നരേന്ദ്ര മോദി സൗദി അറേബ്യയിലേക്ക്; ഡോവല്‍ കളമൊരുക്കി, റിയാദില്‍ വ്യവസായികളെ കാണും
Recommended Video
ദില്ലി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റിയാദിലെത്തി സൗദി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലേക്ക് പുറപ്പെടുന്നു. സൗദിയുമായുള്ള ബന്ധം ശക്തമാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും പ്രധാന ചര്‍ച്ചകള്‍ രണ്ട് വിഷയത്തില്‍ ഒതുങ്ങുമെന്നാണ് വിവരം.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച വിശദീകരണമാകും പ്രധാനമായും മോദി സൗദി നേതൃത്വങ്ങളെ അറിയിക്കുക. കൂടാതെ റിയാദില്‍ വ്യവസായികളുടെ സമ്മേളനത്തിലും മോദി പങ്കെടുക്കും. ഇന്ത്യയില്‍ 10000 കോടി ഡോളറിന്റെ നിക്ഷേപത്തിന് സൗദി അറേബ്യ തയ്യാറായിട്ടുണ്ട്. ഇതിന്റെ തുടര്‍ ചര്‍ച്ചകളും നടക്കും. സൗദി ഇന്ത്യ ബന്ധത്തില്‍ വന്‍ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
ഈ മാസം അവസാനപാദത്തില്‍
ഈ മാസം അവസാനപാദത്തിലാകും മോദി സൗദിയിലേക്ക് പോകുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സൗദി രാജാവ് സല്മാന്, മകനും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്മാന് എന്നിവരുമായി മോദി ചര്‍ച്ചകള്‍ നടത്തും. കൂടാതെ മോദി റിയാദില്‍ നടക്കുന്ന നിക്ഷേപ സമ്മേളനത്തിലും പങ്കെടുക്കും.
കളമൊരുക്കിയത് ഡോവല്‍
അതേസമയം, മോദിയുടെ സൗദി സന്ദര്‍ശനത്തിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. അജിത് ഡോവല്‍ കഴിഞ്ഞ ദിവസം സൗദി സന്ദര്‍ശിച്ചിരുന്നു. മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കളമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഡോവലിന്റെ സൗദി യാത്ര എന്നാണ് കരുതുന്നത്.
കശ്മീരില്‍ ഡോവലിന്റെ പ്രാധാന്യം
കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് മുന്നില്‍ നിന്നത് അജിത് ഡോവലായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കശ്മീരിലെ ഓരോ നീക്കങ്ങളും ആസൂത്രണം ചെയ്തത്. ഇദ്ദേഹം തന്നെയാണ് സൗദിയിലെത്തി കശ്മീര്‍ വിഷയം ആദ്യം വിശദീകരിച്ചത്.
മോദിയുടെ രണ്ടാം സൗദി സന്ദര്‍ശനം
നരേന്ദ്ര മോദിയുടെ രണ്ടാം സൗദി സന്ദര്‍ശനമാണ് നടക്കാന്‍ പോകുന്നത്. 2016ലാണ് മോദി ആദ്യമായി സൗദിയിലേക്ക് പോയത്. അന്ന് അബ്ദുല്‍ അസീസ് രാജാവിന്റെ പേരിലുള്ള സൗദിയുടെ പരമോന്നത പുരസ്കാരം അന്ന് മോദിക്ക് നല്കി ആദരിച്ചിരുന്നു. സൗദി-ഇന്ത്യ ബന്ധം മെച്ചപ്പെടുത്താന്‍ ഏറെ സഹായകമായിരുന്നു മോദിയുടെ പ്രഥമ സൗദി സന്ദര്‍ശനം.
തീവ്രവാദ വിരുദ്ധ നീക്കം
ഈ വര്‍ഷം ഫെബ്രുവരിയില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യയിലെത്തിയിരുന്നു. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കും എന്ന അജണ്ടയിലാണ് അന്ന് ചര്‍ച്ചകള്‍ ദില്ലിയില്‍ നടന്നതും നേതാക്കള്‍ പിരിഞ്ഞതും. മോദിയുടെ രണ്ടാം സൗദി സന്ദര്‍ശനത്തിനിടെ ഇതിന്റെ തുടര്‍ചര്‍ച്ചകളുണ്ടായേക്കും.
ഇന്ത്യയില്‍ 10000 കോടി നിക്ഷേപിക്കും
സൗദി അറേബ്യ ഇന്ത്യയില്‍ 10000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എണ്ണശുദ്ധീകരണം, ഊര്‍ജം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലാണ് ഇന്ത്യയില്‍ നിക്ഷേപമിറക്കുക. സൗദി അരാംകോയും ഇന്ത്യയിലെ റിലയന്‍സ് ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളും സംയുക്തമായിട്ടാണ് നിക്ഷേപങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക.
ബിന്‍ സല്മാന് ബോധ്യമായി
അജിത് ഡോവലിന്റെ സന്ദര്‍ശനത്തോടെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് ബോധ്യമായിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കശ്മീര്‍ വിഷയത്തില്‍ സൗദി അറേബ്യയെ സ്വാധീനിക്കാന്‍ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ശ്രമം ഊര്‍ജിതമാക്കിയിരിക്കെയാണ് ഇന്ത്യ മറുതന്ത്രം പയറ്റിയത്.
രണ്ടുമണിക്കൂര്‍ ചര്‍ച്ച
ചൊവ്വാഴ്ചയാണ് അജിത് ഡോവല്‍ സൗദിയിലേക്ക് തിരിച്ചത്. റിയാദിലെത്തിയ അദ്ദേഹം ബുധനാഴ്ച സൗദി കിരീടവകാശിയുമായി ചര്‍ച്ച നടത്തി. കശ്മീര്‍ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസാരിച്ച ഇരുവരുടെയും ചര്‍ച്ച രണ്ടുമണിക്കൂര്‍ നീണ്ടു. സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസൈദ് അല്‍ ഐബാനുമായും ഡോവല്‍ ചര്‍ച്ച നടത്തി.
ഇന്ത്യയെ തള്ളാതെ മുസ്ലിം രാജ്യങ്ങള്‍
കശ്മീര്‍ വിഷയത്തില്‍ സൗദിയെയും യുഎഇയെയും സ്വാധീനിക്കാന്‍ പാകിസ്താന് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യയെ തള്ളാതെയാണ് മുസ്ലിം രാജ്യങ്ങളെല്ലാം കശ്മീര്‍ വിഷയത്തില്‍ നിലപാടെടുത്തത്. കശ്മീരില്‍ ഇന്ത്യ നടപ്പാക്കുന്നത് അവരുടെ നയം മാത്രമാണ് എന്നാണ് യുഎഇ അഭിപ്രായപ്പെട്ടത്. കശ്മീര്‍ മുസ്ലിംകളെ ഇന്ത്യ പീഡിപ്പിക്കില്ലെന്ന് കരുതുന്നു എന്നാണ് ഇറാന് പ്രതികരിച്ചത്.
ആൾക്കൂട്ട ആക്രമണത്തിനെതിരെ കത്ത്; മോദിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടു, അടൂർ അടക്കമുള്ളവർക്കെതിരെ കേസ്!