പുതിയ വിദ്യാഭ്യാസ നയം: സ്കൂള്‍ പഠനം മൂന്ന് വയസ് മുതല്‍ 18 വരെ, സമ്പൂര്‍ണ വിവരങ്ങള്‍
ദില്ലി: പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്കി. ഉന്നത വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റം വരുത്തുന്നതാണ് പുതിയ നയം. പാഠ്യേതര വിഷയങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്കുന്നു എന്നതാണ് പ്രത്യേകത. 21ാം നൂറ്റാണ്ടിനുള്ള വിദ്യാഭ്യാസ നയത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് ഇക്കാര്യം വിശദീകരിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ 34 വര്‍ഷത്തിന് ശേഷമാണ് മാറ്റം വരുത്തുന്നത് എന്നതാണ് എടുത്തുപറയേണ്ടത്. മാനവവിഭവ ശേഷി മന്ത്രായത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കി മാറ്റുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ...
വൊക്കേഷണല്‍ പഠനം ആറാം ക്ലാസ് മുതല്‍
വൊക്കേഷണല്‍ വിദ്യാഭ്യാസം-അല്ലാത്തവ എന്നിങ്ങനെയുള്ള തരംതിരിവ് പുതിയ നയത്തില്‍ ഉണ്ടാകില്ല. മൂന്ന് വയസ് മുതല്‍ 18 വയസ് വരെയാണ് സ്കൂള്‍ പഠന കാലം. വൊക്കേഷണല്‍ പഠനം ആറാം ക്ലാസ് മുതല്‍ ആരംഭിക്കും.
Recommended Video
പാഠ പുസ്തകങ്ങള്‍ മാത്രമല്ല
പാഠ്യേതര വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന പഠന സമ്പ്രദായമാണ് നടപ്പാക്കുക. വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പഠന രീതിയായിരിക്കും കൂടുതലുണ്ടാകുക. പാഠ പുസ്തകങ്ങളെ മാത്രം ആശ്രയിച്ച് പരീക്ഷ എഴുതി വിജയിക്കാന്‍ പറ്റില്ലെന്ന ചുരുക്കം. മാതൃഭാഷയിലുള്ള പഠനവും നിര്‍ദേശങ്ങളും അഞ്ചാം ക്ലാസ് വരെയുണ്ടാകും.
പാതി വഴിയില്‍ നിര്‍ത്തിയവര്‍ക്ക്
ബിരുദ കോഴ്സുകള്‍ പാതി വഴിയില്‍ നിര്‍ത്തിയവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പഠിക്കുമ്പോള്‍ ബാക്കി പഠിച്ചാല്‍ മതിയാകും. ആദ്യം മുതല്‍ പഠിക്കണമെന്നില്ല. പുതിയ അഡ്മിഷന് എടുക്കേണ്ടതുമില്ല. എംഫില്‍ കോഴ്സ് ഒഴിവാക്കും.
പ്രത്യേക സമിതി
എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയന്ത്രിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. ഈ സമിതിക്ക് കീഴിലാകും രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുക. അതേസമയം, നിയമം, മെഡിക്കല്‍ പഠന സ്ഥാപനങ്ങള്‍ ഈ സമിതിക്ക് കീഴില്‍ വരില്ല.
മാര്‍ക്ക് കണക്കാക്കുന്നത് ഇങ്ങനെ
പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൊതുവായ മാനദണ്ഡം നടപ്പാക്കും. ഇ-കോഴ്സുകള്‍ പ്രാദേശിക ഭാഷയിലുമുണ്ടാകും. വിദ്യാര്‍ഥികളില്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കുന്ന തരത്തിലാകും പരീക്ഷകള്‍. അധ്യാപകര്‍, സഹപാഠികള്‍ എന്നിവര്‍ക്കെല്ലാം വിദ്യാര്‍ഥിയുടെ മാര്‍ക്ക് കണക്കാക്കുന്നതില്‍ പങ്കുണ്ടാകും.
ശശികല ജയില്‍ മോചിതയാകുന്നു... ബിജെപിക്കൊപ്പം ചേരുമോ? തമിഴ്നാട് രാഷ്ട്രീയം കലങ്ങിമറിയും