അനുപം ഖേറിനും മനംമാറ്റം; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത്... പ്രതിച്ഛായയേക്കാള്‍ വലുതുണ്ട്
ദില്ലി: മോദി തരംഗത്തിന്റെ കാലത്ത് ബിജെപി അനുകൂലികളായി മാറിയ സിനിമ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒരുപാടുണ്ട്. അതില്‍ പ്രധാനിയായിരുന്നു ബോളിവുഡ് താരമായ അനുപം ഖേര്‍. ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുള്ള അനുപം ഖേറിന്റെ തുടര്‍ന്നുള്ള നിലപാടുകള്‍ ഒരു വിഭാഗം ആരാധകരില്‍ കടുത്ത നിരാശ സൃഷ്ടിച്ചിരുന്നു.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഇപ്പോള്‍ അനുപം ഖേര്‍ ഉന്നയിക്കുന്നത്. എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ഇത്. അനുപം ഖേറിന്റെ ഭാര്യ കിരണ്‍ ഖേര്‍ ബിജെപി എംപി കൂടിയാണ്. വിശദാംശങ്ങള്‍...
എവിടെയോ പിഴച്ചു
കേന്ദ്ര സര്‍ക്കാരിന് എവിടെയോ പിഴച്ചുപോയി എന്നാണ് കൊവിഡ് പ്രതിരോധത്തെ കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്. ജീവിതത്തില്‍ പ്രതിച്ഛായ സൃഷ്ടിക്കല്‍ മാത്രമല്ല, അതിലും വലിയ കാര്യങ്ങളുണ്ട് എന്ന് അവര്‍ തിരിച്ചറിയേണ്ട സമയമാണിത് എന്നും അനുപം ഖേര്‍ പറയുന്നു.
അവസരത്തിനൊത്ത് ഉയരണം
ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ കഴമ്പുണ്ട് എന്നാണ് താന്‍ കരുതുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്. തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയരേണ്ട സന്ദര്‍ഭമാണ് ഇത് എന്നും അനുപം ഖേര്‍ പറയുന്നു.
മനുഷ്യരല്ലാത്തവര്‍ മാത്രം
നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നത് ബാധിക്കാതിരിക്കുക എന്നത് മനുഷ്യരല്ലാത്തവര്‍ക്ക് മാത്രമായിക്കും എന്നും അദ്ദേഹം വൈകാരികമായി പറഞ്ഞു. ഗംഗയിലും യമുനയിലും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
കോപാകുലരാകും
ജനങ്ങള്‍ എന്ന നിലയ്ക്ക് നാം കോപാകുലരാകും എന്നും അദ്ദേഹം പറയുന്നുണ്ട്. എന്താണ് സംഭവിച്ചത് എന്നതിന് സര്‍ക്കാര്‍ ഉത്തരവാദിത്തം കാണിക്കുക എന്നത് വളരെ പ്രധാനമാണെന്നും അനുപം ഖേര്‍ പറയുന്നുണ്ട്. ഒരുപക്ഷേ, ഇത് അനുപം ഖേറിന്റെ മാത്രം പ്രതികരണം അല്ലെന്ന് കൂടി പറയേണ്ടിവരും. ബിജെപിക്ക് വേണ്ടി നിലകൊണ്ട പലരും ഇത്തരം പ്രതികരണങ്ങളുമായി ഇപ്പോള്‍ രംഗത്ത് വരുന്നുണ്ട്.
രാഷ്ട്രീയമായി ഉപയോഗിക്കരുത്
മറ്റൊരു കാര്യം കൂടി അനുപം ഖേര്‍ പറയുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യങ്ങളെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ നേട്ടത്തിനായി ഉപയോഗിക്കരുത് എന്നാണ് അദ്ദേഹം പറയുന്നത്. അത്തരത്തില്‍ പ്രത്യേക നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു.
മോദിയുടെ സ്തുതിപാഠകന്‍
നേരത്തേ സൂചിപ്പിച്ചത് പോലെ, നരേന്ദ്ര മോദി തരംഗത്തിനൊപ്പം ബിജെപിക്കാരനായി രംഗത്ത് വന്ന ആളാണ് അനുപം ഖേര്‍. ബിജെപിയേയും നരേന്ദ്ര മോദിയേയും പൊതുമണ്ഡലത്തില്‍ എപ്പോഴും പിന്തുണയ്ക്കുകയും പ്രതിരോധിക്കുകയും ചെയ്തുപോന്ന ആളായിരുന്നു അനുപം ഖേര്‍.
പലയിടങ്ങളിലും
രാജ്യത്തിന്റെ പലയിടങ്ങളിലും ബിജെപി നേതാക്കള്‍ തന്നെ കൊവിഡ് പ്രതിരോധത്തിലെ കേന്ദ്ര പാളിച്ചകള്‍ ഉയര്‍ത്തിക്കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 45 ന് വയസ്സില്‍ താഴെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങിയതും വലിയ എതിര്‍പ്പ് സൃഷ്ടിച്ചിരുന്നു.
ആര്‍എസ്എസിനും അതൃപ്തി
ബിജെപിയെ നയിക്കുന്നു എന്ന് പറയപ്പെടുന്ന ആര്‍എസ്എസ് നേതൃത്വവും കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തില്‍ തൃപ്തരല്ല. രണ്ടാം തരംഗത്തില്‍ സര്‍ക്കാര്‍ ഇടപെടലുകളിലുണ്ടായ പാളിച്ചകള്‍ വരും വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ പോലും പ്രതിഫലിക്കുമെന്നാണ് ആര്‍എസ്എസ് ഭയപ്പെടുന്നത്.
ആശങ്കയില്‍ മലപ്പുറം: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍... ടിപിആര്‍ ഞെട്ടിപ്പിക്കുന്ന ഉയരത്തില്‍
പ്രവര്‍ത്തക സമിതിയില്‍ ഇനിയുമൊരു മലയാളി? അസാധ്യം... ചെന്നിത്തല വന്നാല്‍ ഉമ്മന്‍ ചാണ്ടി പുറത്തേക്ക്
സ്റ്റൈലിഷായി നടി പ്രിയ ആനന്ദ്, ചിത്രങ്ങൾ
Recommended Video