കണ്ടിട്ടും കണ്ടിട്ടും മിണ്ടാതെ തമ്മിൽ.. രാഹുൽ ഗാന്ധിയെ കണ്ടിട്ടും മുഖത്ത് പോലും നോക്കാതെ മോദി!
ദില്ലി: ദേശീയ രാഷ്ട്രീയത്തില്‍ മോദി-അമിത് ഷാ സഖ്യത്തിന് എതിരില്ല എന്നായിരുന്നു ഇക്കാലമത്രയും ബിജെപി അഹങ്കരിച്ചിരുന്നത്. പപ്പുവെന്ന് വിളിച്ച് പരിഹസിച്ചിരുന്ന രാഹുല്‍ ഗാന്ധിയെ ബിജെപി നേതാക്കളാരും മോദിയെ നേരിടാന്‍ തക്ക ബലമുളള എതിരാളിയായി കണക്ക് കൂട്ടിയിരുന്നില്ല. മോദി തന്നെ പല പ്രസംഗങ്ങളിലും രാഹുലിനെ ചെറുതാക്കി കാട്ടി പരിഹസിച്ചിട്ടുമുണ്ട്.
എല്ലാ പരിഹാസങ്ങള്‍ക്കും മുഖമടച്ചുളള മറുപടിയാണ് രാജസ്ഥാനും ഛത്തീസ്ഗഡും മധ്യപ്രദേശും ബിജെപിയില്‍ നിന്ന് പിടിച്ചെടുത്ത് രാഹുല്‍ നല്‍കിയിരിക്കുന്നത്. 2019ലേക്ക് നോക്കുമ്പോള്‍ പഴയ ആത്മവിശ്വാസം ഇപ്പോള്‍ ബിജെപിക്കില്ല. പാര്‍ലമെന്റിലെ പരിപാടിയില്‍ വെച്ച് രാഹുലിനെ നേര്‍ക്ക് നേര്‍ കണ്ടിട്ടും മുഖത്ത് പോലും നോക്കിയില്ല മോദി എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുഖത്ത് പോലും നോക്കിയില്ല
56 ഇഞ്ചിന്റെ അഹങ്കാരത്തിന് കിട്ടിയ ഇരുട്ടടിയാണ് ബിജെപിയുടെ തോല്‍വിയെന്നാണ് എതിരാളികള്‍ ആഹ്‌ളാദം പ്രകടിപ്പിക്കുന്നത്. 2019ല്‍ ഈസി വാക്കോവര്‍ പ്രതീക്ഷിച്ച മോദിക്ക് വലിയ ക്ഷീണമായിരിക്കുന്നു ഈ തോല്‍വി. രാഹുല്‍ ഗാന്ധി ഒത്ത എതിരാളിയായി മോദിക്ക് മുന്നില്‍ ഇന്ന് നിവര്‍ന്ന് നില്‍ക്കുന്നു. തോല്‍വിയുടെ ക്ഷീണം കൊണ്ടാവണം തൊട്ടടുത്തുണ്ടായിട്ടും രാഹുലിന്റെ മുഖത്ത് പോലും മോദി നോക്കാതിരുന്നത് എന്ന് വേണം കരുതാൻ.
ഇരുവരും നേർക്ക് നേർ
ചൊവ്വാഴ്ച പാര്‍ലമെന്റില്‍ നടന്ന പരിപാടിയിലാണ് മോദിയും രാഹുലും നേര്‍ക്ക് നേര്‍ വന്നത്. പാര്‍ലമെന്റ് ആക്രമണം നടന്ന് 11 വര്‍ഷം പൂര്‍ത്തിയായതുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയായിരുന്നു വേദി. ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ ധീരജവാന്മാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും അടക്കമുളള നേതാക്കള്‍ എത്തിച്ചേര്‍ന്നത്.
മറ്റ് നേതാക്കളോട് കുശലം
ചടങ്ങില്‍ മോദിയുടെ സമീപത്ത് തന്നെയുണ്ടായിരുന്നു രാഹുല്‍ ഗാന്ധി. എന്നാല്‍ മോദി രാഹുലിന് മുഖം നല്‍കിയതേ ഇല്ല. രാഹുലിനെ നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുളള ഇരുവരുടേയും ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത്. അതേസമയം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരോട് മോദി കുശലം പറഞ്ഞു.
അഭിനന്ദിച്ച് മന്ത്രിമാർ
രാഹുല്‍ സമീപത്തുണ്ട് എന്ന ഭാവം പോലും പ്രധാനമന്ത്രി കാണിച്ചില്ല. മോദി മൈന്‍ഡ് ചെയ്തില്ലെങ്കിലും പരിപാടിക്ക് എത്തിയ കേന്ദ്ര മന്ത്രിമാര്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് വിജയത്തില്‍ അഭിനന്ദിക്കാനുളള മനസ്സ് കാട്ടി. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി രാംദാസ് അത്ത്വാലേ, മറ്റൊരു കേന്ദ്ര മന്ത്രിയായ വിജയ് ഗോയല്‍ എന്നിവര്‍ രാഹുല്‍ ഗാന്ധിയുടെ സമീപത്തെത്തി കൈ കൊടുക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.
തോൽവിയുടെ ക്ഷീണം
കനത്ത തോല്‍വിക്ക് ശേഷം രാഹുല്‍ ഗാന്ധിയെ അഭിമുഖീകരിക്കാനുളള ബുദ്ധിമുട്ടാവും മോദിക്കെന്നാണ് കരുതേണ്ടത്. എന്തായാലും മോദിയും രാഹുലും പരസ്പരം നോക്കാതെ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. പരിപാടിയില്‍ സോണിയ ഗാന്ധി, എല്‍കെ അദ്വാനി, സുമിത്ര മഹാജന്‍, എം വെങ്കയ്യ നായിഡു എന്നിവരും പങ്കെടുത്തു.