സ്വന്തം രാജ്യം ഭരിക്കാനറിയാത്തവർ ഇന്ത്യയെ വിമർശിക്കുന്നു; ഹൗഡി മോദി വേദിയിൽ ആഞ്ഞടിച്ച് മോദി
Recommended Video
ഹ്യൂസ്റ്റൺ: അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഹൗഡി മോദി ചടങ്ങ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യം പരിപാടിയുടെ മാറ്റ് കൂട്ടി. ഡൊണാൾഡ് ട്രംപിന് തിരഞ്ഞെടുപ്പ് വിജയം ആശംസിച്ച പ്രധാനമന്ത്രി ട്രംപിന്റെ നേതൃപാടവത്തോട് തനിക്ക് ആദരവാണെന്നും കൂട്ടിച്ചേർത്തു. പരസ്പരം കൈകോർത്തു പിടിച്ചാണ് ചടങ്ങിന് ശേഷം ട്രംപും മോദിയും വേദി വിട്ടത്.
ഹൗഡി മോദിയിൽ പ്രധാനമന്ത്രിയെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; അമേരിക്കയുടെ വിശ്വസ്തനായ സുഹൃത്ത്
കശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷവിമർശനമാണ് നരേന്ദ്രമോദി ഹൗഡി മോദി വേദിയിൽ ഉയർത്തിയത്. സ്വന്തം രാജ്യം ഭരിക്കാനറിയാത്തവരാണ് കശ്മീരിലെ ഇന്ത്യൻ നടപടിയെ വിമർശിക്കുന്നതെന്നായിരുന്നു ട്രംപിൻറെ സാന്നിധ്യത്തിൽ മോദിയുടെ വിമർശനം.
കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിൽ ചിലർക്ക് പ്രശ്നങ്ങളുണ്ട്, സ്വന്തം രാജ്യം എങ്ങനെ ഭരിക്കണമെന്ന് പോലും അറിയാത്തവരാണ് വിമർശനം ഉന്നയിക്കുന്നത്, ഇതേ ആളുകളാണ് തീവ്രവാദത്തെ വളരാൻ അനുവദിക്കുന്നതെന്നും മോദി വിമർശിച്ചു. അവർ ആരാണെന്ന് ലോകത്തിന് മുഴുവൻ അറിയാം. ഇവരുടെ പ്രധാന അജണ്ട ഇന്ത്യയോടുള്ള വെറുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർട്ടിക്കിൾ 370 ജമ്മു കശ്മീരിന്റെ വികസനത്തെ പിന്നോട്ടടിക്കുകയായിരുന്നു. രാജ്യത്തെ മറ്റ് പൗരന്മാർ അനുഭവിച്ച് വന്നിരുന്ന അവകാശങ്ങൾ ഇതുവരെ കശ്മീരി ജനതയ്ക്ക് നിഷേധിക്കപ്പെട്ടു. തീവ്രവാദികളും വിഘടനവാദികളും ആർട്ടിക്കിൾ 370നെ ദുരുപയോഗം ചെയ്തു. ഇപ്പോൾ ജമ്മുകശ്മീരിലെ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ തിരികെ കിട്ടിയിരിക്കുന്നു. കശ്മീർ നടപടിയെ ന്യായികരിച്ച് പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ഹൗഡി മോദി വേദിയിൽ പ്രധാനമന്ത്രി സംസാരിച്ചത്. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് എടുക്കേണ്ട സമയമാണിതെന്നും മോദി ഓർമിപ്പിച്ചു. ഡൊണാൾഡ് ട്രംപിനേയും കുടുംബത്തേയും ഇന്ത്യയിലേക്ക് ക്ഷണിച്ചാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. അടുത്തമാസം ഇന്ത്യാ സന്ദർശനം ഉണ്ടാകുമെനന് സൂചന ട്രംപ് പ്രസംഗത്തിൽ നൽകിയിരുന്നു.