ബജറ്റിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ ബജറ്റ് പൊള്ളയായ ബജറ്റ് ആണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ജോലിക്കാര്‍ക്കോ മധ്യവര്‍ഗത്തിനോ പാവപ്പെട്ടവര്‍ക്കോ യുവാക്കള്‍ക്കോ കര്‍ഷകര്‍ക്കോ ഒന്നുമില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഈ ബജറ്റ് ആര്‍ക്ക് വേണ്ടിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു. രാജ്യത്തെ 75 ശതമാനം സമ്പത്തും അതിസമ്പന്നരൂടെ പക്കലാണ്. 60 ശതമാനം പേരുടെ കയ്യിലുളളത് 5 ശതമാനത്തില്‍ താഴെ സമ്പത്ത് ആണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.
തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം ദുരിതത്തിലായ സാധാരണക്കാര്‍ക്കായി ബജറ്റില്‍ ഒന്നുമില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. പൊള്ളയായ വാക്കുകള്‍ മാത്രമാണ് സര്‍ക്കാരിന്റേത് എന്നും മമത ബാനര്‍ജി കുറ്റപ്പെടുത്തി. ഒന്നുമില്ലാത്ത ബജറ്റാണ് ഇത്തവണ എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല കുറ്റപ്പെടുത്തി. സാധാരണക്കാരുടേയും കര്‍ഷകരുടേയും തൊഴിലില്ലാത്തവരുടേയും പോക്കറ്റുകള്‍ കാലിയാണ്. യുവാക്കള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. ഉപഭോഗം കൂട്ടാനുളളതൊന്നുമില്ല. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും ഒന്നുമില്ലെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം: '' കോവിഡ് പ്രതിസന്ധി പരിഗണിക്കാതെ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്. സാമ്പത്തികമായ ഇടപെടലുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും സാമ്പത്തിക നില ഭദ്രമാണെന്ന തെറ്റായ അവകാശവാദമാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റിലൂടെ നടത്തിയിരിക്കുന്നത്. ഈ കെട്ട കാലത്തും നികുതി ഭീകരത നടപ്പാക്കിയും പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലച്ചുമാണ് വരുമാനമുണ്ടാക്കുന്നത്.
മൂന്നു വര്‍ഷത്തിനുള്ളില്‍ നാനൂറോളം വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലേക്കും കൂടുതല്‍ സര്‍വീസുകള്‍ കൊണ്ടു വന്ന് സംസ്ഥാനത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. 160 മുതല്‍ 180 കിലോ മീറ്റര്‍ വരെ സ്പീഡ് ഈ ട്രെയിനുകള്‍ക്കുണ്ട്. ഇതിന്റെ മുതല്‍മുടക്കും ഇന്ത്യന്‍ റെയില്‍വെയാണ് വഹിക്കുന്നത്. അതിനാല്‍ വന്‍ സാമ്പത്തിക ബാധ്യതയും സാമൂഹിക പാരിസ്ഥിതിക ആഘാതങ്ങളും ഉണ്ടാക്കുന്ന സില്‍വര്‍ ലൈനില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്‍മാറണം''.












Click it and Unblock the Notifications