അവസാന ഘട്ടത്തിൽ കോൺഗ്രസിനെ വെട്ടിലാക്കി താരപ്രചാരകൻ; പ്രചാരണത്തിനിറങ്ങാതെ നവജ്യോത് സിംഗ് സിദ്ദു
അമൃത്സർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട കോൺഗ്രസിന്റെ താര പ്രചാരകനായിരുന്നു നവജ്യോത് സിംഗ് സിദ്ദു. പ്രിയങ്കാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പിന്നാലെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദുവും എത്തിയിരുന്നു. എന്നാൽ പഞ്ചാബ് ജനവിധി തേടുന്ന ഏഴാം ഘട്ടത്തിൽ കോൺഗ്രസിന് തലവേദന ആയിരിക്കുകയാണ് നവജ്യോത് സിംഗ് സിദ്ദുവിന്റെ നിലപാട്.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാവുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധം കടുപ്പിക്കുകയാണ് സിദ്ദു.
ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി!കോണ്ഗ്രസിന് ലഭിക്കുക 77-80 ഇടയില് സീറ്റ്, വന് പ്രവചനം
പ്രിയങ്കയെ കടത്തിവെട്ടി സിദ്ദു
എല്ലാ സംസ്ഥാന ഘടകങ്ങളോടും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വരേണ്ട നേതാക്കളെ നിർദ്ദേശിക്കാൻ എഐസിസി ആവശ്യപ്പെട്ടപ്പോൾ പ്രിയങ്കാ ഗാന്ധിയെ പോലും പിന്തള്ളി നവജ്യോത് സിംഗ് സിദ്ദുവിന് വേണ്ടിയാണ് സംസ്ഥാന ഘടകങ്ങൾ മുറവിളി കൂട്ടിയത്. ക്രിക്കറ്റും, സിനിമയും, രാഷ്ട്രീയവും എല്ലാം ഇടകലർത്തി ആൾക്കൂട്ടത്തെ ആവേശത്തിലാക്കുന്ന സിദ്ദുവിന്റെ പ്രസംഗങ്ങൾക്ക് ആരാധകർ ഏറെയാണ്. അതുകൊണ്ട് തന്നെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ പോലും സിദ്ദു പ്രചാരണത്തിന് എത്തണമെന്നാണ് ആവശ്യപ്പെട്ടത്.
അതൃപ്തി
ഭാര്യ നവജ്യോത് സിംഗ് കൗറിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കടുത്ത അതൃപ്തിയിലായിരുന്നു നവജ്യോത് സിംഗ് സിദ്ദു. ഛണ്ഡീഗഡിൽ നവജ്യോത് കൗർ സ്ഥാനാർത്ഥിയായേക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ സിറ്റിംഗ് എംപിയായ പവൻ ബൻസാലിന് തന്നെ സീറ്റ് നൽകാൻ പാർട്ടി തീരുമാനിച്ചതോടെയാണ് നവജ്യോത് കൗറിന് സാധ്യത മങ്ങിയത്. അമൃത്സറിലും സാധ്യത കൽപ്പിച്ചിരുന്നെങ്കിലും സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നു.
മുഖ്യമന്ത്രിയുമായി പിണക്കം
മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി അത്ര രസത്തിലല്ല നവജ്യോത് സിംഗ് സിദ്ദു. ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ച് സിദ്ദു നടത്തിയ ചില പരാമർശങ്ങൾ ഈ ബന്ധം വഷളാക്കുകയും ചെയ്തിരുന്നു. ഇമ്രാൻ ഖാനുമായുള്ള സിദ്ദുവിന്റെ സൗഹൃദവും അമരീന്ദർ സിംഗ് ചോദ്യം ചെയ്യാറുണ്ട്. ഇരുവരും തമ്മിലുള്ള ശീതയുദ്ധം മാധ്യമങ്ങൾ ആഘോഷമാക്കുന്നതും പതിവാണ്.
പ്രചാരണത്തിൽ നിന്ന് വിട്ടു നിന്നു
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തുടക്കത്തിൽ വിട്ടുനിന്നെങ്കിലും പിന്നീട് സിദ്ദു സജീവമാകുകയായിരുന്നു. എന്നാൽ ഏഴാം ഘട്ടത്തിൽ ജനവിധി തേടുന്ന പഞ്ചാബിൽ സിദ്ദുവിന്റെ അസാന്നിധ്യം വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. വോക്കൽ കോഡിനുണ്ടായ അണുബാധ മൂലം സിദ്ദു പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും യഥാർത്ഥ കാരണം മുഖ്യമന്ത്രി അമരീന്ദർ സിംഗിനോടുള്ള അതൃപ്തി തന്നെയാണെന്നാണ് ഭാര്യ നവജ്യോത് സിംഗ് കൗർ വ്യക്തമാക്കുന്നത്.
