'പാക് ജനത സന്തുഷ്ടർ, കേന്ദ്രം പാകിസ്താനെ കുറിച്ച് നുണ പരത്തുന്നു', പാക് പ്രശംസയിൽ വെട്ടിലായി പവാർ!
ദില്ലി: പാകിസ്താനെ പ്രകീര്‍ത്തിച്ച് വെട്ടിലായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. പാകിസ്താനില്‍ നിന്ന് മികച്ച സ്വീകരണമാണ് തനിക്ക് ലഭിച്ചതെന്നും പാകിസ്താനികള്‍ സന്തോഷവാന്മാരാണ് എന്നുമാണ് ശരത് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മുംബൈയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി എന്‍സിപി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശരത് പവാര്‍. പിന്നാലെ പവാറിന് നേര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അടക്കം രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു.
ഒടുക്കം രക്ഷ മൻമോഹൻ സിംഗ് തന്നെ! നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങളിൽ പലതും മൻമോഹന്റെ നിർദേശങ്ങൾ
പവാറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ''താന്‍ ഒരിക്കല്‍ പാകിസ്താനില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടെ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചത്. പാകിസ്താനിലെ ജനങ്ങള്‍ സന്തുഷ്ടരല്ല എന്നത് തെറ്റായ ധാരണയാണ്. പാകിസ്താനെ കുറിച്ച് നിലവിലെ ബിജെപി സര്‍ക്കാര്‍ സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി നുണകള്‍ പരത്തുകയാണ്''. ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പേരിലും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ടും കേന്ദ്രത്തിന് എതിരെ പവാര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
ഒരു ന്യൂനപക്ഷ സംസ്ഥാനത്തെ തങ്ങള്‍ എതിര്‍ക്കുന്നുവെന്ന വ്യക്തമായ സന്ദേശമാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. ഇത് കശ്മീര്‍ താഴ്വരയില്‍ തീവ്രവാദം വര്‍ധിക്കുന്നതിന് മാത്രമേ കാരണമാവൂ എന്നും ശരത് പവാര്‍ കുറ്റപ്പെടുത്തി. ദേശീയതയുടെ പേരില്‍ ഒരു പ്രത്യേക വിഭാഗത്തെ ചിലര്‍ ലക്ഷ്യമിടുകയാണ് എന്നും പവാര്‍ ആരോപിച്ചു. ഇന്ത്യക്കാരനാണ് എന്ന് തെളിയിക്കാന്‍ ചില കാര്യങ്ങള്‍ പറഞ്ഞേ പറ്റൂ എന്നത് ശരിയല്ലെന്നും പവാര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന ബിജെപിക്ക് നാണക്കേട്, യതീഷ് ചന്ദ്രയ്ക്ക് മുന്നിൽ വീണ്ടും അടിയറവ്, നടപടി ഇല്ലെന്ന് കേന്ദ്രം!
ശരത് പവാറിന്റെ പാക് അനുകൂല പ്രസ്താവനയ്ക്ക് എതിരെ വിമര്‍ശനവുമായി ശിവസേന രംഗത്ത് എത്തി. എന്തിനാണ് പാകിസ്താനെ പ്രശംസിക്കുന്നതെന്നും പാകിസ്താനില്‍ നിന്ന് എന്‍സിപിയിലേക്ക് ആളുകളെ ഇറക്കുമതി ചെയ്യാന്‍ പദ്ധതിയുണ്ടോ എന്നും ശിവസേന പരിഹസിച്ചു. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി പവാര്‍ രംഗത്ത് എത്തി. താന്‍ പാക് സര്‍ക്കാരിനെ പ്രശംസിച്ചിട്ടില്ലെന്നും ബിജെപി സര്‍ക്കാര്‍ പാകിസ്താനെ കുറിച്ച് നുണപ്രചാരണം നടത്തുകയാണ് എന്ന് പറഞ്ഞിട്ടില്ലെന്നും പവാര്‍ വിശദീകരിച്ചു.