മഹാരാഷ്ട്ര എൻസിപിയിൽ പ്രതിസന്ധി രൂക്ഷം; ബർഷി എംഎൽഎ പാർട്ടി വിട്ട് ശിവസേനയിലേക്ക്
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയിൽ എൻസിപിക്ക് തിരിച്ചടി. തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എൻസിപി എംഎൽഎ ദിലീപ് സോപാൽ. സോലാപൂർ മണ്ഡലത്തിലെ ബർഷി മണ്ഡലത്തിൽ നിന്നുളള എംഎൽഎയാണ് ദിലീപ് സോപാൽ. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയിൽ ചേരുമെന്നും ദിലീപ് സോപാൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കോൺഗ്രസ്- എൻസിപി സർക്കാറിന്റ മന്ത്രിസഭയിൽ അംഗമായിരുന്നു ദിലീപ് സോപൽ.
അഞ്ച് മണ്ഡലങ്ങളിൽ നവംബറിൽ തിരഞ്ഞെടുപ്പ്; അസ്വഭാവികതയൊന്നുമില്ലെന്ന് മീണ!
ശിവസേനയിൽ ചേർന്ന് വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ദിലീപ് സോപൽ വ്യക്തമാക്കിയിട്ടുണ്ട്. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻസിപിയിൽ നിന്നും നേതാക്കളുടെ കൂട്ടകൊഴിഞ്ഞുപോക്ക് തുടരുകയാണ്.
കഴിഞ്ഞ മാസം പാൽഘർ ജില്ലയിലെ ഷഹാപൂർ മണ്ഡലത്തിൽ നിന്നുള്ള എൻസിപി എംഎൽഎ പാണ്ടുരംഗ് ബറോറയും പാർട്ടി വിട്ട് എൻസിപിയിൽ ചേർന്നിരുന്നു. എൻസിപിയുടെ മുതിർന്ന നേതാവും കൊങ്കൺ മേഖലയിൽ സ്വാധീനമുള്ള നേതാവുമായ ഭാസ്കർ ജാതവ് ശിവസേനയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ഉയർന്നിരുന്നു. ഉദ്ധവ് താക്കറെയുമായി അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു അഭ്യൂഹം. എന്നാൽ ഭാസ്കർ ജാതവ് ഇത് നിഷേധിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. താൻ എൻസിപിയിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എൻസിപിയുടെ സതാര എംപിയെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. നേരത്തെ അദ്ദേഹത്തിന്റെ സഹോദരനും സതാര എംഎൽഎയുമായ ശിവേന്ദ്രസിംഗ് രാജെ ഭോസാലെ എൻസിപിയിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. നേരത്തെ ഇരുപത്തിയഞ്ചോളം കോൺഗ്രസ് - എൻസിപി എംഎൽഎമാർ ബിജെപിയിൽ ചേരാൻ താൽപര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്ന് മഹാരാഷ്ട്രയിലെ ജലവിഭവ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ഗിരീഷി മഹാജൻ അവകാശപ്പെട്ടിരുന്നു. സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിലായാണ് മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ്.