നഷ്ടമായത് വിശ്വസ്തനായ സുഹൃത്തെന്ന് സോണിയ, കോൺഗ്രസിനെ ശക്തിപ്പെടുത്തിയ നേതാവെന്ന് മോദി
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കമുളള നേതാക്കള്‍. അഹമ്മദ് പട്ടേലിന്റെ വിയോഗത്തോടെ ജീവിതം മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കായി ഉഴിഞ്ഞ് വെച്ച ഒരു സഹപ്രവര്‍ത്തകനെ ആണ് തനിക്ക് നഷ്ടമായിരിക്കുന്നത് എന്ന് സോണിയാ ഗാന്ധി അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി.
വിശ്വസ്തതയും ആത്മാര്‍പ്പണവും ഉത്തരവാദിത്തങ്ങളോടുളള ആത്മാര്‍ത്ഥതയും ഏത് സമയത്തും സഹായത്തിനുണ്ടാകുന്നതും മഹാമനസ്കതയും അഹമ്മദ് പട്ടേലിനെ മറ്റുളളവരില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്തുന്ന ഗുണങ്ങളായിരുന്നുവെന്നും സോണിയാ ഗാന്ധി ഓര്‍മ്മിച്ചു. പകരം വെയ്ക്കാനാകാത്ത ഒരു വിശ്വസ്തനായ സുഹൃത്തിനേയും സഹപ്രവര്ത്തകനേയുമാണ് തനിക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാ വിധ പിന്തുണയും അറിയിക്കുന്നുവെന്നും സോണിയാ ഗാന്ധി അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി.
അഹമ്മദ് പട്ടേലിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. നരേന്ദ്ര മോദിയുടെ ട്വീറ്റ്: ''അഹമ്മദ് പട്ടേലിന്റെ മരണവാര്‍ത്തയറിഞ്ഞ് വേദനിക്കുന്നു. വര്‍ഷങ്ങളോളം അദ്ദേഹം പൊതുമണ്ഡലത്തില്‍ സാമൂഹ്യ സേവനം നടത്തി. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് എക്കാലവും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ മകന് ഫൈസലിനോട് സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. അഹമ്മദ് ഭായിയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ''
ഇതൊരു ദുഖഭരിതമായ ദിവസമാണ് എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നെടുംതൂണ് ആയിരുന്നു. അദ്ദേഹം ജീവിച്ചതും ശ്വസിച്ചതും കോണ്‍ഗ്രസ് ആയിട്ടായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വന്‍ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തന്നെ അദ്ദേഹം പാര്‍ട്ടിക്കൊപ്പം നിന്നും. വിലമതിക്കാനാകാത്ത ഒരു സ്വത്തായിരുന്നു അദ്ദേഹം. അദ്ദേഹത്തെ മിസ്സ് ചെയ്യുമെന്നും രാഹുല്‍ കുറിച്ചു. ഫൈസലിനും മുംതാസിനും കുടുംബത്തിനും സ്നേഹവും അനുശോചനവും അറിയിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
'അഹമ്മദ് ജി ബുദ്ധിമാനും പരിചയ സമ്പന്നനുമായ ഒരു നേതാവ് മാത്രമായിരുന്നില്ല, താന്‍ എപ്പോഴും ഉപദേശങ്ങള്‍ക്ക് വേണ്ടി സമീപിച്ചിരുന്ന വ്യക്തി കൂടി ആയിരുന്നു. അദ്ദേഹം തങ്ങളെല്ലാവര്‍ക്കും ഒപ്പം നിന്ന സുഹൃത്തായിരുന്നു. വിശ്വസ്തനായിരുന്നു. അവസാനം വരെയും പാര്‍ട്ടിയുടെ ആശ്രയമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വലിയ ശൂന്യത സൃഷ്ടിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ' എന്ന് പ്രിയങ്ക ഗാന്ധി അനുശോചിച്ചു.