മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം! രാത്രി 'മധോശ്രീ'യിലെത്തി താക്കറെയെ കണ്ട് ശരദ് പവാർ! സർക്കാരിൽ വിളളൽ?
മുംബൈ: കൊവിഡ് കേസുകള്‍ 50,000 കടന്നിരിക്കുകയാണ് മഹാരാഷ്ട്രയില്‍. കൊവിഡ് പ്രതിരോധത്തില്‍ വലിയ വെല്ലുവിളിയാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നേരിടുന്നത്. അതിനിടെ ചില രാഷ്ട്രീയ നീക്കങ്ങള്‍ മഹാവികാസ് അഖാഡി സര്‍ക്കാരിനെ അങ്കലാപ്പിലാക്കുന്നുണ്ട്.
ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ ഗവര്‍ണറെ കണ്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടിരിക്കുകയാണ്. അതിനിടെ സഖ്യസര്‍ക്കാരില്‍ എന്‍സിപിയും ശിവസേനയും തമ്മില്‍ അതൃപ്തിയിലാണ് എന്ന വാര്‍ത്തയും പരക്കുന്നു. അധികാരം തിരിച്ച് പിടിക്കാന്‍ കാത്തിരിക്കുന്ന ബിജെപിക്കിത് സുവര്‍ണാവസരമാണ്.
ചില അഭിപ്രായ വ്യത്യാസങ്ങൾ
ബിജെപി ഉയര്‍ത്തിയ അനേകം വെല്ലുവിളികളെ അതിജീവിച്ചാണ് മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അധികാരത്തിലേറിയതിന് തൊട്ട് പിറകെ തന്നെ കൊവിഡ് എന്ന വലിയ വെല്ലുവിളിയെ ആണ് ഉദ്ധവ് സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എന്‍സിപിയും ശിവസേനയും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട് എന്നാണ് സൂചന.
ഉദ്ധവ് താക്കറെയെ ചൊടിപ്പിച്ചു
ലോക്ക്ഡൗണില്‍ തുടരുന്ന സംസ്ഥാനം പതുക്കെ തുറക്കണമെന്നും സാമ്പത്തിക രംഗത്തെ തിരികെ ട്രാക്കിലാക്കാനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം എന്നും എന്‍സിപി നേതാവ് ശരദ് പവാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഉദ്ധവ് താക്കറെയെ ചൊടിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ താക്കറെയുടെ മുംബൈയിലെ വസതിയായ മധോശ്രീയില്‍ പവാര്‍ എത്തി.
ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച
ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായി ശിവസേന വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. ഒന്നര മണിക്കൂറോളം താക്കറെയും പവാറും ചര്‍ച്ചകള്‍ നടത്തി. ഇരുനേതാക്കളും എന്താണ് ചർച്ച ചെയ്തത് എന്ന വിവരം പുറത്ത് വന്നിട്ടില്ല. ഉദ്ധവ് താക്കറെയെ കാണുന്നതിന് മുന്‍പായി ശരദ് പവാര്‍ രാജ്ഭവനില്‍ പോയി ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയേയും കണ്ടിരുന്നു.
പ്രതികരിച്ച് ശിവസേന
ഇതിന് പിന്നാലെ സര്‍ക്കാരിന്റെ സ്ഥിരതയെ ചോദ്യം ചെയ്യുന്ന വാര്‍ത്തകള്‍ പരന്ന് തുടങ്ങിയത്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശിവസേനയുടെ രാജ്യസഭാ എംപിയായ സഞ്ജയ് റാവുത്ത്. സര്‍ക്കാരിന്റെ സ്ഥിരതയെ കുറിച്ച് സംശയം ഉന്നയിക്കുന്നവര്‍ക്ക് മറ്റ് അസുഖമാണ് എന്ന് സഞ്ജയ് റാവുത്ത് ട്വിറ്ററില്‍ പ്രതികരിച്ചു.
സര്‍ക്കാര്‍ ശക്തമാണ്
മഹാരാഷ്ട്ര സര്‍ക്കാര്‍ ശക്തമാണ്. ഒരു പ്രശ്നവും ഇല്ല. ജയ് മഹാരാഷ്ട്ര എന്നും സഞ്ജയ് റാവുത്ത് ട്വിറ്ററില്‍ കുറിച്ചു. ഇത്തരം അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍ ബിജെപി ആണെന്നാണ് ശിവസേനയുടേയും എന്‍സിപിയുടേയും ആരോപണം. ചുണ്ടിനും കപ്പിനും ഇടയില്‍ വെച്ച് അധികാരം നഷ്ടപ്പെട്ട ബിജെപി ഈ കൊവിഡ് കാലത്തും അധികാരം പിടിച്ചടക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്.
സൗഹൃദ സന്ദര്‍ശനം മാത്രം
ഗവര്‍ണറുമായി ശരദ് പവാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ രംഗത്ത് വന്നിട്ടുണ്ട്. പവാറിനൊപ്പം പ്രഫുല്‍ പട്ടേലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. അതൊരു സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നു എന്നാണ് പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗവര്‍ണര്‍ ക്ഷണിച്ചിട്ടാണ് പോയത് എന്നും കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ല എന്നും പട്ടേല്‍ വ്യക്തമാക്കി.