ബുധനാഴ്ച കേരളം നിശ്ചലമാകും; കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും, പണിമുടക്ക് ഹർത്താലാകുമെന്ന് സമര സമിതി!
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബുധനാഴ്ച നടക്കുന്ന ദേശീയ പണിമുടക്ക് കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്ന് സംയുക്ത സമരസമതി. 24 മണിക്കൂർ പണിമുടക്കിനാണ് തൊഴിലാളി സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. 44 തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്ത് നാല് പുതിയ തൊഴിൽ കോഡുകൾ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെയാണ് തൊഴിലാളി പ്രതിഷേധം.
സർക്കാർ, അർദ്ധ സർക്കാർ, ബാങ്കിംഗ്, മറ്റ് സർവ്വീസ് മേഖലകള്‍ തുടങ്ങിയവയെല്ലാം പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിൽ പണിമുടക്ക് ഹർത്താലായി മാറുമെന്നാണ് റിപ്പോർട്ട്. പ്രതിമാസ മിനിമം വേതനം 21,000 രൂപയാക്കണമെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നു. രാജ്യ വ്യാപക പണിമുടക്കിൽ പകുതിയോളം സംസ്ഥാനങ്ങൾ നിശ്ചലമാകുമെന്നാണ് സംയുക്ത സമര സമിതിയുടെ അവകാശ വാദം.
സിഐടിയു,ഐഎൻടിയുസി, എഐടിയുസി, എസ്ടിയു ,യുടിയുസി ,സേവ അടക്കം 19 സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. ബിഎംഎസ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും. അവശ്യസർവീസ്, ആശുപത്രി, വിനോദസഞ്ചാര മേഖല, ശബരിമല തീർത്ഥാടനം എന്നിവയെ പണിമുടക്കനുകൂലികൾ തടയില്ല. വ്യാപാര സ്ഥാപനങ്ങൾക്കൊപ്പം ഷോപ്പിംഗ് മാളുകളോടും പണിമുടക്കിൽ സഹകരിക്കാൻ സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.