സീറ്റ് നൽകാത്തതിന് കാരണം
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും സംസ്ഥാനത്ത് കോൺഗ്രസ് ചുമതലയുള്ള ആഷാ കുമാരിയുമാണ് അമൃത്സറിൽ തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നിലെ കാരണമെന്നാണ് നവജ്യോത് സിംഗ് കൗർ ആരോപിക്കുന്നത്. അമൃത്സർ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഞാൻ അവിടെ വിജയിക്കില്ലെന്നാണ് അവർ കരുതുന്നത്. അമൃത്സറിൽ ദസറ ആഘോഷത്തിനിടെ ട്രാക്കിലേക്ക് ട്രെയിൻ പാഞ്ഞുകയറി നിരവധി 70ൽ അധികം ആളുകൾ മരിച്ച സംഭവത്തിൽ നവജ്യോത് സിംഗ് കൗറിന് നേരെ വിമർശനം ഉയർന്നിരുന്നു.
മുഖ്യാതിഥി
നവജ്യോത് കൗറാണ് പരിപാടിയുടെ മുഖ്യാതിഥിയായി എത്തിയിരുന്നത്. അപകടം നടന്ന ഉടൻ തന്നെ നവജ്യോത് കൗർ സ്ഥലത്ത് നിന്ന് പോയെന്നായിരുന്നു വിമർശനം. എന്നാൽ താൻ വീട്ടിലെത്തിയ ശേഷമാണ് അപകടം ഉണ്ടായതെന്നായിരുന്നു കൗറിന്റെ വിശദീകരണം. ഇവിടെ തനിക്ക് വിജയ സാധ്യത ഇല്ലെന്നാണ് അമരീന്ദർ സിംഗും ആഷാ കുമാരിയും കരുതുന്നതെന്ന് നവജ്യോത് സിംഗ് കൗർ കുറ്റപ്പെടുത്തി.
കഴിവില്ലാത്തവർ എന്തിനാണ്?
അമരീന്ദർ സിംഗ് ഞങ്ങളുടെ ഛോട്ടാ സാബും രാഹുൽ ഗാന്ധി ബഡാ സാബുമാണ്. പഞ്ചാബിലെ 13 സീറ്റുകളിലും വിജയിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്ന സ്ഥിതിക്ക് ഇനിയും പ്രചാരണത്തിനിറങ്ങേണ്ട ആവശ്യമില്ലല്ലോ എന്നാണ് നവജ്യോത് സിംഗ് സിദ്ദുവിന്റെ പിന്മാറ്റത്തെക്കുറിച്ച് ഭാര്യയുടെ പ്രതികരണം. നമുക്ക് കഴിവില്ലെന്ന് കരുതുന്നവർക്ക് വേണ്ടി ഒന്നും ചെയ്തിട്ട് കാര്യമില്ലെന്നും കൗർ കൂട്ടിച്ചേർത്തു. അമരീന്ദർ സിംഗ് മുതിർന്ന നേതാവും, ആഷാ കുമാരി താരപ്രചാരകയുമാണ്. അവർ പ്രചാരണം നടത്തിക്കൊല്ലും. രാഹുൽ ഗാന്ധി നിയോഗിക്കുന്ന ഇടങ്ങളിൽ സിദ്ദു പ്രചാരണത്തിനിറങ്ങുമെന്നും നവജ്യോത് സിംഗ് കൗർ വ്യക്തമാക്കി.
പ്രചാരണത്തിന് വിളിച്ചില്ല
അമരീന്ദർ സിംഗിനും ആഷാ കുമാരിക്കുമെതിരെ നവജ്യോത് സിംഗ് സിദ്ദുവും പരസ്യമായി രംഗത്ത് വന്നിരുന്നു, സംസ്ഥാനത്ത് മത്സരിക്കുന്ന 13 നേതാക്കൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങണമെന്ന് അമരീന്ദർ സിംഗോ പിസിസി അധ്യക്ഷൻ സുനിൽ കുമാർ ജാഖറോ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് സിദ്ദു പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് റാലികളിൽ നിന്നും അകറ്റി നിർത്തുകയാണെന്നായിരുന്നു ആരോപണം. ഏഴാം ഘട്ടത്തിൽ മെയ് 19നാണ് പഞ്ചാബിലെ 19 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