സംയുക്ത തൊഴിലാളി യൂണിയൻറെ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു, കേരളത്തിൽ ഹർത്താൽ പ്രതീതി
ദില്ലി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത തൊഴിലാളി യൂണിയൻ സംഘടിപ്പിച്ചുന്ന ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. 25 കോടിയോളം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ടെന്നാണ് തൊഴിലാളി സംഘടനകൾ അവകാശപ്പെടുന്നത്. ചൊവ്വാഴ്ച അർധരാത്രി 12മണിക്ക് ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച രാത്രി 12 മണിവരെയാണ്.
അവശ്യസർവീസുകൾ, പാൽ, പത്രം, ശബരിമല തീർത്ഥാടനം, വിനോദ സഞ്ചാര മേഖല, എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. പണിമുടക്കിനെ തുടർന്ന് വിവിധ പരീക്ഷകൾ മാറ്റിവെച്ചിരുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ സമാനമായി.

പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നെങ്കിലും ഭൂരിഭാഗം കടകളും അടഞ്ഞു കിടക്കുകയാണ്. തൊഴിലാളികളുടെ കുറഞ്ഞവേതനം 21000 രൂപയാക്കുക, പൊതുമേഖല സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
പശ്ചിമ ബംഗാളിൽ ഇടതു പാർട്ടികളുടെ തൊഴിലാളി സംഘടനകൾ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്നാൽ ബന്ദിനെ പിന്തുണയ്ക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇതിനിടെ പണിമുടക്കുന്ന തൊഴിലാളികൾ ഹൗറയിൽ ട്രെയിൻ തടഞ്ഞു.












Click it and Unblock the Notifications