ഫഹദും പാർവ്വതിയുമടങ്ങുന്ന നട്ടെല്ലുള്ള 68 പേർ! യേശുദാസിനേയും ജയരാജിനേയും ഓർത്ത് ലജ്ജിക്കുന്നു!
ദില്ലി: 140 ദേശീയ പുരസ്ക്കാര ജേതാക്കളിൽ പതിനൊന്ന് പേർക്ക് മാത്രം എന്തുകൊണ്ട് രാഷ്ട്രപതി പുരസ്കാരം നൽകുന്നുവെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കേന്ദ്ര സർക്കാരിനോ മന്ത്രി സ്മൃതി ഇറാനിക്കോ ഇല്ല. പകരം പ്രൊട്ടോക്കോൾ പ്രകാരം ഒരു മണിക്കൂറിൽ കൂടുതൽ രാഷ്ട്രപതിക്ക് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നാണ് കേന്ദ്രം ഉയർത്തുന്ന വാദം. അതുകൊണ്ടാണത്രേ മറ്റ് പുരസ്ക്കാരങ്ങൾ സ്മൃതി ഇറാനി വിതരണം ചെയ്യുന്നത്.
സ്വാഭാവികമായും ഉയരുന്ന മറ്റൊരു ചോദ്യം 2014ൽ മോദി സർക്കാർ ഉണ്ടായതിന് ശേഷമാണോ രാജ്യത്ത് രാഷ്ട്രപതിയും പ്രൊട്ടോക്കോളും ദേശീയ പുരസ്ക്കാരവിതരണവും ഉണ്ടായത് എന്നതാണ്. ഇതുവരെയും എല്ലാ പുരസ്ക്കാരങ്ങളും രാഷ്ട്രപതിയാണ് വിതരണം ചെയ്തിരുന്നത്. ഇത്തവണ മാത്രമാണ് പരിഷ്ക്കാരമെന്ന പേരിലെ വിവേചനം. അതിനെയാണ് 68ഓളം സിനിമാ പ്രവർത്തകർ ചോദ്യം ചെയ്തിരിക്കുന്നതും. നട്ടെല്ലുള്ള ഈ നിലപാടിന് സിനിമാ രംഗത്ത് നിന്നും വൻ പിന്തുണയാണ് ലഭിക്കുന്നത്. ചടങ്ങിൽ പങ്കെടുത്ത ജയരാജിനും യേശുദാസിനുമെതിരെ പ്രതിഷേധ ശബ്ദവും ഉയരുന്നു.
നട്ടെല്ലുള്ള ചിലർ
മലയാളത്തിൽ നിന്നും പാർവ്വതിയും ഫഹദ് ഫാസിലും ദിലീപ് പോത്തനും അടങ്ങുന്ന ഒരു വിഭാഗം ജേതാക്കളാണ് ദേശീയ പുരസ്ക്കാര വിതരണ ചടങ്ങിൽ നിന്നും വിട്ടുനിന്നിരിക്കുന്നത്. ചടങ്ങിന് മുൻപ് തീരുമാനം മാറ്റണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് ഇവർ നൽകിയ കത്ത് പരിഗണിക്കപ്പെട്ടില്ല. ജൂറി ചെയർമാനായ ശേഖർ കപൂർ നടത്തിയ മധ്യസ്ഥ ചർച്ചയും പരാജയപ്പെട്ടു. ഇതോടെ സർക്കാർ പരിപാടിയുമായി മുന്നോട്ട് പോയി. പ്രതിഷേധക്കാർ വേദിക്ക് പുറത്ത് പ്രതിഷേധം അറിയിക്കുകയും ചെയ്തു.
അഭിനന്ദനവും വിമർശനവും
അതേസമയം പ്രതിഷേധക്കാരുടെ കത്തിൽ ഒപ്പിട്ട യേശുദാസും ജയരാജും ചടങ്ങിൽ പങ്കെടുക്കുകയും പുരസ്ക്കാരം വാങ്ങുകയും ചെയ്തു. സ്മൃതി ഇറാനിയിൽ നിന്നാണ് ജയരാജ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്. ഇതിനെതിരെ സിനിമാ രംഗത്ത് നിന്നും കടുത്ത വിമർശനം ഉയർന്ന് വരികയാണ്. ഇവരുടേത് നട്ടെല്ല് ഇല്ലാത്ത നിലപാടായിപ്പോയി എന്നാണ് പരക്കെ ഉയർന്ന് വരുന്ന ആക്ഷേപം. അതേസമയം നിലപാടിൽ വെള്ളം ചേർക്കാത്ത ഫഹദിനേയും പാർവ്വതിയേയും അഭിനന്ദിക്കുകയും ചെയ്യുന്നു.
യേശുദാസിനേയും ജയരാജിനേയും ഓര്‍ത്ത് ലജ്ജിക്കുന്നു
ദേശീയ പുരസ്‌ക്കാരം സ്വീകരിക്കാന്‍ പോയ യേശുദാസിനേയും ജയരാജിനേയും ഓര്‍ത്ത് ലജ്ജിക്കുന്നു എന്നാണ് സംവിധായകന്‍ സിബി മലയില്‍ പ്രതികരിച്ചത്. കലാകാരന്മാരുടെ ആത്മാഭിമാനം പണയം വെയ്ക്കാന്‍ തയ്യാറാകാത്ത സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനമെന്നും സിബി മലയില്‍ പ്രതികരിച്ചു. സംഭവം ദൗര്‍ഭാഗ്യകരമെന്നാണ് സംവിധായകനായ കമലിന്റെ പ്രതികരണം.
