നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ നയം സ്വാഗതം ചെയ്ത് ശശി തരൂര്‍; പക്ഷേ... എന്തുകൊണ്ട് അങ്ങനെ...
ദില്ലി: കേന്ദ്രമന്ത്രിസഭാ യോഗം കഴിഞ്ഞദിവസം അംഗീകാരം നല്‍കിയ ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി ഇക്കാര്യത്തില്‍ സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സുപ്രധാനമായ ചില ചോദ്യങ്ങളും ശശി തരൂര്‍ ഉന്നയിച്ചു. ഇതാകട്ടെ, ദേശീയ വിദ്യാഭ്യാസ നയം പ്രായോഗിക വല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.
രാജ്യത്തെ വിദ്യാഭ്യാസ രീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായില്ലെങ്കിലും ഏറെ കുറെ പരിഗണിച്ചുവെന്ന് ആര്‍എസ്എസ് വ്യക്തമാക്കിയിരിക്കെയാണ് ശശി തരൂരിന്റെ പ്രതികരണം. വിശദാംസങ്ങള്‍ ഇങ്ങനെ...
ശശി തരൂര്‍ മുന്‍ വകുപ്പ് മന്ത്രി
വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്നു യുപിഎ സര്‍ക്കാരില്‍ ശശി തരൂരിന്. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കിയ ദേശീയ വിദ്യാഭ്യാസ നയം 2020നെ ശശി തരൂര്‍ സ്വാഗതം ചെയ്തു.
എന്തുകൊണ്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നില്ല
ദേശീയ വിദ്യാഭ്യാസ നയം എന്തുകൊണ്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന് ശശി തരൂര്‍ ചോദിച്ചു. മന്ത്രിസഭ അംഗീകരിച്ച ശേഷം ഘട്ടങ്ങളായി നടപ്പാക്കുമെന്നാണ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്. എന്നാല്‍ പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട രേഖ ചര്‍ച്ച ചെയ്യാത്ത കാര്യമാണ് തരൂര്‍ ചൂണ്ടിക്കാട്ടുന്നത്.
ഫണ്ട് തീരെ കുറവ്
നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച ചില നിര്‍ദേശങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയത്തിലുണ്ട്. എങ്ങനെയാണ് ഈ നയം നടപ്പാക്കുക എന്ന് തരൂര്‍ ചോദിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന ഫണ്ട് തീരെ കുറവാണെന്ന കാര്യവും തരൂര്‍ ചൂണ്ടിക്കാട്ടി.
വെല്ലുവിളി മുന്നിലുണ്ട്
1986ലെ ദേശീയ വിദ്യാഭ്യാസ നയമാണ് രാജ്യം ഇതുവരെ തുടരുന്നത്. 21ാം നൂറ്റാണ്ടിന് അനിയോജ്യമായ നയം വേണമെന്ന് താന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആറ് വര്‍ഷം എടുത്തെങ്കിലും മോദി സര്‍ക്കാര്‍ ഇതിന് നടത്തിയ ശ്രമം ശ്ലാഘനയീമാണ്. എന്നാല്‍ നടപ്പാക്കുന്നത് എങ്ങനെ എന്ന കാര്യത്തിലെ വെല്ലുവിളി മുന്നിലുണ്ട് എന്നും തരൂര്‍ പറഞ്ഞു.
മോദി സര്‍ക്കാര്‍ വീണ്ടും കുറച്ചു
ജിഡിപിയുടെ ആറ് ശതമനം വിദ്യാഭ്യാസ മേഖലയ്ക്ക് ചെലവഴിക്കണമെന്ന് 1948ല്‍ തീരുമാനിച്ചതാണ്. പക്ഷേ ഇന്നുവരെ അതിന് സാധിച്ചിട്ടില്ല. പല സര്‍ക്കാരുകളും ശ്രമം നടത്തിയപ്പോഴും ധനമന്ത്രാലയം തടസം നില്‍ക്കുകയായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ ചെലവഴിക്കല്‍ കഴിഞ്ഞ ആറ് വര്‍ഷമായി വീണ്ടും ഇടിഞ്ഞിരിക്കുകയാണ്. എങ്ങനെ 6 ശതമാനം എത്തുമെന്നും തരൂര്‍ ചോദിക്കുന്നു.
