ഹണിട്രാപ്പ്; 11 നേവി ഉദ്യോഗസ്ഥര്‍ പിടിയില്‍, സൈനിക വിവരങ്ങള്‍ പാക് ചാരസംഘടനക്ക് ചോര്‍ത്തി!
ദില്ലി: ഹണിട്രാപ്പിൽ കുടുങ്ങി നേവി ഉദ്യോഗസ്ഥർ. ഹണിട്രാപില്‍ കുടുങ്ങി പാക് ചാര സംഘടനയായ ഐഎസ്ഐക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്കിയ 11 നേവി ഉദ്യോഗസ്ഥരടക്കം 13 പേരെ പിടികൂടിയതായി റിപ്പോർട്ട്. ഹണിട്രാപ്പില്‍ കുടുങ്ങിയാണ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നേവിയിലെ ജീവനക്കാര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നതും അധികൃതർ വിലക്കി.
ദേശീയ സുരക്ഷാ ഏജന്‍സി(എന്‍ഐഎ)യെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ, കര്‍വാര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലുള്ള ഉദ്യോഗസ്ഥരാണ് പിടിയിലായത്. ചാരക്കേസില്‍ ആന്ധ്രപ്രദേശ് പൊലീസും നേവി ഇന്റലിജന്റ്സും നടത്തിയ സംയുക്ത അന്വേഷണത്തില്‍ ഏഴ് നേവി ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. സമാനമായ ആരോപണം കരസേനക്കെതിരെയും നാവിക സേനക്കെതിരെയും ഉയര്‍ന്നിരുന്നു. വിവരങ്ങള്‍ ചോര്‍ത്തിയ രണ്ട് സൈനീക ഉദ്യോഗസ്ഥരെ രാജസ്ഥാനിവൽ നിന്ന് നേരത്തെ പിടികൂടുകയും ചെയ്തിരുന്നു.
ഉന്നത സ്വാധീനമുള്ളവരെയും അധികാര പദവികളിൽ ഇരിക്കുന്നവരെയും അസ്ഥിരപ്പെടുത്തുന്നതിനും അവരിൽ നിന്നും നിർണായകമായ വിവരങ്ങൾ ശേഖരിക്കുന്നതിനും സ്ത്രീകളെ ഉപയോഗിച്ച് നടത്തുന്ന ലൈംഗിക ട്രാപ് ആണ് ഹണി ട്രാപ് എന്ന പേരിൽ അറിയപ്പെടുന്നത്. രാജ്യത്തിന്റെ നയതന്ത്ര രഹസ്യങ്ങൾ, സൈന്യത്തിന്റെ രഹസ്യ വിവരങ്ങൾ എന്നിവ അടക്കം ചോർത്തിയെടുക്കാൻ ഇത്തരം സ്ത്രീകൾക്ക് വലിയ മിടുക്ക് ആണ്. ചാര പ്രവർത്തിയിൽ കുടുങ്ങിയ നിരവധി ആളുകൾ ഹണി ട്രാപ്പിന്റെ ഇരകളായിട്ടുണ്ട്.