രണ്ടാം മോദിസർക്കാർ ഇന്ന് അധികാരമേൽക്കും; മന്ത്രിസഭയിൽ പ്രമുഖർ, തീരുമാനം തിരുത്തി കുമ്മനം ദില്ലിക്ക്
ദില്ലി: രണ്ടാം മോദി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ 349 സീറ്റുകൾ നേടി കൂടുതൽ കരുത്താർജ്ജിച്ചാണ് എൻഡിഎ രണ്ടാമൂഴത്തിന് ഒരുങ്ങുന്നത്. വൈകിട്ട് 7 മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. വിപുലമായ ആഘോഷങ്ങളാണ് ബിജെപി ഒരുക്കുന്നത്.
നരേന്ദ്ര മോദിയുടെ സത്യാപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാൻ ലോക നേതാക്കളുടെ പട തന്നെ എത്തുന്നുണ്ട്. പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തിൽ നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് മന്ത്രിമാരുടെ അന്തിമ പട്ടികയായത്.
അമിത് ഷാ മന്ത്രിസഭയിലേക്കില്ല; കുമ്മനത്തെ ദില്ലിയിലേക്ക് വിളിപ്പിച്ചു, കണ്ണന്താനത്തിനും സാധ്യത!
വിപുലമായ ആഘോഷങ്ങൾ
ഇന്ത്യയുടെ ഇരുപത്തിരണ്ടാം മന്ത്രിസഭയാണ് ഇന്ന് അധികാരമേൽക്കുന്നത്. രാഷ്ട്രപതി ഭവൻ ഇന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഗംഭീരമായ രീതിയിൽ ചടങ്ങ് നടത്താനാണ് ഒരുക്കം. 8000ലേറെ പേർ ചടങ്ങില പങ്കെടുക്കുന്നുണ്ട്. ബിംസ്റ്റെക് രാഷ്ട്രത്തലവന്മാർക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. മറ്റ് വിദേശ രാജ്യ പ്രതിനിധികളും ചടങ്ങിനെത്തും. കോൺഗ്രസ്, അധ്യക്ഷൻ രാഹുൽ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ സിനിമാ- കായികം-വ്യവസായ മേഖലകളിലെ പ്രമുഖർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
മന്ത്രിമാർ ആരൊക്കെ?
കേന്ദ്ര മന്ത്രിസഭയിൽ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, നരേന്ദ്ര സിംഗ് തോമർ, പ്രകാശ് ജാവദേക്കർ, നിർമല സീതാരാമൻ, രവിശങ്കർ പ്രസാദ് എന്നിവർ തുടരുമെന്നാണ് സൂചന. ഇവർക്കൊപ്പം പുതുമുഖങ്ങളെയും യുവാക്കളെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തും. സഖ്യകക്ഷികളായ ജെഡിയുവിനും, എൽജെപിക്കും, അണ്ണാ ഡിഎംകെയ്ക്കും മന്ത്രിസ്ഥാനം നൽകിയേക്കും.
വിട്ടുനിന്ന് ജെയ്റ്റ്ലി
അതേ സമയം ആരോഗ്യ കാരണങ്ങളാൽ മന്ത്രിസഭയിൽ ഉൾപ്പെടെത്തരുതെന്ന് മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലി അഭ്യർത്ഥിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി നരേന്ദ്ര മോദിയും അമിത് ഷായും ജെയ്റ്റ്ലിയുമായി അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തൽക്കാലം വകുപ്പില്ലാ മന്ത്രിയായി തുടരണമെന്ന ആവശ്യമാണ് മോദി ഇരുവരും മുന്നോട്ട് വെച്ചത്. എന്നാൽ ജെയ്റ്റ്ലിയുടെ തീരുമാനം എന്താണെന്ന് വ്യക്തമല്ല. അതേസമയം ജെയ്റ്റ്ലിക്ക് പകരം പീയുഷ് ഗോയൻ ധനമന്ത്രിയാകാനും സാധ്യതയുണ്ട്.
അമിത് ഷാ ഇല്ല
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മന്ത്രി സഭയിൽ ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ പാർട്ടി അധ്യക്ഷ പദവിയിൽ തന്നെ അമിത് ഷാ തുടരാനാണ് തീരുമാനം. പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ അമിത് ഷായ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം നൽകുന്നത് തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിച്ചേക്കുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. അതുകൊണ്ട് ബിജെപിക്ക് വേണ്ടി പുതിയ തന്ത്രങ്ങൾ മെനയാൻ അമിത് ഷാ പാർട്ടി തലപ്പത്ത് തുടരും.
കുമ്മനം മന്ത്രിമാകുമോ?
അതേ സമയം കേരളത്തിൽ നിന്നും കുമ്മനം രാജശേഖരൻ, വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം, സുരേഷ് ഗോപി എന്നിവരുടെ പേരുകളും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ സീറ്റൊന്നും ലഭിച്ചില്ലെങ്കിലും വോട്ട് വിഹിതം ഉയർത്താൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന് പ്രത്യേക പരിഗണന നൽകുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.
കുമ്മനം ദില്ലിക്ക്
അതേ സമയം കുമ്മനം രാജശേഖരനെ നേതൃത്വം ദില്ലിക്കി വിളിപ്പിച്ചിട്ടുണ്ട്. പുലർച്ചെ തിരുവനന്തപുരത്ത് നിന്നും കുമ്മനം ദില്ലിക്ക് തിരിച്ചു. നേരത്തെ സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്നായിരുന്നു കുമ്മനം വ്യക്തമാക്കിയിരുന്നത്. കേന്ദ്രമന്ത്രിസഭയിൽ പരിസ്ഥിതി വകുപ്പ് കുമ്മനം രാജശേഖരന് നൽകിയേക്കുമെന്ന് സൂചനകളുണ്ട്. മന്ത്രിസ്ഥാനം സംബന്ധിച്ച് കേരളാ നേതാക്കളുമായി ബിജെപി നേതൃത്വം ചർച്ചകൾ നടത്തിയിരുന്നു.
പിണറായി പോകില്ല
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുക്കുന്നില്ല. ബംഗാളിൽ തൃണമൂൽ ആക്രമത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സത്യപ്രതിജ്ഞയിൽ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് മമതയുടെ നടപടി. ബിജെപിക്കെതിരെ കൊൽക്കത്തയിൽ ധർണ്ണയ്ക്കൊരുങ്ങുകയാണ് മമത. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും.