മെഡിക്കൽ ബിൽ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടു; ഡോക്ടർമാർ സമരം നിർത്തിവച്ചു...
ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ ഡോക്ടർമാരുടെ പ്രതിഷേധമുയർന്നതോടെയാണ് കേന്ദ്രസർക്കാർ പ്രതിരോധത്തിലായത്.
ദില്ലി/തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ലോക്സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടു. ബജറ്റ് സമ്മേളനത്തിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കണമെന്ന വ്യവസ്ഥയിലാണ് ബിൽ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടത്. ബിൽ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടതോടെ ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം നിർത്തിവച്ചു.
ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ ഡോക്ടർമാരുടെ പ്രതിഷേധമുയർന്നതോടെയാണ് കേന്ദ്രസർക്കാർ പ്രതിരോധത്തിലായത്. പ്രതിപക്ഷവും ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കൽ ബിൽ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടാൻ ലോക്സഭയിൽ തീരുമാനമായത്.
ബിൽ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടതോടെ രാജ്യവ്യാപകമായി ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം നിർത്തിവച്ചു. തിരുവനന്തപുരം രാജ്ഭവന് മുന്നിൽ ഐഎംഎ നടത്തിവന്ന നിരാഹരസമരവും നിർത്തിവച്ചിട്ടുണ്ട്. ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിലെ വ്യവസ്ഥകൾ പാവപ്പെട്ട വിദ്യാർത്ഥികളുടെ എംബിബിഎസ് പഠനം അസാദ്ധ്യമാക്കുമെന്നാണ് ഐഎംഎയുടെ പരാതി.
25 കോടിയുടെ ലഹരിമരുന്നുമായി ഫിലിപ്പീൻ യുവതി കൊച്ചിയിൽ പിടിയിലായി! സാവോപോളോയിൽ നിന്ന് കേരളത്തിലേക്ക്
കോന്നിയിൽ വിചിത്രമായ ആത്മഹത്യ! ഇലട്രിക് വയറുകൾ കൊണ്ട് ബന്ധിച്ചു, വായിൽ തുണി തിരുകി...
മെഡിക്കൽ സീറ്റുകളിലെ ഫീസ് നിയന്ത്രിക്കുന്നതിൽ സർക്കാരിനുള്ള അധികാരം വെട്ടിക്കുറയ്ക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. എന്നാൽ ഈ നടപടിയിലൂടെ അഴിമതി വളരുമെന്നും, വിദ്യാഭ്യാസനിലവാരം താഴുമെന്നും ഐഎംഎ കുറ്റപ്പെടുത്തുന്നു. ബ്രിഡ്ജ് കോഴ്സ് പാസായവർക്ക് അലോപ്പതി ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യാമെന്നും മെഡിക്കൽ ബില്ലിൽ വ്യവസ്ഥയുണ്ട്. ആയുഷ് ശാക്തീകരണത്തിന്റെ മറവിൽ ആധുനിക വൈദ്യശാസ്ത്രത്തെ തകർക്കാനുള്ള നീക്കമാണ് ഈ വ്യവസ്ഥയിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് ഐഎംഎയുടെ ആരോപണം. മറ്റു വൈദ്യമേഖലയിലുള്ളവരെ എംബിബിഎസ് ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഐഎംഎ ഭാരവാഹികൾ പറഞ്ഞു.
മെഡിക്കൽ ബിൽ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയാണ് അലോപ്പതി ഡോക്ടർമാർ ചൊവ്വാഴ്ച മെഡിക്കൽ ബന്ദിന് ആഹ്വാനം ചെയ്തത്. സർക്കാർ ആശുപത്രികളിൽ ഒരു മണിക്കൂർ ഒപി ബഹിഷ്ക്കരണവുമുണ്ടായി. സ്വകാര്യ പ്രാക്ടീസ് ഉൾപ്പെടെ നിർത്തിവച്ചാണ് അലോപ്പതി ഡോക്ടർമാർ സമരത്തിൽ പങ്കെടുത്തത്.