രണ്ടര മാസത്തിന് ശേഷം മോദി ദില്ലിക്ക് പുറത്തേക്ക്, മമതയ്ക്കൊപ്പം ആകാശ നിരീക്ഷണം, ബംഗാളിന് 1000 കോടി!
കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ പശ്ചിമ ബംഗാളിന് ആയിരം കോടിയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ ആകാശ നിരീക്ഷണം നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.
രാജ്യത്ത് കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ദില്ലിക്ക് പുറത്തേക്ക് പോകുന്നത്. അതേസമയം മോദിയുടെ ബംഗാള്‍ സന്ദര്‍ശനത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
ബംഗാളിനെ നടുക്കി ഉംപുൻ
ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ വലിയ നാശനഷ്ടങ്ങളാണ് വരുത്തി വെച്ചിരിക്കുന്നത്. കൊവിഡിനൊപ്പമുളള ഈ പ്രകൃതി ദുരന്തം ബംഗാളിനെ നടുക്കിയിരിക്കുകയാണ്. മമത സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 1000 കോടി അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം എന്നും പ്രധാനമന്ത്രി നേരിട്ട് ബംഗാള്‍ സന്ദര്‍ശിക്കണം എന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.
Recommended Video
മോദി ബംഗാളിൽ
ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം മാസ്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചുമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധങ്കുറും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ വെച്ച് സ്വീകരിച്ചത്.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം
തുടര്‍ന്ന് മമത ബാനര്‍ജിക്കൊപ്പം ഹെലികോപ്റ്ററില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നിരീക്ഷണം നടത്തി. രണ്ട് ദിവസം കൊണ്ട് 80 പേരാണ് ബംഗാളില്‍ ചുഴലിക്കാറ്റില്‍ മരണപ്പെട്ടത്. കോടികളുടെ നാശനഷ്ടങ്ങളും ഉണ്ടായി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നാണ് പ്രധാനമന്ത്രിയോട് മമത ബാനര്‍ജി ആവശ്യപ്പെട്ടിരിക്കുന്നത്.
ആയിരം കോടി സഹായം
ആയിരം കോടിയാണ് പ്രധാനമന്ത്രി അടിയന്തര സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കും. മമത സര്‍ക്കാരും നേരത്തെ രണ്ട് ലക്ഷം സഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
മമത സര്‍ക്കാരിന് പ്രശംസ
കൊവിഡ് വെല്ലുവിളിക്കിടയിലും ഈ ദുരന്തത്തെ മമത സര്‍ക്കാര്‍ നന്നായി കൈകാര്യം ചെയ്തു എന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. കേന്ദ്ര സര്‍ക്കാര്‍ ബംഗാളിന് ഒപ്പം ഉണ്ടെന്നും പ്രധാനമന്ത്രി ഉറപ്പ് നല്കി. ബംഗാളിനൊപ്പം ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷയിലും ഇന്ന് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രണ്ടര മാസത്തിന് ശേഷമാണ് പ്രധാനമന്ത്രി ദില്ലിക്ക് പുറത്തിറങ്ങുന്നത്.
മോദിയുടേത് ഇരട്ടത്താപ്പ്
അതിനിടെ പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്ത് വന്നിട്ടുണ്ട്. മോദിയുടേത് ഇരട്ടത്താപ്പ് ആണ് എന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ഇപ്പോള്‍ മോദി ബംഗാളില്‍ പോയത് വരാനിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എന്നും കര്‍ണാടകത്തില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ മോദി സന്ദര്‍ശനം നടത്തിയിരുന്നില്ല എന്നുമാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.