ജനത്തിന് അവരുടെ അധികാരം തിരികെ കിട്ടും, നിർണായക നീക്കവുമായി സിദ്ധു, സോണിയയെ കണ്ടതിന് പിന്നാലെ
ഭോപ്പാൽ; ആറ് തവണ എംപിയും നാല് തവണ മന്ത്രിയുമായ ജ്യോതിരാദിത്യ സിംഗ് ബിജെപിയിലേക്ക് പോയത് പാർട്ടിയെ കനത്ത പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. സിന്ധ്യയുടെ കൂറുമാറ്റത്തോടെ 21 ഓളം എംഎൽഎമാർ രാജിവെച്ചിരുന്നു. ഇതോടെ സർക്കാർ ഏത് നിമിഷവും താഴെ വീണേക്കുമെന്ന അവസ്ഥയിലാണ്. അതേസമയം ഇനിയും ദേശീയ തലത്തിൽ നിരവധി നേതാക്കൾ സിന്ധ്യയുടെ പാത സ്വീകരിച്ച് പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്.
എന്നാൽ കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ് പഞ്ചാബിൽ നിന്നും പുറത്തുവരുന്നത്. 9 മാസക്കാലത്തെ 'അജ്ഞാത വാസം' അവസാനിപ്പിച്ച് മുൻ മന്ത്രി കൂടിയായ നവജ്യോത് സിംഗ് സിദ്ധു കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ്. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നിർണായകമായ ചുവടുകൾക്ക് ഒരുങ്ങുകയാണ് സിദ്ധു. വിശദാംശങ്ങളിലേക്ക്
സിദ്ധു -അമരീന്ദർ തർക്കം
2017ല്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് എത്തിയ നേതാവാണ് മുന്‍ ക്രിക്കറ്റര്‍ കൂടിയായ നവജ്യോത് സിംഗ് സിദ്ധു. പാര്‍ട്ടിയില്‍ രാഹുല്‍ ഗാന്ധിയുടെ ഗുഡ് ബുക്കില്‍ ഇടം പിടിച്ച നേതാക്കളില്‍ ഒരാളു കൂടിയാണ് അദ്ദേഹം. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്നായിരുന്നു സിദ്ധു 2019 ജുലൈയിൽ മന്ത്രിസഭയിൽ നിന്നും രാജിവെച്ചത്.
ഏറ്റെടുത്തില്ല
തദ്ദേശ വകുപ്പിന് പകരമായി ഊർജ്ജ വകുപ്പിന്റെ ചുമതല സിദ്ധുവിന് നൽകിയെങ്കിലും അദ്ദേഹം അത് ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലൊണ് മന്ത്രിസഭയിൽ നിന്നും രാജിവെച്ചത്. അതേസമയം രാജിക്ക് പിന്നാലെ സിദ്ധു രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. അതിനിടെ ദില്ലി തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ സിദ്ധുവിനെ മുൻ നിർത്തി പഞ്ചാബ് പിടിക്കാനുള്ള ശ്രമങ്ങൾ ആം ആദ്മി സജീവമാക്കിയിരുന്നു.
കൂടിക്കാഴ്ച നടത്തി
ആപ്പിലേക്ക് ചേക്കേറിയാല്‍ സിദ്ധുവിന് മുഖ്യമന്ത്രി സ്ഥാനം വരെ നല്‍കാമെന്നായിരുന്നു ഓഫര്‍. എന്നാല്‍ അന്ന് സിദ്ധു ഇതിനോട് പ്രതികരിച്ചിരുന്നില്ല. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ സിദ്ധു ആം ആദ്മി സ്ഥാനാർത്ഥിയാകുമെന്ന ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അഞ്ജാത വാസം അവസാനിപ്പിച്ച് സിദ്ധു സോണിയാ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയത്.
പുതിയ ചാനൽ പ്രഖ്യാപിച്ചു
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പഞ്ചാബ് കോൺഗ്രസിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് സിദ്ധു. കഴിഞ്ഞ ദിവസം സിദ്ധു തന്റെ പുതിയ യുട്യൂബ് ചാനൽ പ്രഖ്യാപിച്ചു. ജീതേഗാ പഞ്ചാബ് (പഞ്ചാബ് വിജയിക്കും) എന്ന പേരിലുള്ള ചാനൽ നവോത്ഥാനത്തിനും പുനരുജ്ജീവനത്തിനും സാധിക്കുന്ന വേദിയായിരിക്കുമെന്ന് സിദ്ധു പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പ്
2022 ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് സിദ്ധുവിന്റെ നീക്കങ്ങൾ എന്നത് ശ്രദ്ധേയമാണ്. അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സര്‍ക്കാര്‍ മാര്‍ച്ച് 16ന് മൂന്ന് വര്‍ഷം തികയ്ക്കാൻ പോകുന്ന സന്ദർഭത്തിൽ കൂടിയാണ് സിദ്ധുവിന്റെ പുതിയ ചാനൽ പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാവരേയും ക്ഷണിക്കുന്നു
സിദ്ധു തന്റെ സ്വന്തം ചാനൽ യുട്യൂബിൽ തുടങ്ങിയിരിക്കുകയാണ്. പഞ്ചാബിലെ ജനങ്ങളുമായി അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുന്നതിന് വേണ്ടിയാണ് ഇത്, സിദ്ധുവിന്റെ ഓഫീസിൽ നിന്നും പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സംവാദങ്ങൾക്കും ആശയങ്ങൾ പങ്കുവെയ്ക്കാനും എല്ലാതരം ചിന്താഗതിക്കാരേയും ക്ഷണിക്കുകയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
നവീകരിച്ച പഞ്ചാബ്
9 മാസങ്ങൾക്ക് ശേഷം സ്വയം നവീകരണത്തിന് വിധേയമായി അദ്ദേഹം എത്തിയിരിക്കുകയാണ്. പഞ്ചാബിലെ പുകയുന്ന പ്രശ്നങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും. നവീകരിച്ച പഞ്ചാബിനെ വാർത്തെടുക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം, പ്രസ്താവനയിൽ പറയുന്നു. നാല് മിനിറ്റ് ദൈർഘ്യമുളള വീഡിയോയും സിദ്ധു പങ്കുവെച്ചിട്ടുണ്ട്.
അധികാരം ചുരുങ്ങി പോകുന്നു
പഞ്ചാബിലെ വോട്ടർമാർ നേതാക്കൾക്ക് നൽകിയ അധികാരം നാലോ അഞ്ചോ ആളുകളിൽ മാത്രം ഒതുങ്ങരുതെന്ന് താൻ മനസിലാക്കിയതായി .ജനങ്ങൾക്ക് അവരുടെ അധികാരം തിരിച്ച് കിട്ടും. വസ്തുതകൾ വളച്ചൊടിക്കാതെ ജനങ്ങളിലേക്ക് സത്യം മാത്രമേ തന്റെ ചാനലിലൂടെ എത്തുകയുള്ളൂവെന്നും സിദ്ധു പറഞ്ഞു.സംസ്ഥാന ഭരണ സംവിധാനത്തിനെതിരെ സംസ്ഥാനത്തെ ചില കോൺഗ്രസ് എംഎൽഎമാർ കടുത്ത വിമർശനം ഉയർത്തുന്നതിനിടെയാണ് സിദ്ധു തന്റെ ചാനല് അവതരിപ്പിച്ചിരിക്കുന്നത്.