സത്യപ്രതിജ്ഞയ്ക്ക് മുമ്പായി അമ്മയുടെ അനുഗ്രഹം തേടി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലേക്ക്
ദില്ലി: രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് മുമ്പായി നരേന്ദ്രമോദി ഇന്ന് അഹമ്മദാബാദിലേക്ക് പോകും. അമ്മ ഹീരാബെന്‍ ബോദിയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങാനാണ് മോദി അഹമ്മദാബാദിലേക്ക് പോവുന്നത്. ഏപ്രില്‍ 30 നാണ് മോദിയുടെ സത്യപ്രതിജ്ഞ. അഹമ്മദാബാദില്‍ നിന്ന് തിരിച്ചെത്തുന്ന മോദി നാളെ വാരണാസിയില്‍ എത്തി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.
നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ നിയമിച്ചിരുന്നു. എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്ത ശേഷം സർക്കാർ രൂപികരിക്കാൻ അവകാശവാദം ഉന്നയിച്ച് നേതാക്കൾ രാഷ്ട്രപതിയെ കാണുകയായിരുന്നു.

എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സർക്കാർ ആയിരിക്കും തന്റേതെന്ന് രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദി പ്രതികരിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്ക്കരി, സുഷമാ സ്വരാജ്, എൻഡിഎയിലെ മറ്റ് പ്രമുഖ നേതാക്കളായ പ്രകാശ് സിംഗ് ബാദൽ, നിതീഷ് കുമാർ, റാം വിലാസ് പസ്വാൻ, കെ പളനിസ്വാമി എന്നിവരടങ്ങുന്ന സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. മോദിയെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്ത കത്തും എംപിമാരുടെ പിന്തുണ രേഖപ്പെടുത്തിയ കത്തും രാഷ്ട്രപതിക്ക് കൈമാറി.
കാശ്മീരിനേയും കേരളത്തേയും സമഭാവനയോടെ കാണണമെന്ന് എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി അഭിപ്രയപ്പെട്ടിരുന്നു. ഭരണഘടനയ്ക്ക് മുന്നില്‍ വണങ്ങിക്കൊണ്ടാണ് ഞാന്‍ നിങ്ങളോട് പറയുന്നത് നമ്മള്‍ ജനപ്രതിനിധികള്‍ക്ക് പക്ഷപാതങ്ങളില്ല. നമുക്കൊപ്പം ഇപ്പോള്‍ ഉള്ളവര്‍ക്കും ഇനി ഒപ്പമുണ്ടാകാന്‍ പോകുന്നവര്‍ക്കും ഒപ്പം നമ്മളുണ്ടാകുമെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications