മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം അട്ടിമറിക്കപ്പെട്ടതായി ആരോപണം.. പാർവ്വതിയെ തഴഞ്ഞതിന് പിന്നിൽ
ദില്ലി: മരണം പോലെ തന്നെ നടി ശ്രീദേവിയുടെ ആദ്യ ദേശീയ പുരസ്‌ക്കാര നേട്ടവും വിവാദത്തില്‍. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ജീവിതത്തില്‍ ആദ്യമായാണ് ശ്രീദേവിയെ തേടിയെത്തിയത്. അതും മരണത്തിന് ശേഷം. എന്നാല്‍ ശ്രീദേവിക്ക് വേണ്ടി മികച്ച നടിക്കുള്ള പുരസ്‌ക്കാര നിര്‍ണയം അട്ടിമറിക്കപ്പെട്ടു എന്ന ആരോപണമാണ് ഉയരുന്നത്.
മലയാള സിനിമയുടെ അഭിമാന താരമായ പാര്‍വ്വതിക്ക് ലഭിക്കേണ്ട മികച്ച നടിക്കുന്ന ദേശീയ പുരസ്‌ക്കാരം ശ്രീദേവിക്ക് നല്‍കി എന്നതാണ് ആക്ഷേപം. ദേശീയ അവാര്‍ഡ് കമ്മിറ്റിയിലെ പ്രാദേശിക ജൂറി അംഗമായ വിനോദ് മങ്കരയടക്കം ഈ വെളിപ്പെടുത്തല്‍ നടത്തി രംഗത്ത് വന്നുകഴിഞ്ഞു. തിരിമറി നടന്നിട്ടുണ്ട് എന്ന സൂചന തന്നെയാണ് ജൂറി ചെയര്‍മാര്‍ ശേഖര്‍ കപൂറിന്റെ വാക്കുകളിലുമുള്ളത്.
മികച്ച നടിയായി ശ്രീദേവി
തെന്നിന്ത്യയിലെ വിവിധ ഭാഷകളിലും ബോളിവുഡിലും അഞ്ച് പതിറ്റാണ്ടിലധികം തിളങ്ങി നിന്ന നായികയാണ് ശ്രീദേവി. എന്നാല്‍ ഈ അഭിനയ ജീവിതത്തില്‍ ദേശീയ പുരസ്‌ക്കാരം എന്ന നേട്ടം സ്വന്തമാക്കാന്‍ ശ്രീദേവിക്ക് സാധിച്ചിരുന്നില്ല. ശ്രീദേവി അഭിനയച്ച മോം എന്ന ചിത്രം ഇത്തവണ മത്സരത്തിനുണ്ടായിരുന്നു. ഇതുവരെ മികച്ച നടിക്കുന്ന ദേശീയ പുരസ്‌ക്കാരം ലഭിക്കാത്തത് കൊണ്ട് മരണാനന്തര ബഹുമതി എന്ന നിലയ്ക്ക് ശ്രീദേവിക്ക് മികച്ച നടിക്കുന്ന പുരസ്‌ക്കാരം നല്‍കിയേക്കുമെന്ന് പ്രഖ്യാപനത്തിന് മുന്‍പേ തന്നെ സൂചനകളുണ്ടായിരുന്നു. പ്രഖ്യാപനം വന്നപ്പോള്‍ മികച്ച നടി ശ്രീദേവി തന്നെ. മകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവരെ തേടിപ്പിടിച്ച് പ്രതികാരം ചെയ്യുന്ന അമ്മയുടെ വേഷമാണ് മോമില്‍ ശ്രീദേവി അവതരിപ്പിച്ചത്.
അർഹിക്കുന്നവരെ തഴഞ്ഞു
എന്നാല്‍ അഭിനയം നോക്കാതെ പുരസ്‌ക്കാരം കിട്ടാതെ മരിച്ചുപോയി എന്ന കാരണത്താല്‍ ശ്രീദേവിക്ക് അവാര്‍ഡ് നല്‍കിയത് ശരിയായില്ല എന്നാണ് പൊതുവേ ഉയരുന്ന വിമര്‍ശനം. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌ക്കാരം പാര്‍വ്വതിക്കാണ് ലഭിക്കേണ്ടിയിരുന്നതെന്നും എന്നാല്‍ ഈ തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നുമാണ് സൂചന. മികച്ച നടിക്കുള്ള പുരസ്‌ക്കാരം പ്രഖ്യാപിച്ച ശേഷം ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ പറഞ്ഞത് ഇത് അവരോടുള്ള ബന്ധം കൊണ്ട് നല്‍കുന്നതല്ല എന്നാണ്. എന്നാല്‍ പിന്നീടുള്ള പ്രതികരണത്തില്‍ നിന്നും മനസ്സിലാകുന്നത് അര്‍ഹിക്കുന്നവരെ തഴഞ്ഞാണ് ശ്രീദേവിക്ക് പുരസ്‌ക്കാരം നല്‍കിയത് എന്ന് തന്നെയാണ്. ശേഖര്‍ കപൂറിന്റെ വെളിപ്പെടുത്തല്‍ പുതിയ വിവാദത്തിന് വഴി തുറന്നിരിക്കുകയാണ്.
