മഹാരാഷ്ട്രയിൽ എൻസിപിക്ക് അടുത്ത തിരിച്ചടി; എംപി ഉദയൻരാജെ ബിജെപിയിൽ, എംപി സ്ഥാനം രാജിവെച്ചു
മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ എൻസിപിക്ക് വീണ്ടും തിരിച്ചടി. എൻസിപിയുടെ ലോക്സഭാംഗമായിരുന്ന ഉദയൻരാജെ ഭോസലെ ബിജെപിയിൽ ചേർന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദയൻരാജെയുടെ ബിജെപി പ്രവേശനം.
സൗദി അരാംകോ കേന്ദ്രത്തില്‍ വന്‍ സ്ഫോടനം; തീപ്പിടുത്തം, ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്
ബിജെപിയിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ച ഉദയൻരാജെ ഭോസലെ എംപി സ്ഥാനം രാജിവെച്ചിരുന്നു. ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. ഛത്രപതി ശിവജിയുടെ പിൻതലമുറയിൽപ്പെട്ടയാളാണ് ഉജയൻരാജെ ഭോസലെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് ഭോസലെ വ്യക്തമാക്കി.
രാജ്യത്തെ ശക്തിപ്പെടുത്താൻ ബിജെപി ശിവജി മഹാരാജിന്റെ പാതയാണ് ബിജെപിയും പിന്തുടരുന്നത്. നരേന്ദ്രമോദിയോടും അമിത് ഷായോടും ഒപ്പം പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്- ബിജെപിയിൽ ചേർന്നതിന് പിന്നാലെ ഭോസലെ പ്രതികരിച്ചു. ബിജെപിയും ജനസംഘവും എന്നും ശിവജി മഹാരാജിന്റെ ആശയങ്ങൾ പിന്തുടർന്നവരാണ്. അദ്ദേഹത്തിന്റെ പരമ്പരയിൽപ്പെട്ടൊരാൾ പാർട്ടിയിൽ ചേർന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അമിത് ഷാ പ്രതികരിച്ചു. സത്താറ മണ്ഡലത്തിൽ നിന്നും വിജയിച്ചാണ് ഉദയൻരാജെ ഭോസലെ ലോക്സഭയിൽ എത്തിയത്. 1,30000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഭോസലെയുടെ വിജയം.
നിരവധി പ്രമുഖ നേതാക്കളാണ് കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ എൻസിപി വിട്ടത്. എംഎൽഎമാരായ സന്ദീപ് നായിക്, ശിവേന്ദ്രസിംഗ് ഭോസലെ, വൈഭവ് പിച്ചാഡ്, വനിതാ വിംഗ് അധ്യക്ഷ ചിത്രാ വാഗ് തുടങ്ങിയവർ എൻസിപി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. എൻസിപി മുംബൈ യൂണിററ് അധ്യക്ഷൻ സച്ചിൻ അഹിറും ഷഹാപൂർ എംഎൽഎ പാണ്ഡുരാംഗ് ബറോറയും ശിവസേനയിലാക്കാണ് കൂറുമാറിയത്.