Recommended Video
ലക്ഷം പേരില്‍ 15 ഗവേഷകര്‍
2008ല്‍ ജിഡിപിയുടെ 0.84 ശതമാനമാണ് ഗവേഷണ കാര്യങ്ങളിലെ നിക്ഷേപം. ഇത് 2018 ആയപ്പോള്‍ 0.6 ശതമാനമായി കുറഞ്ഞു. ഒരു ലക്ഷം പേരില്‍ 15 ഗവേഷകര്‍ എന്നതാണ് നിലവിലെ ഇന്ത്യയുടെ കണക്ക്. ചൈനയില്‍ ഇത് 111 പേര്‍ ആണ് എന്നും വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ചെലവഴിക്കണമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രാലയത്തിന്റെ പേര് മാറ്റി
21ാം നൂറ്റാണ്ടിനുള്ള വിദ്യാഭ്യാസ നയത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത് എന്നാണ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞത്. രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ 34 വര്‍ഷത്തിന് ശേഷമാണ് മാറ്റം വരുത്തുന്നത് എന്നതാണ് എടുത്തുപറയേണ്ടത്. മാനവവിഭവ ശേഷി മന്ത്രായത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കി മാറ്റുകയും ചെയ്തു.
സ്‌കൂള്‍ പഠന കാലം മാറും
വൊക്കേഷണല്‍ വിദ്യാഭ്യാസം-അല്ലാത്തവ എന്നിങ്ങനെയുള്ള തരംതിരിവ് പുതിയ നയത്തില്‍ ഉണ്ടാകില്ല. മൂന്ന് വയസ് മുതല്‍ 18 വയസ് വരെയാണ് സ്‌കൂള്‍ പഠന കാലം. വൊക്കേഷണല്‍ പഠനം ആറാം ക്ലാസ് മുതല്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പഠന രീതിയായിരിക്കും കൂടുതലുണ്ടാകുക. മാതൃഭാഷയിലുള്ള പഠനവും നിര്‍ദേശങ്ങളും അഞ്ചാം ക്ലാസ് വരെയുണ്ടാകും.
പ്രത്യേക സമിതി
ബിരുദ കോഴ്‌സുകള്‍ പാതി വഴിയില്‍ നിര്‍ത്തിയവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പഠിക്കുമ്പോള്‍ ബാക്കി പഠിച്ചാല്‍ മതിയാകും. ആദ്യം മുതല്‍ പഠിക്കണമെന്നില്ല. പുതിയ അഡ്മിഷന്‍ എടുക്കേണ്ടതുമില്ല. എംഫില്‍ കോഴ്‌സ് ഒഴിവാക്കും. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയന്ത്രിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. ഈ സമിതിക്ക് കീഴിലാകും രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുക.
വിമര്‍ശനം ഉയരുന്നു
പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൊതുവായ മാനദണ്ഡം നടപ്പാക്കും. ഇ-കോഴ്‌സുകള്‍ പ്രാദേശിക ഭാഷയിലുമുണ്ടാകും. വിദ്യാര്‍ഥികളില്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കുന്ന തരത്തിലാകും പരീക്ഷകള്‍. അധ്യാപകര്‍, സഹപാഠികള്‍ എന്നിവര്‍ക്കെല്ലാം വിദ്യാര്‍ഥിയുടെ മാര്‍ക്ക് കണക്കാക്കുന്നതില്‍ പങ്കുണ്ടാകും. എന്നാല്‍ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന രീതിയിലാണ് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതെന്ന് വിമര്‍ശനമുണ്ട്.