അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിച്ചാൽ മാത്രം സമാധാനം: ഫോണിൽ മോദി-ട്രംപ് ചർച്ച!
ദില്ലി: പാകിസ്താന്റെ ഇന്ത്യാവിരുദ്ധ നീക്കങ്ങൾ പാക് യുഎസ് പ്രസിഡന്റുമായി ചർച്ച ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിച്ചാൽ മാത്രമേ സമാധാനം സാധ്യമാകുകയുള്ളൂവെന്നും ഭീകരവാദങ്ങളും ആക്രമണങ്ങളുമില്ലാത്ത പരിതസ്ഥിതി സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്നും ട്രംപുമായുള്ള സംഭാഷണത്തിനിടെ മോദി വ്യക്കമാക്കി.
ബാലക്കോട്ട് ആക്രമണത്തിന് ശേഷം പാകിസ്താനുമായി ഇന്ത്യ യുദ്ധത്തിന് ഒരുക്കമായിരുന്നുവെന്ന് റിപ്പോർട്ട്
30 മിനിറ്റ് നീണ്ടുനിന്ന സംഭാഷണത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഉൾപ്പെടെയുള്ള നേതാക്കൾ നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകളെക്കുറിച്ച് ട്രംപിനെ ധരിപ്പിക്കുകയും ചെയ്തുു. ഭീകരതയോട് വിട്ടുവീഴ്ചക്കില്ലെന്ന് ആവർത്തിച്ച മോദി പട്ടിണി, നിരക്ഷരത, രോഗങ്ങൾ എന്നിവയെ നേരിടാൻ ആരുമായും സഹകരിക്കാനുള്ള സന്നദ്ധതയും മോദി അറിയിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ലഡാക്ക്, ജമ്മു കശ്മീർ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതാണ് പാകിസ്താനെ അടുത്ത കാലത്ത് ഏറെ അസ്വസ്തമാക്കിയത്. ഇതാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പുതിയ വാക്പോരുകളുടെ മൂലകാരണം.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദുചെയ്തതിന് ശേഷം നടന്ന ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ ആദ്യ ടെലിഫോൺ സംഭാഷണത്തിലാണ് കശ്മീർ വിഷയത്തിൽ മോദി നിലപാട് വ്യക്തമാക്കിയത്. ജമ്മു കശ്മീർ വിഷയം ആഗോള ശ്രദ്ധയിൽക്കൊണ്ടുവരാൻ ശ്രമിച്ച പാകിസ്താൻ ഐക്യരാഷ്ട്ര സഭയുടെ ഇടപെടൽ ആവശ്യപ്പെട്ട് ട്രംപുമായി സംസാരിച്ചിരുന്നു. എന്നാൽ കശ്മീർ വിഷയത്തിൽ അമേരിക്ക പാകിസ്താന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നില്ല.
പാകിസ്താനെ ചൈന പിന്തുണച്ചപ്പോൾ മറ്റ് ലോക രാജ്യങ്ങൾ ഇന്ത്യയ്ക്കൊപ്പം നിൽക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മോദി- ട്രംപ് ടെലിഫോൺ സംഭാഷണം. ഇതിനെല്ലാം പുറമേ ഇന്ത്യയെ വാണിജ്യപരിഗണനാ പട്ടികയിൽ നിന്ന് യുഎസ് നീക്കിയതിനെ തുടർന്നുണ്ടായ വാണിജ്യ തർക്കങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും മോദി കൂട്ടിച്ചേർത്തു.
ഇരു നേതാക്കളുടേയും സംഭാഷണത്തിന് ശേഷം വൈറ്റ്ഹൌസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യ- പാക് സംഘർഷം കുറച്ചു കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മേഖലയിൽ സമാധാനം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചൂണ്ടിക്കാണിക്കുന്നുണ്ട്.