ദില്ലി കോൺഗ്രസ് തലപ്പത്തേക്ക് അപ്രതീക്ഷിത എൻട്രി, പ്രവർത്തിച്ചത് പ്രിയങ്ക ഗാന്ധിയുടെ ബുദ്ധി!
ദില്ലി: ഷീല ദീക്ഷിതിന്റെ മരണത്തോടെ നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ് ദില്ലിയിലെ കോണ്‍ഗ്രസ്. ദില്ലി അധ്യക്ഷ പദവിയില്‍ ഇരിക്കവേയാണ് ഷീല ദീക്ഷിതിന്റെ മരണം. രാജ്യതലസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തിരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കഴിഞ്ഞു.
എന്നാല്‍ പുതിയ അധ്യക്ഷനില്ലാതെ കോണ്‍ഗ്രസ് പ്രതിസന്ധിയിലാണ്. അതിനിടെ പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും അമരീന്ദര്‍ സിംഗിനോട് ഉടക്കി പുറത്ത് വന്ന നവജ്യോത് സിംഗ് സിദ്ധുവിനെ ദില്ലി കോണ്‍ഗ്രസ് തലപ്പത്ത് നിയോഗിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ദില്ലി കോൺഗ്രസ് തലപ്പത്തേക്ക്
ദില്ലി കോണ്‍ഗ്രസ് വിഭാഗീയത അടക്കമുളള സംഘടനാ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോഴാണ് അധ്യക്ഷയായ ഷീല ദീക്ഷിതിന്റെ മരണം. പാര്‍ട്ടിയെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ ഷീല ദീക്ഷിതിനോളം ജനപ്രീതിയുളള ഒരു നേതാവിനെ തന്നെ വേണം ദില്ലി കോണ്‍ഗ്രസിന്. ദില്ലി കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്മാരായ ജെപി അഗര്‍വാള്‍, മുന്‍ കേന്ദ്രമന്ത്രി കൂടിയായ അജയ് മാക്കന് എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്ന് വന്നിരുന്നത്. മുന്‍ ദില്ലി നിയമസഭാ സ്പീക്കര്‍ സുഭാഷ് ചോപ്ര, അരവിന്ദര്‍ സിംഗ് ലൗവ്ലി എന്നിവരുടെ പേരുകളും പരിഗണിക്കപ്പെട്ടിരുന്നു.
പ്രിയങ്കയുമായി കൂടിക്കാഴ്ച
എന്നാൽ അപ്രതീക്ഷിതമായാണ് ആ സ്ഥാനത്തേക്ക് സിദ്ധുവിന്റെ പേര് ഉയർന്ന് വന്നിരിക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി അടുത്തിടെ സിദ്ദു കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ദില്ലി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ പ്രിയങ്ക സിദ്ധുവിനോട് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിദ്ധുവിന് സമയം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ശേഷം താന്‍ ഈ പുതിയ റോള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിദ്ധു പാര്‍ട്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മന്ത്രിസഭയിൽ നിന്ന് രാജി
ഗാന്ധി കുടുംബവുമായി പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് സിദ്ധു. അടുത്തിടെയാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുളള ഉടക്കിനെ തുടര്‍ന്ന് സിദ്ധു പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും രാജി വെച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ തദ്ദേശ വകുപ്പ് മുഖ്യമന്ത്രി സിദ്ധുവില്‍ നിന്നും എടുത്ത് മാറ്റിയിരുന്നു. വോട്ട് കുറയാന്‍ കാരണം വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത് ആണെന്നായിരുന്നു ആരോപണം.
സിദ്ധുവിന്റെ വരവ്
തുടര്‍ന്നാണ് അമരീന്ദറും സിദ്ധുവും തമ്മിലുളള ബന്ധം വഷളായത്. പകരം നല്കിയ ഊര്‍ജ വകുപ്പിന്റെ ചുമതല സിദ്ധു ഏറ്റെടുക്കാന്‍ തയ്യാറായില്ല. എന്ന് മാത്രമല്ല മന്ത്രിസഭയില്‍ നിന്ന് രാജി വെച്ച് പുറത്ത് പോവുകയും ചെയ്തു. നിലവില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളിലൊന്നും സിദ്ധുവില്ല. അമൃത്സറിലെ വീട്ടില്‍ തന്നെ സമയം കഴിക്കുകയാണ് സിദ്ധു. സിദ്ധുവിനെ കടന്നാക്രമിച്ചിരുന്ന പഞ്ചാബ് മന്ത്രിമാര്‍ ഇതോടെ ആക്രമണം നിര്‍ത്തിയിരിക്കുകയാണ്. സിദ്ധു വരുന്നത് ദില്ലി കോണ്‍ഗ്രസില്‍ പുതിയ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമോ എന്നാണിനി അറിയേണ്ടത്.