രാജ്യ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമില്ല; പാകിസ്താന് താക്കീതുമായി പ്രധാനമന്ത്രി
ദില്ലി: രാജ്യ സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തി മാറ്റി വരയ്ക്കാനുള്ള പാകിസ്താന്റെ ശ്രമം അനുവദിക്കില്ല, പാകിസ്താൻ എല്ലാക്കാലത്തും ഇന്ത്യയെ ലക്ഷ്യം വെച്ചിട്ടുണ്ട്, എന്നാൽ ഇന്ത്യ ഒരിക്കലും പ്രകോപനത്തിന്റെ പാത സ്വീകരിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കാർഗിൽ വിജയദിവസിന്റെ ഭാഗമായി ദില്ലിയിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി.
അമ്പൂരി രാഖി കൊലപാതകം: ഒന്നാം പ്രതി അഖിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പിടിയിൽ
ഇന്ത്യയുടെ നിശ്ചയദാർണ്ഡ്യത്തിന്റെയും കരുത്തിന്റെയും കഴിവിന്റെയും അടയാളമാണ് കാർഗിൽ യുദ്ധ വിജയമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ജവാന്മാരുടെ ത്യാഗം യുവാക്കൾക്ക് വലിയ പ്രചോദനമാണ് നൽകുന്നത്. ധീര ജവാന്മാരെ ഈ അവസരത്തിൽ ഓർമിക്കുന്നു. അവർക്ക് ജന്മം നൽകിയ ധീരരായ അമ്മമാരെയും ബഹിമാനിക്കുന്നു. സർക്കാരല്ല രാജ്യമാണ് യുദ്ധം ചെയ്യുന്നത്. കാർഗിൽ യുദ്ധം അച്ചടക്കത്തിന്റെയും ക്ഷമയുടേയും കൂടി വിജയമാണ്. കാർഗിലിൽ 20 വർഷം മുമ്പ് നേടിയ വിജയം ഇന്നും രാജ്യത്തിന് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യം സുരക്ഷിതമാണെങ്കിൽ മാത്രമെ വികസനം സാധ്യമാവുകയുള്ളു. സൈന്യത്തെ ആധുനികവൽക്കരിക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. എല്ലാ അർത്ഥത്തിലും സർക്കാർ രാജ്യത്തെ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സൈനികരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായി സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളെപ്പറ്റിയും നരേന്ദ്രമോദി ചടങ്ങിൽ വിശദീകരിച്ചു.
ചില രാജ്യങ്ങൾ ഭീകരവാദത്തിന്റെ വിള നിലമായി മാറിയിരിക്കുകയാണ്. ഭീകരവാദത്തിനെതിരെ ലോകം മുഴുവൻ ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിന്റെ പേരിൽ ദീർഘകാലമായി പാകിസ്താൻ ഇന്ത്യയെ കബളിപ്പിക്കുകയാണ്. വാജ്പേയിയുടെ സമാധാന ആഹ്വാനം പാകിസ്താൻ നിരസിച്ചിരുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.