'രാജ്യം എത്രത്തോളം ബിജെപിയെ വിശ്വസിക്കുന്നു എന്നതിന്റെ തെളിവ്'; കർണാടക വിജയത്തിൽ മോദി!
ദില്ലി: കർണാടക ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയമായ സ്ഥിരതയെ കുറിച്ച് രാജ്യം എങ്ങനെ ചിന്തിക്കുന്നുവെന്നും അതിനായി രാജ്യം എത്രത്തോളം ബിജെപിയില്‍ വിശ്വസിക്കുന്നുവെന്നുമുള്ളതിന് മികച്ച ഉദാഹരണമാണ് കർണാടകയിലെ വിജയമെന്ന് മോദി പറഞ്ഞു. കര്‍ണാടകയിലെ 15 നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി 12 സീറ്റിലും മികച്ച വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം വന്നത്.
കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്തു. ശക്തവും സുസ്ഥിരവുമായ ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനും ജെഡിഎസിനും ഇനി തങ്ങളെ വഞ്ചിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുവരുത്തിയെന്നും മോദി പറഞ്ഞു. അസ്ഥിരമായ സര്‍ക്കാരുകളിലേക്ക് നയിക്കുന്ന നീക്കുപോക്കുകള്‍ ഇനിമേല്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ര്‍ണാടക നിയമസഭയിലെ 15 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെ സിദ്ധരാമയ്യ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതൃസ്ഥാനവും പ്രതിപക്ഷസ്ഥാനവും രാജിവെച്ചു. ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. രാജിക്കാര്യം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചതായും സിദ്ധരാമയ്യ വ്യക്തമാക്കി.
എന്നാൽ ഐഐസിസി നേതൃത്വം രാജി അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. ജനവിധി അംഗീകരിക്കുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാന്‍ ജനാധിപത്വത്തിന്റെ ചില മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. പാര്‍ട്ടിയുടെ ക്ഷേമത്തിനായി പ്രതിപക്ഷ നേതൃസ്ഥാനം ഞാൻ രാജിവെക്കുകയാണ്. രാജികത്ത് സോണിയ ഗാന്ധിക്കും പകർപ്പ് കെസി വേണുഗോപാലിനും അയച്ചിട്ടുണ്ട് എന്നാണ് സിദ്ധരാമയ്യ വ്യക്തമാക്കിയത്.