'ഭാരത് മാതാ കീ ജയ്' പരാമർശം; പേര് പറയാതെ മൻമോഹൻ സിംഗിന് നരേന്ദ്ര മോദിയുടെ മറുപടി!
ദില്ലി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒളിയമ്പ്. 'ഭാരത് മാതാ കീ ജയ്' എന്ന മുദ്രാവാക്യം ഇന്ന് ദുരുപയോഗം ചെയ്യപ്പെടുകയാണ് എന്ന മന്‍മോഹന്‍ സിംഗിന്റെ വിമര്‍ശനത്തിനാണ് മോദിയുടെ മറുപടി.
ദില്ലിയില്‍ ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ സംസാരിക്കവേയാണ് മന്‍മോഹന്‍ സിംഗിന്റെ പരാമര്‍ശത്തോട് മോദി പ്രതികരിച്ചത്. എന്നാല്‍ മന്‍മോഹന്‍ സിംഗിന്റെ പേര് മോദി പരാമര്‍ശിച്ചില്ല.
മോദിയുടെ മറുപടി
'ഭാരത് മാതാ കീ ജയ്' എന്ന് പറയുന്നത് ചില ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നില്ല എന്നാണ് ബിജെപി എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ''നേരത്തെ ആളുകള്‍ വന്ദേ മാതരത്തെ ആയിരുന്നു എതിര്‍ത്തിരുന്നത്. ഇപ്പോള്‍ അവര്‍ 'ഭാരത് മാതാ കീ ജയ്' എന്ന് പറയുന്നതിനേയും എതിര്‍ക്കുകയാണ്'' എന്നും മോദി കുറ്റപ്പെടുത്തി.
പേര് പറയാതെ
മന്‍മോഹന്‍ സിംഗിന്റെ പേര് പറയാതെയാണ് 'ഭാരത് മാതാ കീ ജയ്' പരാമര്‍ശത്തിനുളള നരേന്ദ്ര മോദിയുടെ പരോക്ഷ മറുപടി. ''ബിജെപി രാജ്യത്തിന് വേണ്ടി പണിയെടുത്ത് കൊണ്ടിരിക്കുകയാണ്. എന്നാല്‍ മറ്റ് ചിലര്‍ അവരുടെ പാര്‍ട്ടിയുടെ നിലനില്‍പ്പിന് വേണ്ടിയുളള അധ്വാനത്തിലാണ്'' എന്ന് നരേന്ദ്ര മോദി പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ചു.
രാജ്യതാൽപര്യം പ്രധാനം
''മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രധാനം അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങളാണ്. എന്നാല്‍ ബിജെപിയെ സംബന്ധിച്ച് രാജ്യത്തിന്റെ താല്‍പര്യമാണ് മറ്റെന്തിനേക്കാളും പ്രധാനം'' എന്നും മോദി പറഞ്ഞു. ഫെബ്രുവരി 22ന് ജവഹര്‍ലാല്‍ നെഹ്രുവിനെ കുറിച്ചുളള പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് ദേശീയത എന്ന ആശയം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തിയത്.
തെറ്റായ സന്ദേശം നൽകുന്നു
ബിജെപിയുടെ പേരെടുത്ത് പറയാതെയാണ് മന്‍മോഹന്‍ സിംഗ് വിമര്‍ശനം ഉന്നയിച്ചത്. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യവും ദേശീയതയും ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. തികച്ചും വൈകാരികവും ആക്രമണോത്സുകവുമായ ഒരു ആശയമാണ് ഇന്ത്യയെന്ന തെറ്റായ സന്ദേശം ലോകത്തിന് നല്‍കാനാണ് ശ്രമിക്കുന്നതെന്നും മുന്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി.
നെഹ്രുവാണ് കാരണം
''അത്തരത്തിലുളള ഒരു ഇന്ത്യയെന്ന ആശയം രാജ്യത്തെ കോടിക്കണക്കിന് വരുന്ന പൗരന്മാരെ മാറ്റി നിര്‍ത്തുന്നതാണ്. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒരു മികച്ച ജനാധിപത്യ രാജ്യമായി അറിയപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണം ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രുവാണ്'' എന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു.
തെറ്റായി ചിത്രീകരിക്കുന്നു
''വ്യത്യസ്തങ്ങളായ സാമൂഹിക- രാഷ്ട്രീയ കാഴ്ചപ്പാടുകളെ കൂട്ടിയിണക്കി ഇന്ത്യയെ ഒരു ജനാധിപത്യ രാജ്യമായി രൂപപ്പെടുത്തിയെടുത്തത് നെഹ്രു ആയിരുന്നു. ആധുനിക ഭാരതത്തിനായി നെഹ്രു നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ക്കും അക്കാദമികള്‍ക്കും തുടക്കമിട്ടു''. ചരിത്രം വായിച്ച് പഠിക്കാന്‍ ക്ഷമയില്ലാത്ത ഒരു കൂട്ടര്‍ മനപ്പൂര്‍വം നെഹ്രുവിനെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.