'മുസ്ലിങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്ന് അവര്‍ ഉറപ്പു നല്‍കിയിരുന്നത് കൊണ്ടാണ് ഞങ്ങള്‍ വോട്ട്ചെയ്തത്'
ദില്ലി: പൗരത്വ നിയമഭേദഗതിയിലും പൗരത്വ രജിസ്ട്രേഷനിലും പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണെങ്കിലും അടുത്ത സെന്‍സസിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്ററും പുതുക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ് കേന്ദ്രം. സര്‍ക്കാറിനെതിരായി ഉയരുന്ന വിമര്‍ശനം കാര്യമാക്കുന്നില്ലെന്ന് സൂചനയാണ് ഇതിലൂടെ കേന്ദ്രം നല്‍കുന്നത്.
അതേസമയം, തന്നെ പ്രതിപക്ഷ പ്രക്ഷോഭങ്ങളെ മാറ്റി നിര്‍ത്തിയാലും, പൗരത്വ നിയമഭേദഗതിക്കും പൗരത്വ രജിസ്ട്രേഷനും എതിരെ സ്വന്തം മുന്നണിയില്‍ നിന്ന് ഉയരുന്ന പ്രതിഷേധങ്ങളെ എങ്ങനെ മറികടക്കുമെന്ന ആശങ്കയും ബിജെപിക്കുണ്ട്. അനുനയന ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ഇരുവിഷയങ്ങളിലുമായുള്ള എതിര്‍പ്പ് ആവർത്തിക്കുകയാണ് സഖ്യകക്ഷികള്‍. വിശദാംശംങ്ങള്‍ ഇങ്ങനെ..

എതിര്‍പ്പുകള്‍
ജെഡിയു, ലോക് ജനശക്തി പാര്‍ട്ടി, അസംഗണ പരിഷത്ത്, ശിരോമണി അകലാദള്‍ എന്നീ സഖ്യകക്ഷികളാണ് പൗരത്വ നിയമഭേദഗതിയിലും പൗരത്വ രജിസ്ട്രേഷനിലും ബിജെപി നിലപാടിന് എതിരായി രംഗത്ത് വന്നിട്ടുള്ളത്. ഇതിന് പുറമെ എഐഎഡിഎംകെയില്‍ നിന്നുള്ള ഒരു വിഭാഗവും ബിജെപിയുടെ തന്നെ ഗോവ മുഖ്യമന്ത്രിയും എന്‍ആര്‍സിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

അകാലി ദള്‍ നിലപാട്
തങ്ങള്‍ എന്‍ആര്‍സിക്ക് എതിരാണെന്നും മുസ്‌ലീങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൗരത്വഭേദഗതി നിയമത്തിന് ബിജെപി തയ്യാറാകണമെന്നും അകാലിദള്‍ നേതാവും രാജ്യസഭാ എംപിയുമായ നരേഷ് ഗുജ്‌റാള്‍ വ്യക്തമാക്കി. നേരത്തെ പാര്‍ട്ടിയുടെ ദേശീയ നേതാവായ സുഖബീര്‍ സിങ് ബാദലും ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു.

മുസ്ലിംസമുദായത്തെ കൂടി ഉള്‍പ്പെടുത്തണം
'ശിരോമണി അകാലി ദളിന്‍റെ അംഗങ്ങള്‍ പാര്‍ലമെന്‍റില്‍ പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. മൂസ്ലിങ്ങളെ കൂട നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് പാര്‍ട്ടി അധ്യക്ഷനായ സുഖബീര്‍ സിങ് ബാദല്‍ പറഞ്ഞുകൊണ്ടായിരുന്നു അത്. മുസ്ലിംസമുദായത്തെ കൂടി പൗരത്വ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് തന്നെയാണ് ഇപ്പോഴും ഞങ്ങള്‍ ആവശ്യപ്പെടുന്നത്'-ഗുജ്റാള്‍ പറഞ്ഞു.

വലിയ പ്രതിസന്ധി
ഞങ്ങളെ സംബന്ധിച്ച് ഇത് വലിയൊരു പ്രതിസന്ധിയാണ്. അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും ക്രൂരമായ പിഡനം അനുഭവിച്ച ശേഷം ഇന്ത്യയിലെത്തിയ 60,000 മുതല്‍ 70,000 വരെയുള്ള സിഖുകാര്‍ പത്ത് പന്ത്രണ്ട് വര്‍ഷം ഇവിടെ പൗരത്വം ഇല്ലാതെ കഴിഞ്ഞിരുന്നു..