ബിജെപി മന്ത്രിയുടെ അവാർഡ് വേണ്ട
ഏതെങ്കിലും ഒരു ബിജെപി മന്ത്രിയുടെ കയ്യിൽ നിന്നും ദേശീയ ചലച്ചിത്ര അവാർഡ് സ്വീകരിക്കരുതെന്ന നിലപാടിൽ ഞാൻ ഉൾപ്പെടുന്ന 66 പുരസ്‌കാര ജേതാക്കൾ ചടങ്ങ് ബഹിഷ്കരിച്ചു എന്നാണ് കഥേതര വിഭാഗത്തിൽ മികച്ച ആന്ത്രോപ്പോളജി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ദ സ്ലേവ് ജെനസിസിന്റെ സംവിധായകനായ അനീസ് കെ മാപ്പിള പ്രതികരിച്ചത്. സ്മൃതി ഇറാനിയെക്കൊണ്ട് പുരസ്‌ക്കാരം വിതരണം ചെയ്യിക്കുന്ന തീരുമാനം വിചിത്രമാണെന്ന് പുരസ്‌ക്കാര ജേതാവായ വിസി അഭിലാഷ് പ്രതികരിച്ചു. രാഷ്ട്രപതിയില്‍ നിന്നും പുരസ്‌ക്കാരം സ്വീകരിക്കുക എന്നത് ജേതാക്കളുടെ അവകാശമാണെന്നും ഈ പ്രതിഷേധം ഭാവിയിലേക്ക് കൂടിയുള്ളതാണെന്നും വിസി അഭിലാഷ് പ്രതികരിച്ചു.
ചതിയും വഞ്ചനയും
എല്ലാ വിഷയത്തിലും ചതിയും വഞ്ചനയും ഉണ്ടാകുമല്ലോ എന്നാണ് യേശുദാസും ജയരാജും അവാര്‍ഡ് സ്വീകരിച്ചതിനെ കുറിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ദില്ലിയില്‍ പ്രതികരിച്ചത്. പരിപാടി ബഹിഷ്‌ക്കരിക്കുന്ന കാര്യം യേശുദാസിനെ കൃത്യമായി അറിയിച്ചിരുന്നു. ആ കത്ത് വായിച്ച് കേള്‍പ്പിച്ചിരുന്നുവെന്നും പങ്കെടുക്കുന്നില്ല എന്ന കാര്യം കൃത്യമായി ദാസേട്ടനെ അറിയിച്ചിരുന്നുവെന്നും ഭാഗ്യലക്ഷ്മി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നട്ടെല്ല് പണയം വെക്കാത്ത കലാകാരന്മാർ
സ്‌മൃതി ഇറാനിയിൽ നിന്നും പുരസ്കാരം വാങ്ങാനല്ല ഞങ്ങൾ എത്തിയത് എന്ന് എഴുതി ഒപ്പിട്ടു കൊടുത്ത ആ 69 പേരാണ് കലാകാരന്മാർ. നട്ടെല്ല് പണയം വെക്കാത്ത കലാകാരന്മാർ. (പ്രിയ മാധ്യമങ്ങളെ ആ ആർജ്ജവത്തിന്റെ പൊലിമ നിങ്ങൾ താരങ്ങൾക്ക് മാത്രമായി ചുരുക്കി വാർത്ത നൽകാതിരിക്കുക. ആ താരവും ഈ താരവും അവാർഡ് ചടങ്ങിൽ പങ്കെടുക്കില്ല എന്ന തരത്തിൽ വാർത്ത നൽകി ഈ മഹത്തായ നിമിഷത്തെയും താര ശോഭ വെച്ച് വാർത്ത നൽകി അപമാനിക്കരുത്. ഇത് 69 കലാകാരന്മാരും ചേർന്ന് എടുത്ത തീരുമാനം ആണ്. ആ 69 പേരെയും നിങ്ങൾ അനുമോദിക്കൂ..അംഗീകരിക്കൂ..) എന്നാണ് ഡോ. ബിജുവിന്റെ പ്രതികരണം.
നിലപാട് പ്രതിഷേധാത്മകം
കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാത്മകമാണ് എന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ പ്രതികരണം. ദേശീയ പുരസ്‌ക്കാര ജേതാക്കളായ കലാകാരന്മാരെ അനാദരിക്കുക മാത്രമല്ല നിന്ദിക്കുകയും കൂടിയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ നിരുത്തരവാദപരമായും അധിക്ഷേപാര്‍ഹമായ വിധത്തിലുമാണ് ബിജെപി സര്‍ക്കാര്‍ പെരുമാറിക്കൊണ്ടിരിക്കുന്നതെന്നും എംഎ ബേബി പ്രതികരിച്ചു.
പ്രതിഷേധമിരമ്പി ദേശീയ പുരസ്കാര വിതരണ വേദി.. സ്മൃതി ഇറാനിയെ ബഹിഷ്കരിച്ച് 68 ജേതാക്കൾ
ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് സാധ്വി സരസ്വതി.. കേരളത്തെ രാമരാജ്യമാക്കുമെന്ന് വെല്ലുവിളി!