നവജ്യോത് സിംഗ് സിദ്ദു കോൺഗ്രസ് വിടുന്നു? 2022ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായേക്കും, ക്ഷണം ലഭിച്ചു
അമൃത്സർ: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം വലിയ പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് കടന്നു പോകുന്നത്. പൊതുതിരഞ്ഞെടുപ്പിൽ കേരളത്തെക്കൂടാതെ കോൺഗ്രസിന്റെ പ്രതീക്ഷ കാത്ത ഏക സംസ്ഥാനമാണ് പഞ്ചാബ്. തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമുണ്ടാക്കിയിട്ടും പൊട്ടിത്തെറിയുടെ വക്കിലായിരുന്നു സംസ്ഥാന നേതൃത്വം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും നവജ്യോത് സിമഗ് സിദ്ദുവും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമായതോടെയാണ് പാർട്ടി പ്രതിസന്ധിയിലായത്.
കോണ്‍ഗ്രസില്‍ ട്രെന്‍ഡ് മാറി; പ്രിയങ്കാ ഗാന്ധി അധ്യക്ഷയാകണം; കൂടുതല്‍ പ്രമുഖര്‍ രംഗത്ത്
അമരീന്ദർ സിംഗുമായി ഉടക്കിപ്പിരിഞ്ഞ നവജ്യോത് സിംഗ് സിദ്ദു കഴിഞ്ഞ ദിവസം മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അനുനയശ്രമങ്ങൾക്ക് നിൽക്കാതെ രാജി ആവശ്യം അമരീന്ദർ സിംഗ് അംഗീകരിച്ചതോടെ സിദ്ദു മന്ത്രിഭയിൽ നിന്നും പുറത്തായി. ഭാവി പരിപാടികൾ എന്താണെന്നതിനെക്കുറിച്ച് ഒന്നും വിട്ടുപറയാൻ സിദ്ദു തയാറാകുന്നില്ല. കോൺഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തമാകുന്നുണ്ട്.
രാജിവെച്ച് പുറത്തേയ്ക്ക്
അമരീന്ദർ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിൽ തുടർന്നു വന്ന ശീതയുദ്ധം ലോക്സഭ തിരഞ്ഞെടുപ്പുകൾക്ക് ശേഷം കൂടുതൽ രൂക്ഷമാവുകയായിരുന്നു. മന്ത്രിസഭാ പുനസംഘടനയിൽ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ചുമതലയിൽ നിന്നും അമരീന്ദർ സിംഗ് സിദ്ദുവിനെ മാറ്റി പകരം ഊർജ്ജ വകുപ്പ് നൽകുകയായിരുന്നു. നഗര പ്രദേശങ്ങളിൽ പാർട്ടിക്ക് വോട്ട് കുറഞ്ഞതിന്റെ കാരണം വകുപ്പിന്റെ വീഴ്ചയാണെന്നായിരുന്നു വിശദീകരണം. എന്നാൽ ഊർജ്ജ വകുപ്പിന്റെ ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ച് സിദ്ദു വിട്ടു നിന്നു. ഒടുവിൽ കഴിഞ്ഞ ജൂലൈ 14ന് ട്വിറ്ററിലൂടെ സിദ്ദു തന്റെ രാജിക്കത്ത് പുറത്ത് വിട്ടു. ദില്ലിയിലായിരുന്ന മുഖ്യമന്ത്രി അമരീന്ദർ സിംഗ് പഞ്ചാബിലേക്ക് മടങ്ങിയെത്തിയ ഉടൻ തന്നെ സിദ്ദുവിന്റെ രാജിക്കത്ത് അംഗീകരിച്ച് തുടർ നടപടികൾക്കായി ഗവർണർക്ക് കൈമാറി.