ജൂറി ചെയർമാൻ പറയുന്നു
മികച്ച നടിയായി ശ്രീദേവിയെ തെരഞ്ഞെടുക്കരുത് എന്ന് താന്‍ ജൂറി അംഗങ്ങളോട് പറഞ്ഞിരുന്നതായാണ് ശേഖര്‍ കപൂറിന്റെ വെളിപ്പെടുത്തല്‍. ജൂറി അംഗങ്ങളോട് എല്ലാ ദിവസവും രാവിലെ ഒരിക്കല്‍ കൂടി വോട്ട് ചെയ്യാന്‍ താന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. മികച്ച നടിക്കുള്ള മത്സരത്തില്‍ എല്ലാ അഭിനേതാക്കളേയും വിലയിരുത്തിയ ശേഷം ശ്രീദേവി പട്ടികയില്‍ ഉണ്ടാകരുതെന്നും താന്‍ പറഞ്ഞിരുന്നതാണ്. മികച്ച നടിക്കുള്ള അവാര്‍ഡ് നേടുന്നത് ശ്രീദേവി ആകരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അക്കാര്യത്തില്‍ പോരാടിയത് താന്‍ മാത്രമാണ്. ജൂറിയിലെ എല്ലാവര്‍ക്കും ശ്രീദേവിയുമായി വൈകാരികമായ അടുപ്പമുണ്ട്.
വിനോദ് മങ്കരയുടെ വെളിപ്പെടുത്തൽ
എന്നാല്‍ അക്കാരണം കൊണ്ടും ശ്രീദേവി ജീവിച്ചിരിപ്പില്ല എന്നത് കൊണ്ടും അവാര്‍ഡ് നല്‍കുന്നത് മറ്റ് അഭിനേതാക്കളോടുള്ള അനീതിയാണ് എന്നും താന്‍ പറഞ്ഞതായി ശേഖര്‍ കപൂര്‍ പറയുന്നു. അവരും പത്ത് പന്ത്രണ്ടോളം വര്‍ഷത്തോളമായി കഠിനാധ്വാനം ചെയ്യുന്നവരാണ്. അവര്‍ക്കും കരിയര്‍ ഉണ്ടെന്നും ശേഖര്‍ കപൂര്‍ ജൂറി അംഗങ്ങളോട് പറഞ്ഞതായി അദ്ദേഹം തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളും ജൂറിയുടെ തീരുമാനം തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക ജൂറി അംഗം വിനോദ് മങ്കര ജൂറിക്കും ശേഖര്‍ കപൂറിനും എതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. മാതൃഭൂമിക്കാണ് വിനോദ് മങ്കര പ്രതികരണം നല്‍കിയത്.
അട്ടിമറിച്ചതിന് പിന്നാലാര്
മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം ടേക്ക് ഓഫിനും മികച്ച നടിക്കുള്ള പുരസ്‌ക്കാരം പാര്‍വ്വതിക്കും നല്‍കാനുള്ള തീരുമാനം അവസാന നിമിഷം അട്ടിമറിക്കപ്പെട്ടു എന്നാണ് വിനോദ് മങ്കരയുടെ വെളിപ്പെടുത്തല്‍. പാര്‍വ്വതിയേയും ടേക്ക് ഓഫിനേയും പിന്തുണച്ചാണ് അവസാന നിമിഷം വരെ എല്ലാവരും നിലപാടെടുത്തത് എന്നും അവസാന നിമിഷം അതെങ്ങനെ മാറിയെന്നത് വരും ദിവസങ്ങളില്‍ അറിയേണ്ട കാര്യമാണ് എന്നും വിനോദ് മങ്കര പറയുന്നു. മികച്ച നടിക്കുള്ള പട്ടികയില്‍ ശ്രീദേവി ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. ശേഖര്‍ കപൂറിന്റെ ആദ്യ ചിത്രത്തിലെ നായിക ആയത് കൊണ്ടാണോ അതോ സര്‍ക്കാരില്‍ നിന്നും ഇടപെടല്‍ നടന്നത് കൊണ്ടാണോ പുരസ്‌ക്കാരം അട്ടിമറിക്കപ്പെട്ടത് എന്ന് അറിയില്ലെന്നും വിനോദ് മങ്കര പറഞ്ഞു. പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് അട്ടിമറി നടന്നത് മനസ്സിലായതെന്നും വിനോദ് മങ്കര വ്യക്തമാക്കുന്നു.