സ്വരാജ്യം കിട്ടി.. ഇനി ലക്ഷ്യം സുരാജ്യം: നരേന്ദ്ര മോദി... ഒരേ ഒരു ഭാരതം, ശ്രേഷ്ഠഭാരതം!
ദില്ലി: മുന്നില്‍ വെല്ലുവിളികളുണ്ട്. ഈ വെല്ലുവിളികളെ നേരിടാന്‍ 125 കോടി മനസ്സുകളുമുണ്ട് - രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികാരനിര്‍ഭരമായ വാക്കുകള്‍. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍ തുടങ്ങി രാജ്യത്തിന് സ്വജീവന്‍ അര്‍പ്പിച്ച് ഒരുപാട് പേര്‍ ചേര്‍ന്ന് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നു. ഇനി മുന്നിലുള്ള ലക്ഷ്യം സുരാജ്യമാണ്.
ഫേസ്ബുക്കില്‍ ട്രെന്‍ഡിങ് പുരാണചളികള്‍... ട്രോളന്മാരുടെ സൂപ്പർ ഹീറോ ബ്രഹ്മാവും യേശുവും!
ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ചെങ്കോട്ടയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നാട്ടിലും മറുനാട്ടിലുമുള്ള മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ദാരിദ്ര്യത്തിനും ഭീകരവാദത്തിനും എതിരെ ഒറ്റക്കെട്ടായി നിന്ന് പൊരുതണമെന്ന് മോദി രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ ശക്തി. അക്രമത്തിന് നമ്മുടെ രാജ്യത്ത് ഒരിക്കലും നിലനില്‍പില്ല. ഭീകരവാദത്തെ ഇന്ത്യ സഹിക്കില്ല. അതിന് മുന്നില്‍ തലകുനിക്കുകയുമില്ല. തോക്കെടുത്ത യുവാക്കളോട് എനിക്ക് പറയാനുള്ളത് അത് താഴെ വെക്കൂ എന്നാണ്. എന്നിട്ട് മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചുപോകൂ. സാര്‍ക്ക് രാജ്യങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ദാരിദ്ര്യം. ദാരിദ്ര്യത്തിനെതിരെ നമ്മള്‍ ഒറ്റക്കെട്ടായി നിന്ന് പോരാടണം.
രണ്ടരവര്‍ഷത്തെ ഭരണനേട്ടങ്ങളും പ്രധാനപ്പെട്ട പദ്ധതികളും മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ജി എസ് ടി ബില്‍, മുദ്രാബാങ്ക്, കര്‍ഷകര്‍ക്കായുള്ള പദ്ധതികള്‍ എന്നിങ്ങനെ പോകുന്നു അവ. രാജ്യത്തെ സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. അതിന് വേണ്ടി പ്രതിജ്ഞാബദ്ധനാണ് ഞാന്‍ - ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിച്ചത്.