മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സഖ്യത്തിൽ ധാരണയായി; എംഎൻഎസിനെ അടുപ്പിക്കില്ല
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ അധികാരം പിടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞുതുടങ്ങിയിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. പുതിയ സഖ്യങ്ങൾ രൂപികരിക്കുകയും ചില സഖ്യങ്ങൾ വഴിപിരിയലിന്റെ വക്കിലുമാണ്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലെല്ലാം വെല്ലുവിളി ഉയർത്താൻ പ്രതിപക്ഷപാർട്ടികൾ സജ്ജമായിക്കഴിഞ്ഞു.
മഹാരാഷ്ട്രയിൽ സഖ്യകക്ഷിയായ ശിവസേനയും ബിജെപിയും തമ്മിൽ തുറന്നപോരിലാണ്. എൻസിപിയും കോൺഗ്രസും ഇവിടെ ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 45 ഇടത്തും തീരുമാനമായെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ വ്യക്തമാക്കി, നവനിർമാൺ സേനയും കോൺഗ്രസിനോട് അടുക്കുന്ന പശ്ചാത്തലത്തിൽ വലിയ വെല്ലുവിളിയാണ് ബിജെപി സംസ്ഥാനത്ത് നേരിടുന്നത്.
ഹിന്ദു-മുസ്ലീം ഭിന്നിപ്പുണ്ടാക്കുന്നത് ആരാണ്? പച്ചയ്ക്ക് കത്തിക്കണം;ആഞ്ഞടിച്ച് ബിജെപിയുടെ സഖ്യകക്ഷി
തർക്കം പരിഹരിച്ചു
ഉത്തർപ്രദേശിന് പിന്നാലെയാണ് മഹാരാഷ്ട്രയിലും ബിജെപി വിരുദ്ധ ചേരി കൈകോർക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 48 ലോക്സഭാ സീറ്റുകളിൽ 45 സീറ്റുകളുടെ കാര്യത്തിലും തീരുമാനമായതായി എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമെടുക്കാനായി രാഹുൽ ഗാന്ധിയുമായി നടന്ന ചർച്ചകൾക്കൊടുവിലാണ് ശരത് പവാർ തീരുമാനം വ്യക്തമാക്കിയത്. ന്യൂസ് 18 ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം വ്യകതമാക്കിയത്.
സീറ്റ് വിഭജനം ഇങ്ങനെ
3 സീറ്റുകളുടെ കാര്യത്തിലാണ് ചെറിയ തർക്കങ്ങൾ നിലനിൽക്കുന്നത്. ഈ മണ്ഡലങ്ങളിൽ കൂടുതൽ വിജയസാധ്യതയുള്ള പാർട്ടികളുടെ സ്ഥാനാർത്ഥികളെ ഇവിടെ മത്സരിപ്പിക്കും. ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് സീറ്റ് നൽകും
എൻസിപിക്ക് അനുവദിച്ചിട്ടുള്ള സീറ്റുകളിൽ ഒന്ന് രാജു ഷെട്ടിയുടെ സ്വാഭിമാനി ശേട്കാരി സംഘടനയ്ക്ക് നീക്കി വയ്ക്കുമെന്ന് പവാർ അറിയിച്ചു. ഇടതു പാർട്ടികൾക്കുള്ള സീറ്റ് കോൺഗ്രസ് അവർക്ക് അനുവദിച്ചിട്ടുള്ള സീറ്റുകളിൽ നിന്നും നൽകും.
നവനിർമാണ സേനയുമായി സഖ്യം?
രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാണ സേനയുമായി സഖ്യമുണ്ടെക്കുമെന്ന വാർത്തകൾ ശരദ് പവാർ തള്ളിക്കളഞ്ഞു. രാജ് താക്കറെയുമായി ഇതുവരെ ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ല. മകന്റെ വിവാഹം ക്ഷണിക്കാനായാണ് കഴിഞ്ഞ ദിവസം അദ്ദേഹം എത്തിയതെന്നും ശരദ് യാദവ് വ്യക്തമാക്കി. അതേസമയം സഖ്യവുമായി അടുക്കാൻ എംഎൻഎസ് ശ്രമം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
സഖ്യത്തിലേക്ക് കൂടുതൽ പേർ
മഹാരാഷ്ട്രയിൽ മഹാസഖ്യമുണ്ടാക്കുന്ന നീക്കങ്ങളും സജീവമാണ്. സംസ്ഥാനത്തെ ചില ചെറു പാർട്ടി നേതാക്കളുമായി ചർച്ച നടക്കുന്നുണ്ട്. കൂടുതൽ പേർ സഖ്യത്തിലെത്തിയാൽ അവരവരുടെ അക്കൗണ്ടിൽ നിന്നും സീറ്റുകൾ വീതിച്ച് നൽകും. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ശരദ് പവാർ വ്യക്തമാക്കി.
ആത്മവിശ്വാസത്തിൽ കോൺഗ്രസ്
രാജസ്ഥാനിലും, മധ്യപ്രദേശിലും , ചത്തീസ്ഗഡിലുമുണ്ടായ വിജയം മഹാരാഷ്ട്രയിലും ആവർത്തിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. മൂന്നിടത്തും കാർഷിക കടങ്ങൾ എഴുതി തള്ളിയതിന്റെ ഗുണം മഹാരാഷ്ട്രയിലും പ്രതിഫലിച്ചേക്കുമെന്നാണ് പ്രതീക്ഷ. കർഷകരും ഗ്രാമീണ ജനതയും തങ്ങൾക്കൊപ്പമാണെന്നാണ് കോൺഗ്രസിന്റെ വിശ്വാസം.
ബിജെപിക്ക് നെഞ്ചിടിപ്പ്
ഇത്തവണ ബിജെപിയും ശിവസേനയും ചേർന്ന് മത്സരിച്ചാലും 2014ലെ വിജയം ആവർത്തിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ശിവസേന ശക്തമായ ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും സഖ്യം വിട്ടു പോകുമോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല. സഖ്യക്ഷികളുടെ അതൃപ്തി വലിയ ഭീഷണിയാണ് ബിജെപിക്ക് ഉയർത്തുന്നത്
മഹാരാഷ്ട്ര നിർണായകം
ഉത്തർപ്രദേശിന് ശേഷം ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 48 ലോക്സഭാ സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 42 സീറ്റിലും ശിവസേന-ബിജെപി സഖ്യമാണ് വിജയിച്ചത്. കോൺഗ്രസ്-എൻസിപി സഖ്യത്തിന് ലഭിച്ചതാകട്ടെ വെറും ആറു സീറ്റുകൾ.