കുതിച്ചുയർന്ന് നരേന്ദ്ര മോദി, കിതച്ച് വീണ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ചിത്രത്തിലേ ഇല്ല, സർവ്വേ
ദില്ലി: പുല്‍മാവ ആക്രമണത്തിനും ബലാക്കോട്ട് തിരിച്ചടിക്കും പിന്നാലെ രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ പൂര്‍ണമായും മാറിയിരിക്കുകയാണ്. മോദി സര്‍ക്കാര്‍ താഴെ വീഴുമെന്നും കോണ്‍ഗ്രസ് അധികാരത്തിലേറും എന്നുമുളള പ്രവചനങ്ങളെ അപ്പാടെ സംശയത്തിലാക്കിയിരിക്കുന്നു പുതിയ സംഭവങ്ങള്‍.
രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പിന്നിലായിപ്പോയെന്ന് തോന്നിയ ഘട്ടത്തില്‍ നിന്ന് നരേന്ദ്ര മോദിയും അമിത് ഷായും മുന്നിലേക്ക് ഓടിക്കയറിയിരിക്കുകയാണ്. അതിനിടെ റിപ്പബ്ലിക് ടിവി-സി വോട്ടര്‍ നടത്തിയ തെരഞ്ഞെടുപ്പ് സര്‍വ്വേയും ഫലം അനുകൂലമാണ് എന്നതും ബിജെപിക്ക് ആത്മവിശ്വാസമുയര്‍ത്തുന്നു.
രാജ്യം എങ്ങനെ ചിന്തിക്കുന്നു
മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിനും പാകിസ്താനില്‍ നടത്തിയ രണ്ടാം മിന്നലാക്രമണത്തിനും ശേഷം രാജ്യം എങ്ങനെ ചിന്തിക്കുന്നു എന്നാണ് റിപ്പബ്ലിക് ടിവി സി വോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേ പരിശോധിച്ചിരിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 7 വരെയാണ് സര്‍വ്വേ നടത്തിയത്.
ജനപ്രീതിയിൽ മാറ്റം
ബഡ്ജറ്റ് ദിവസത്തിന് ശേഷം മോദിയുടെ ജനപ്രീതി കുത്തനെ ഉയര്‍ന്നു എന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍. ബലാക്കോട്ട് ആക്രമണം നടന്ന ദിവസം മോദിയുടെ ജനപ്രീതി 51.9 ശതമാനം ആയിരുന്നുവെങ്കില്‍ തൊട്ടടുത്ത ദിവസം അത് 1.7 ശതമാനം കൂടി 53.6 ശതമാനമായി.
മിന്നലാക്രമണം ഗുണമായി
തുടര്‍ന്നങ്ങോട്ടുളള ദിവസങ്ങളിലും മോദിയുടെ ജനപ്രീതിയില്‍ കുതിച്ച് കയറ്റം തുടര്‍ന്നു. സര്‍വ്വേയുടെ അവസാന ദിവസമായ മാര്‍ച്ച് 7ന് മോദിയുടെ ജനപ്രീതി എത്തി നിന്നത് 63. 2 ശതമാനത്തിലാണ്. ബലാക്കോട്ട് ആക്രമണം തെരഞ്ഞെടുപ്പില്‍ മോദിക്ക് ഗുണം ചെയ്യുമെന്ന് സര്‍വ്വേ വിലയിരുത്തുന്നു.
രാഹുൽ പിന്നിൽ
ഇത്തവണത്തെ മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യത്തിനും മോദി തന്നെയാണ് മുന്നിലെത്തിയത്. സര്‍വ്വേയില്‍ ഉടനീളം മോദി മറ്റ് നേതാക്കളേക്കാളും ബഹുദൂരം മുന്നില്‍ ആയിരുന്നു. രാഹുല്‍ ഗാന്ധിയാണ് സര്‍വ്വേയില്‍ രണ്ടാമത് എത്തിയത്.
