ഭാര്യയെക്കുറിച്ച് മിണ്ടാത്ത പ്രധാനമന്ത്രി, പേര് യശോദ ബെൻ, മറ്റൊന്നും അറിയില്ലെന്ന് മോദി
Recommended Video
ദില്ലി: കുട്ടിക്കാലത്തെക്കുറിച്ചും അമ്മയെ കുറിച്ചും അഭിമുഖങ്ങളില്‍ വാതോരാതെ സംസാരിക്കാറുണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ഭാര്യയെ കുറിച്ച് നരേന്ദ്ര മോദി ഇതുവരെ എവിടെയും സംസാരിച്ച് കേട്ടിട്ടില്ല. നരേന്ദ്ര മോദി സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുമ്പോഴും രാജ്യം കുടുംബമാണെന്ന് പറയുമ്പോഴും എതിരാളികള്‍ യശോദ ബെന്നിന്റെ പേര് ഉയര്‍ത്തിക്കൊണ്ടു വരാറുണ്ട്.
ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ നിന്നും മത്സരിക്കുന്ന നരേന്ദ്ര മോദി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കുടുംബത്തിന്റെ വിവരങ്ങളുടെ കൂട്ടത്തില്‍ പക്ഷേ ഭാര്യയുടെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെയാണ്
പരസ്യമല്ലാത്ത വിവാഹം
നരേന്ദ്ര മോദി വിവാഹിതനാണ് എന്ന വിവരം ഏറെക്കാലം പരസ്യമായിരുന്നില്ല. അത്തരം വാര്‍ത്തകളോട് മോദി എക്കാലവും മൗനം പാലിക്കുകയായിരുന്നു പതിവ്. ആദ്യമായി കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കൂട്ടത്തില്‍ ഭാര്യയുടെ പേര് നരേന്ദ്ര മോദി എഴുതിച്ചേര്‍ത്തത് വഡോദരയില്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ ആയിരുന്നു.
യശോദ വെളിച്ചത്തിലേക്ക്
അതിന് മുന്‍പ് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഭാര്യയുടെ പേരെഴുതെണ്ട കോളം മോദി ഒഴിച്ചിടുകയായിരുന്നു പതിവ്. അതുവരെ കാണാമറയത്ത് ആയിരുന്ന യശോദ ബെന്‍ അതോടെയാണ് വെളിച്ചത്തിലേക്ക് വന്നത്. വടക്കന്‍ ഗുജറാത്തിലെ ഈശ്വര്‍വാദയില്‍ ആണ് യശോദ ബെന്‍ താമസിക്കുന്നത്.
പതിനെട്ടാം വയസ്സിലെ വിവാഹം
സ്‌കൂള്‍ അധ്യാപികയായിരുന്ന ഇവരെ നരേന്ദ്ര മോദി വിവാഹം ചെയ്യുന്നത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോഴാണ്. അന്ന് മോദിക്ക് പ്രായം പതിനെട്ട്. അന്ന് നാട്ടില്‍ നിലനിന്നിരുന്ന ഗുണ എന്നറിയപ്പെടുന്ന ആചാര പ്രകാരം ശൈശവ വിവാഹം കഴിഞ്ഞാല്‍ വധുവിനും വരനും തമ്മില്‍ കാണാനുളള അനുവാദം ഇല്ലായിരുന്നു.
മോദി ആർഎസ്എസിലേക്ക്
യഥാര്‍ത്ഥ വിവാഹം കഴിയുന്നതിന് മുന്‍പ് തന്നെ മോദി ആര്‍എസ്എസില്‍ സജീവമാവുകയും വൈവാഹിക ജീവിതം ഉപേക്ഷിക്കുകയുമായിരുന്നു. യശോദ ബെന്നുമായുളള വിവാഹ ബന്ധം നിയമപരമായി വേര്‍പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ അവര്‍ മറ്റൊരു വിവാഹം കഴിക്കാതെ സഹോദരന്മാര്‍ക്കൊപ്പം ജീവിക്കുകയും ചെയ്യുന്നു.
വിളിച്ചാൽ പോകാൻ തയ്യാർ
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം യശോദ ബെന്നിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മോദി തന്നെ വന്ന് വിളിക്കുകയാണ് എങ്കില്‍ കൂടെപ്പോകാന്‍ തയ്യാറാണെന്ന് ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യശോദ ബെന്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ മോദി ഭാര്യയുടെ കാര്യത്തില്‍ ഇതുവരെ മൗനം വെടിഞ്ഞിട്ടില്ല.
പേര് മാത്രം അറിയാം
വാരണാസിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരിന് നേരെ യശോദ ബെന്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭാര്യയെക്കുറിച്ചുളള മറ്റൊരു വിവരവും തനിക്ക് അറിയില്ല എന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ആദായനികുതി അടച്ചതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടയിടത്താണ് ഭാര്യയുടെ പേരുളളത്.
മറ്റൊന്നും അറിയില്ല
എന്നാല്‍ യശോദ ബെന്നിന്റെ പാന്‍ നമ്പറോ അവര്‍ ആദായ നികുതി അടച്ചതിന്റെ രേഖകളെ സംബന്ധിച്ചുളള കോളത്തിലോ ഉത്തരമില്ല. അറിയില്ല എന്നാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാര്യയ്ക്ക് എത്ര ആസ്തിയുണ്ട് എന്നത് സംബന്ധിച്ചും അറിയില്ല എന്നാണ് പ്രധാനമന്ത്രിയുടെ ഉത്തരം.
ജോലി എന്ത് വരുമാനം എന്ത്
യശോദ ബെന്നിന്റെ ജോലി എന്താണ് എന്നോ വരുമാനം എന്താണ് എന്നോ അറിയില്ല എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഭാര്യയുടെ പേരില്‍ നിക്ഷേപങ്ങളുണ്ടോ എന്നും അവര്‍ക്ക് സ്വന്തമായി കെട്ടിടങ്ങളോ ഭൂമിയോ ഉണ്ടോ എന്നതും അറിയില്ല എന്നാണ് പ്രധാനമന്ത്രിയുടെ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം മോദിയുടെ ആകെ ആസ്തി 2.51 കോടിയുടേതാണ്.
ആലത്തൂരിൽ ജയം ഉറപ്പിച്ച് കോൺഗ്രസ്, രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനമൊഴിയുന്നു!
ഒന്നാന്തരമൊരു പിണറായി ഹേറ്റർ ആയിരുന്നയാളാണ് ഞാൻ.. പക്ഷേ! സംവിധായകന്റെ കുറിപ്പ് വൈറൽ