ഇനി എങ്ങോട്ട്
രാജിക്കത്ത് പുറത്ത് വിട്ടതിൽ പിന്നെ മാധ്യമങ്ങളുമായി അകലം പാലിക്കുകയായിരുന്നു സിദ്ദു. പരസ്യപ്രതികരണങ്ങളിൽ നിന്നും വിട്ടു നിന്നു. അതുകൊണ്ട് തന്നെ സിദ്ദുവിന്റെ ഭാവി പരിപാടികൾ എന്താണ് എന്നതിക്കുറിച്ച് അഭ്യൂഹങ്ങളും ശക്തമാണ്. മന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള സിദ്ദുവിന്റെ തീരുമാനം തെറ്റായിപ്പോയി എന്നാണ് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെടുന്നത്. സിദ്ദു സ്വയം രാജിവച്ചൊഴിഞ്ഞതാണ്, ഊർജ്ജ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത് അദ്ദേഹം മന്ത്രിസഭയിൽ തുടരുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ രാജ് കുമാർ വേർക അഭിപ്രായപ്പെട്ടു.
കോൺഗ്രസ് വിടുമോ?
മന്ത്രിസ്ഥാനം രാജിവെച്ചാലും സിദ്ദു കോൺഗ്രസിൽ തുടരുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. എന്നാൽ അമരീന്ദർ സിംഗിനെതിരെ ശക്തമായ ആയുധമാക്കി സിദ്ദുവിനെ ഇറക്കാൻ വിവിധ കോണുകളിൽ നിന്നും ശ്രമം നടക്കുന്നുണ്ട്. പഞ്ചാബിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെടുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് സിദ്ദുവിന്റെ രാജി അമരീന്ദർ സിംഗ് അംഗീകരിച്ചത്. ഇതോടെ അനുനയശ്രമങ്ങൾക്കുള്ള സാധ്യത മങ്ങി. പ്രിയങ്കാ ഗാന്ധിയുമായി സിദ്ദു കൂടിക്കാഴ്ച നടത്താനിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സിദ്ദു കൈമാറിയ ഒറ്റവരിയുള്ള രാജിക്കത്തിൽ മറ്റ് വിശദാംശങ്ങളൊന്നുമില്ല.
സിദ്ദുവിന് ക്ഷണം
ലോക് ഇൻസാഫ് പാർട്ടി അധ്യക്ഷൻ സിമർജിത്ത് സിംഗ് ബെയിൻസ് സിദ്ദുവിനെ പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പഞ്ചാബിൽ 2022ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സിദ്ദുവിനെ ഉയർത്തിക്കാട്ടുമെന്നാണ് വാദ്ഗാനം. എന്നാൽ പാർട്ടിയിലേക്കുള്ള ക്ഷണത്തോട് സിദ്ദു ഇതുവരെ പ്രതികരിച്ചിട്ടില്ല. 2017ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സിദ്ദു ബിജെപിയിൽ നിന്നും കോൺഗ്രസിൽ ചേർന്നത്.
അമരീന്ദറുമായി ഉടക്ക്
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനറെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പാകിസ്താൻ സൈനിക മേധാവിയെ സിദ്ദു ആലിംഗനം ചെയ്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അമരീന്ദർ സിംഗും ഇതിനെതിരെ തുറന്നടിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് സീറ്റ് നിഷേധിച്ചതാണ് അകൽച്ച വർദ്ധിപ്പിക്കാൻ ഇടയാക്കിയ മറ്റൊരു കാരണം. സീറ്റ് നിഷേധിച്ചത് അമരീന്ദർ സിംഗിന്റെ ഇടപെടലിനെ തുടർന്നാണെന്ന് സിദ്ദുവും ഭാര്യ നവജ്യോത് കൗറും ആരോപിച്ചിരുന്നു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും ദിവസങ്ങളോടം സിദ്ദു വിട്ടു നിൽക്കുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ശേഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട താര പ്രചാരകനായിരുന്നു നവജ്യോത് സിംഗ് സിദ്ദു. ക്രിക്കറ്റും സിനിമയും ഹാസ്യവും ഇടകലർത്തിയുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്ക് ആരാധകർ ഏറെയാണ്.