ഒറ്റപ്പെട്ട് അജിത് പവാർ! 52 എംഎൽഎമാരും എൻസിപിയിലേക്ക് തിരിച്ചെത്തി! അജിത് പവാറിനൊപ്പം ഒരാൾ മാത്രം!
മുംബൈ: ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ അജിത് പവാര്‍ മഹാരാഷ്ട്രയില്‍ കളിച്ച കളികളെല്ലാം പാളുന്നു. എന്‍സിപിയുടെ എല്‍എമാരെല്ലാം ശരദ് പവാറിന്റെ കൂടാരത്തിലേക്ക് തന്നെ തിരിച്ച് എത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേരൊഴികെ ഉളളവരെല്ലാം ഇതിനകം എന്‍സിപി പക്ഷത്തേക്ക് മടങ്ങി എത്തിക്കഴിഞ്ഞു.
മോദി മഹാരാഷ്ട്രയിൽ പയറ്റിയത് ഇന്ദിരാ ഗാന്ധി പ്രയോഗിച്ച അതേ ആയുധം! പ്രധാനമന്ത്രിയുടെ സവിശേഷ അധികാരം!
ഇതോടെ ബിജെപി പക്ഷത്തേക്ക് പോയ അജിത് പവാര്‍ ഒറ്റപ്പെടുകയാണ്. തങ്ങളുടെ 54 എംഎല്‍എമാരില്‍ 42 പേരും തിരിച്ചെത്തി എന്ന് എന്‍സിപി അവകാശപ്പെടുന്നു. ഇതോടെ കൈ വിട്ട് പോയത് ശരദ് പവാറും കൂട്ടരും വീണ്ടും പിടിച്ചടക്കുകയാണ്.
കയ്യോടെ പിടിച്ചു
തങ്ങളുടെ എംഎല്‍എമാരെ ബിജെപി വിമാനത്തില്‍ ദില്ലിയിലേക്ക് കടത്തി കൊണ്ട് പോയതായി എന്‍സിപി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഒരു എന്‍സിപി എംഎല്‍എയെ കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ വെച്ച് ശിവസേന നേതാക്കള്‍ കയ്യോടെ പിടിച്ച് തിരികെ എത്തിച്ചിരുന്നു. അജിത് പവാറിനൊപ്പം പോയ മറ്റ് നാല് പേരും എന്‍സിപി ക്യാമ്പിലേക്ക് തന്നെ മടങ്ങി എത്തിയിരിക്കുകയാണ്.
4 പേർ തിരികെയെത്തി
അനില്‍ പാട്ടീല്‍, ബാബാ സാഹേബ് പാട്ടീല്‍, ദൗലത്ത് ദറോഡ, നര്‍ഹാരി സിര്‍വാര്‍ എന്നിവരാണ് തിരികെ എത്തിയിരിക്കുന്നത്. ഇവരെ ഗുഡ്ഗാവില്‍ ബിജെപി തടവിലാക്കിയിരിക്കുകയായിരുന്നു എന്നാണ് എന്‍സിപി നേതാക്കള്‍ ആരോപിക്കുന്നത്. എന്‍സിപിയുടെ യുവജന വിഭാഗം നേതാക്കളാണ് അനില്‍ പാട്ടീല്‍, ദൗലത്ത് ദറോഡ എന്നിവരെ വിമാനത്തില്‍ തിരികെ എത്തിച്ചത്.
ബാക്കി രണ്ട് പേർ മാത്രം
ഇതോടെ ബിജെപി പക്ഷത്ത് അജിത് പവാറും മറ്റൊരു എന്‍സിപി എംഎല്‍എയുമായ അന്ന ബന്‍സോഡെയും മാത്രമാണ് അവശേഷിക്കുന്നത്. ബന്‍സോഡെ പൂനെയില്‍ തന്നെ ഉണ്ടെന്നും തങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും എന്‍സിപി നേതാക്കള്‍ പറയുന്നു. അതിനിടെ അജിത് പവാറിനെ അനുനയിപ്പിക്കാനുളള ശ്രമങ്ങളും എന്‍സിപി തുടരുകയാണ്.
മടങ്ങി വരില്ല
എന്‍സിപിയിലേക്ക് മടങ്ങി വരാനില്ല എന്ന സൂചനയാണ് കഴിഞ്ഞ ദിവസം വൈകിട്ട് വരെയും അജിത് പവാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് കൊണ്ട് അജിത് പവാര്‍ ട്വീറ്റ് ചെയ്തിരുന്നു. മാത്രമല്ല മഹാരാഷ്ട്രയില്‍ സ്ഥിരതയുളള സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അജിത് പവാര്‍ ട്വീറ്റില്‍ വ്യക്തമാക്കി.
തിരികെ വിളിച്ച് രോഹിത്
അജിത് പവാറിനെക്കൊണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം രാജി വെപ്പിക്കാനും തിരിച്ച് എന്‍സിപിയിലേക്ക് കൊണ്ട് വരാനും പവാര്‍ കുടുംബത്തിലെ അംഗങ്ങള്‍ അടക്കം ശ്രമം നടത്തുന്നുണ്ട്. അജിത് പവാറിനെ തിരിച്ച് വിളിച്ച് പവാര്‍ കുടുംബത്തിലെ അംഗവും എംഎല്‍എയുമായ രോഹിത് പവാര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
പവാർ സാഹിബിനെ അനുസരിക്കൂ
അജിത് പവാറിന്റെ അച്ഛനായ ആനന്ദ റാവു മരിച്ചപ്പോള്‍ ശരദ് പവാര്‍ സാഹബാണ് അജിത്തിനെ സംരക്ഷിച്ചതെന്ന് രോഹിത് പറയുന്നു. പവാര്‍ സാഹബ് പ്രശ്‌നത്തില്‍ ആയപ്പോഴൊക്കെയും അജിത് പവാര്‍ ഒപ്പം നിന്നിട്ടുണ്ട്. ദാദ പവാര്‍ സാഹബിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും കുടുംബത്തിലേക്ക് തിരിച്ച് വരണമെന്നും രോഹിത് അഭ്യര്‍ത്ഥിക്കുന്നു.
നേതാക്കൾ വീട്ടിൽ
അജിത് പവാറിനെ അനുനയിപ്പിക്കുന്നതിന് വേണ്ടി എന്‍സിപി നേതാവായ ചഗന്‍ ബുജലിനെ പവാറിന്റെ വീട്ടിലേക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം എന്‍സിപിയുടെ പുതിയ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ ജയന്ത് പാട്ടീലും അജിത് പവാറിനെ വീട്ടിലെത്തി കണ്ടിരുന്നു. തിരിച്ച് വന്നാല്‍ അജിത് പവാറിന് എപ്പോഴും സ്വാഗതം എന്നാണ് ജയന്ത് പാട്ടീല്‍ പ്രതികരിച്ചത്.
ബിജെപി ആശങ്കയിൽ
എന്നാല്‍ എന്‍സിപിയുടെ അനുനയ ശ്രമങ്ങള്‍ക്ക് അജിത് പവാര്‍ ഇതുവരെ വഴങ്ങാന്‍ തയ്യാറായിട്ടില്ല. അതിനിടെ ഞായറാഴ്ച രാത്രി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി അജിത് പവാര്‍ കൂടിക്കാഴ്ച നടത്തി. കര്‍ഷക പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്തത് എന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. എംഎല്‍എമാര്‍ എന്‍സിസി ക്യാമ്പിലേക്ക് മടങ്ങിപ്പോകുന്നത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്.