പ്രിയങ്ക അടക്കം ബഹുദൂരം പിറകിൽ
പ്രിയങ്ക ഗാന്ധി, സോണിയാ ഗാന്ധി, മന്‍മോഹന്‍ സിംഗ്, മായാവതി, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍, ചന്ദ്രബാബു നായിഡു, ലാലു പ്രസാദ് യാദവ് എന്നിവരും പട്ടികയിലുണ്ട്. സര്‍വ്വേയില്‍ പകുതിയോളം പേരും മോദിയെ ആണ് മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്.
കുത്തനെ താഴേക്ക്
സര്‍വ്വേ തുടങ്ങുമ്പോള്‍ 46 ശതമാനം മോദിയെ പിന്തുണച്ചുവെങ്കില്‍ ബലാക്കോട്ട് ആക്രമണത്തിന് ശേഷം അത് 62 ശതമാനത്തിലേക്ക് കുതിച്ച് ഉയര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ ജനപ്രീതിയാകട്ടെ കുത്തനെ ഇടിഞ്ഞു. തുടക്കത്തില്‍ 26 ശതമാനം ആയിരുന്നുവെങ്കില്‍ സര്‍വ്വേ തീരുമ്പോള്‍ 19.3 ശതമാനത്തിലേക്ക് താഴ്ന്നു.
വനിതാ നേതാക്കളുടെ ജനപ്രീതി
പ്രിയങ്ക ഗാന്ധിക്ക് 1.6 ശതമാനത്തിന്റെ വോട്ട് മാത്രമാണ് ലഭിച്ചത്. മായാവതി പ്രധാനമന്ത്രിയാകണമെന്ന് 2.2 ശതമാനം പേരും മമത ബാനര്‍ജി പ്രധാനമന്ത്രി ആകണമെന്ന് 2.1 ശതമാനം പേരും അഭിപ്രായപ്പെട്ടു. ബലാക്കോട്ടിന് ശേഷമാണ് പ്രതിപക്ഷ നേതാക്കളുടെ ജനപ്രീതി താണത്.
പുൽവാമയ്ക്ക് ശേഷം
പുല്‍വാമ ആക്രമണം നടന്ന ഫെബ്രുവരി 14നും 23നും ഇടയില്‍ നരേന്ദ്ര മോദിയുടെ ജനപ്രീതി കുത്തനെ ഉയര്‍ന്നു എന്ന് സര്‍വ്വേ കണ്ടെത്തിയിട്ടുണ്ട്. ഈ കാലയളവില്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി 23.5 ശതമാനത്തില്‍ നിന്നും 19.1 ശതമാനത്തിലേക്ക് ഇടിഞ്ഞ് താണുവെന്നും സർവ്വേ പറയുന്നു.
പ്രതിരോധത്തിലായ സർക്കാർ
റാഫേലും കർഷക പ്രശ്നങ്ങളും അടക്കമുളള വിഷയങ്ങളിൽ വൻ പ്രതിരോധത്തിലായിരിക്കുകയായിരുന്നു ബിജെപി സർക്കാർ. കോൺഗ്രസും രാഹുൽ ഗാന്ധിയും നിരന്തരമായി ബിജെപിയെയും മോദിയേയും കടന്നാക്രമിച്ചു. മാത്രമല്ല മോദിയുടെ എതിരാളി എന്ന നിലയിൽ രാഹുൽ ഗാന്ധി ജനപ്രീതിയിൽ ഉയരുകയും ചെയ്യുകയുണ്ടായി.
കണക്കൂകൂട്ടലുകൾ പാളി
പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നതും കോൺഗ്രസിന് വലിയ ഉണർവേകി. പുറത്ത് വന്ന അഭിപ്രായ സർവ്വേകൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചു. എന്നാൽ പുൽവാമയും തുടർന്നുണ്ടായ തിരിച്ചടിയും എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്. വീണ്ടും അധികാരത്തിലേറാനാവും എന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോൾ മോദിയും ബിജെപിയും.
കോൺഗ്രസിനെ തകർത്തെറിഞ്ഞ് ബിജെപി! ഗുജറാത്തിൽ എംഎൽഎമാർ കോൺഗ്രസ് വിടുന്നു, രണ്ട് രാജി!