ആ രണ്ടു വർഷങ്ങളാണ് എന്റെ ജീവിതം മാറ്റി മറിച്ചത്; മനസ്സ് തുറന്ന് പ്രധാനമന്ത്രി
തന്റെ ബാല്യകാല ജീവിതവും ആത്മീയതയിൽ ലയിച്ച രണ്ട് വർഷങ്ങളും ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 17ാം വയസിൽ ആരംഭിച്ച തന്റെ യാത്രകളുടെ ഓർമകൾ പങ്കുവയ്ക്കുകയാണ് ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി.
റെയിൽവേ സ്റ്റേഷനിൽ വച്ചു കാണാറുള്ള സിദ്ധൻമാരും സന്യാസിമാരുമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് പ്രധാനമന്ത്രി പറയുന്നു. കൗതുകങ്ങൾ നിറഞ്ഞ ബാല്യകാലമായിരുന്നു തന്റേത് എന്നാൽ വ്യക്തമായ ഉത്തരങ്ങൾ തനിക്ക് ലഭിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി പറയുന്നു.
രാഹുൽ ഗാന്ധിക്കാണോ നരേന്ദ്രമോദിക്കാണോ കൂടുതൽ ജനപ്രീതി? ഗൂഗിൾ പറയുന്നതിങ്ങനെ, 4ൽ നിന്നും 44ലേക്ക്
കൗതുകങ്ങൾ നിറഞ്ഞ ബാല്യം
ചെറിയ പ്രായത്തിൽ എനിക്ക് കൗതുകങ്ങൾ ഏറെയായിരുന്നു. പക്ഷെ അറിവ് കുറവും. യൂണിഫോമിട്ട പട്ടാളക്കാരെ കാണുമ്പോൾ ഞാൻ കരുതിയിരുന്നത് രാജ്യ സേവനത്തിനുള്ള ഏക വഴി പട്ടാളത്തിൽ ചേരുകയാണെന്നാണ്. എന്നാൽ റെയിൽവേ സ്റ്റേഷനിൽവെച്ച് പരിചയപ്പെടുന്ന സിദ്ധൻമാരോടും സന്യാസിമാരോടും നടത്തിയ സംഭാഷണങ്ങൾ എന്റെ കാഴ്ചപ്പാടുകൾ മാറ്റി മറിച്ചു. ഇനിയും ഒരുപാട് കാര്യങ്ങൾ ഈ ലോകത്ത് അറിയാനുണ്ടെന്ന് ഞാൻ മനസിലാക്കി.
വ്യക്തതയില്ലാതെ
എവിടെയാണ് പോകേണ്ടതെന്നോ? എന്താണ് ചെയ്യേണ്ടതെന്നോ? എന്തുകൊണ്ടാണ് ചെയ്യേണ്ടതെന്നോ എനിക്ക് വ്യക്തത ഇല്ലായിരുന്നു. പക്ഷേ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മനസിൽ ഉണ്ടായിരുന്നു. എല്ലാം ദൈവത്തിന് സമർപ്പിച്ച് 17ാം വയസിൽ ഞാൻ ഹിമാലയത്തിലേക്ക് പോയി. മാതാപിതാക്കളോട് യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി. യാത്ര തിരിക്കും മുമ്പ് എന്റെ അമ്മ എനിക്ക് മധുരം തന്നു. നെറ്റിയിൽ കുറിതൊട്ടി അനുഗ്രഹിച്ചു.
ദിശയറിയാത്ത യാത്ര
ദൈവം എന്നെ കൊണ്ടുപോകാൻ ആഗ്രഹിച്ച ഇടങ്ങളിലൂടെയെല്ലാം ഞാൻ യാത്ര ചെയ്തു. എന്താണ് ചെയ്യേണ്ടതെന്ന് തീർച്ചപ്പെടുത്താത്ത കാലഘട്ടമായിരുന്നു അത്. എവിടെയൊക്കെയോ സഞ്ചരിച്ചു. എനിക്ക് ഈ ലോകത്തേയും എന്നെയും അറിയണമായിരുന്നു. കുറച്ച് കാലം രാമകൃഷ്ണ മിഷനൊപ്പം പ്രവർത്തിച്ചു, നിരവധി സിദ്ധൻമാരെയും സന്യാസിമാരെയും കണ്ടു. അവരുടെ കൂടെ ഇടപഴകി. ഏറെ ദൂരം സഞ്ചരിച്ചു. ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് സഞ്ചരിച്ചുകൊണ്ടേയിരുന്നു-പ്രധാനമന്ത്രി പറയുന്നു.
ബ്രഹ്മമുഹൂർത്തിൽ ഉണരണം
പുലർച്ചെ മൂന്നിനും മൂന്നേമുക്കാലിനും ഇടയിലുള്ള ബ്രഹ്മ മുഹൂർത്തത്തിൽ ഞാൻ ഉണർന്നു. ഹിമാലയത്തിലെ മരംകോച്ചുന്ന തണുപ്പിൽ പുലർച്ചെ തന്നെ കുളി കഴിയും. അതിന്റെ തീഷ്ണത ഇപ്പോഴും അനുഭവിക്കാൻ സാധിക്കും. ജലമൊഴുകുന്ന നേർത്ത ശബ്ദത്തിൽ പോലും ശാന്തതയും ധ്യാനവും കണ്ടെത്താൻ ഞാൻ പഠിച്ചു. ഈ പ്രപഞ്ചത്തിന്റെ താളത്തിൽ ലയിക്കാൻ സന്യാസിമാർ എന്നെ പ്രാപ്തനാക്കി.
ഇന്നും സഹായിക്കുന്നു
നമ്മുടെ ചിന്തകളും പരിമിതികളും നമ്മളെ കെട്ടിയിട്ടിരിക്കുകയാണ്. ഈ പ്രപഞ്ചത്തിന്റെ വിശാലതയ്ക്ക് മുമ്പിൽ നിൽക്കുമ്പോൾ നാം ഒന്നുമല്ലെന്ന് മനസിലാകും. നിങ്ങളിൽ അവശേഷിക്കുന്ന അഹങ്കാരത്തിന്റെ അവസാന തരിപോലും ഇതോടെ അലിഞ്ഞ് ഇല്ലാതാകും, പുതിയൊരു ജീവിതം തുടങ്ങും. രണ്ട് വർഷത്തെ ആത്മീയതയിൽ ലയിച്ച ജീവിത്തിന് ശേഷമാണ് അന്ന് താൻ വീട്ടിലേക്ക് മടങ്ങിയതെന്നും പ്രധാനമന്ത്രി പറയുന്നു.
ഫേസ് ബുക്ക് പോസ്റ്റ്
ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പ്രധാനമന്ത്രിയുടെ അഭിമുഖം