പാര്‍ലമെന്‍റില്‍ വോട്ട് ചെയ്തത്
ശിരോമണി അകാലി ദള്‍ എന്ന പാര്‍ട്ടി സിഖുകാരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ്. അതിനാല്‍ ഈ നിയമം വളരെ പ്രധാനപ്പെട്ടതാണ്. പക്ഷ ഞങ്ങള്‍ സഹിഷ്ണുതയില്‍ വിശ്വസിക്കുന്നു. മുസ്‌ലീങ്ങളെ കൂടി നിയമപരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് അവര്‍ ഉറപ്പുനല്‍കിയതുകൊണ്ടാണ് പാര്‍ലമെന്‍റില്‍ ഞങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തതെന്നും ഗുജ്റാള്‍ കൂട്ടിച്ചേര്‍ത്തു.

എന്‍ആര്‍സിയെ എതിര്‍ക്കുന്നു
പൗരത്വ നിയമഭേദഗതിയുടെ പരിധിയില്‍ മുസ്ലിങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന് പറയുന്നതിന് പുറമെ തങ്ങള്‍ എന്‍ആര്‍സിയെ പൂര്‍ണ്ണമായും എതിര്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. . പ്രാഥമികമായി ഇത് ന്യൂനപക്ഷ സമുദായങ്ങളുടെ മനസ്സില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഒന്നാണ്. അതുമായി ബന്ധപ്പെട്ട കാര്യം ബിജെപി പുനഃപരിശോധിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്.

അക്രമം അംഗീകരിക്കാന്‍ കഴിയില്ല
രാജ്യത്ത് അക്രമം ഉണ്ടാവുന്നതും ജനങ്ങള്‍ കൊല്ലപ്പെടുന്നതും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. ഇത് എത്രയും പെട്ടെന്ന അവസാനിപ്പിക്കേണ്ടതുണ്ട്. സിഖുകാരെ കുറിച്ച് മാത്രമല്ല, എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരുടേയും ക്ഷേത്തെക്കുറിച്ചാമ് തന്‍റെ പാര്‍ട്ടി എപ്പോഴും സംസാരിക്കുന്നതെന്നും നരേഷ് ഗുജ്‌റാള്‍ പറഞ്ഞു.

എന്‍ഡിഎ യോഗം വിളിക്കണം
അതേസമയം, ദേശീയ പൗരത്വ റജിസ്ട്രി സംബന്ധിച്ച് കടുത്ത ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നതെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ യോഗം വിളിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജെഡിയു. ദേശീയ പൗരത്വ റജിസ്ട്രി ബിഹാര്‍ നടപ്പിലാക്കില്ലെന്നും ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രമോദ് സാവന്തും
പൗരത്വ നിയമഭേദഗതിയില്‍ അനുകൂല നിലപാടി സ്വീകരിച്ചിരുന്ന ഓഡീഷയിലെ ബിജു ജനതാദളും ദേശീയ പൗരത്വ രജിസ്റ്ററില്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഗോവയില്‍ പൗരത്വ രജിസ്ട്രേഷന്‍ ആവശ്യമില്ലെന്ന പ്രസ്താവനയുമായി ബിജെപി മുഖ്യമന്ത്രിയായ പ്രമോദ് സാവന്തും രംഗത്ത് എത്തിയത്.

ജനം പേടിക്കേണ്ട
ഗോവയില്‍ ദേശീയ പൗരത്വ പട്ടിക നടപ്പാക്കേണ്ടതില്ലെന്നാണ് ബിജെപി മുഖ്യമന്ത്രിയായ പ്രമോദ് സാവന്ത് വ്യക്തമാക്കുന്നത്. പൗരത്വ നിയമഭേദഗതിയെച്ചൊല്ലി ഗോവയിലെ ജനങ്ങള്‍ പേടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നത് ഗോവയിലെ പോര്‍ച്ചുഗീസ് പൗരത്വം ഉള്ളവരെ പ്രതികൂലമായി ബാധിക്കുമെന്ന കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരിച്ചടി
കേന്ദ്രസര്‍ക്കാര്‍ പാസാക്കുന്ന നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ക്ക് പറയാന്‍ പറ്റില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് സാവന്തിന്‍റെ പ്രതികരണം എന്നതാണ് ശ്രദ്ധേയം. കേന്ദ്ര നിയമം പാസാക്കില്ലെന്ന പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ നിലപാടിനെതിരെ മോദി തന്നെ രംഗത്ത് വന്ന സാഹചര്യത്തില്‍ സാവന്തിന്‍റെ പ്രസ്താവന ബിജെപിക്ക് തിരിച്ചടിയാണ്.












Click it and Unblock the Notifications